ഭീകരതകൊണ്ട് ഇന്ത്യയെ മറിച്ചിടാനാവില്ല
text_fieldsആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള, ചിരപുരാതനമായ ഒരു സംസ്കൃതിയുടെ ചരിത്രത്തിൽ എഴുപത് വർഷം എന്നത് ചെറിയ കാലയളവാണ്. കൊളോണിയൽ ആധിപത്യത്തിൽനിന്ന് മോചനം നേടി ആധുനിക ലോകത്തെ അഭിമുഖീകരിക്കുന്ന ഒരു രാജ്യത്തിെൻറ ചരിത്രത്തിൽ ഏഴു പതിറ്റാണ്ട് നിർണായകംതന്നെ. നമ്മുടെ നാട് അതിെൻറ യൗവന കാലത്താണ് ഇപ്പോൾ. ബാലാരിഷ്ടതകളെ മറികടന്ന്, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായി, വൻ ശക്തികളിലൊന്നായി 125 കോടിയിലേറെ വരുന്ന മഹാ മനുഷ്യസഞ്ചയം ലോകത്തിനു മുന്നിൽ അഭിമാനത്തോടെ തലയുയർത്തിനിൽക്കുന്നു.
ഇന്ത്യ എന്ന വിസ്മയം
വൈവിധ്യങ്ങളെ ആഘോഷിക്കുന്ന ബഹുസ്വരത. അതിനെയെല്ലാം ഉരുക്കിയൊന്നാക്കിയ ഇന്ത്യയെന്ന ഏകത്വം. ഈ ലോകമഹാദ്ഭുതം സാധ്യമാക്കിയതിന് കടപ്പെട്ടിരിക്കുന്നത് നമ്മുടെ ദേശീയ പ്രസ്ഥാനത്തോടാണ്. മഹാത്മ ഗാന്ധിയും നെഹ്റുവും ആസാദും അംബേദ്കറും ഖാഇദെ മില്ലത്തുമൊക്കെ ആ ചരിത്രപ്രക്രിയയിൽ അടയാളപ്പെടുത്തലുകൾ നടത്തി. മഹാത്മാവിെൻറ ത്യാഗത്തിലും നെഹ്റുവിെൻറ ദീർഘവീക്ഷണത്തിലും ഇന്ത്യ അതിജീവനത്തിെൻറ നവഗാഥ എഴുതിച്ചേർത്തു. ആ നേതാക്കന്മാരുടെ ശരീരഭാഷതന്നെ ഉൾക്കൊള്ളലിേൻറതായിരുന്നു. ജനാധിപത്യത്തിെൻറ കാവൽക്കാരാകേണ്ട ഭരണകൂടംതന്നെ അതിെൻറ ഘാതകരാകുന്ന ഈ കാലത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ നമുക്കു മുന്നിൽ പെരുകുകയാണ്.
സ്വാതന്ത്ര്യത്തിെൻറ എഴുപത്തൊന്നാം പിറന്നാൾ കടന്നുപോയത് ഉത്തർപ്രദേശിൽ ശ്വാസം കൊടുക്കാതെ മരണത്തിന് വിട്ടുകൊടുത്ത 74 പിഞ്ചുകുഞ്ഞുങ്ങളുടെ ഒടുനിശ്വാസം കണ്ടാണ്. പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച പൊന്നു മക്കളെ നെഞ്ചോടു ചേർത്ത് കരയുന്ന അമ്മമാർ! സ്വാതന്ത്ര്യത്തിെൻറ എഴുപത് വർഷങ്ങൾ പിന്നിടുന്ന, ലോകത്ത് മൂന്നാം വൻശക്തിയാവാൻ വെമ്പുന്ന ഒരു രാജ്യത്ത് ആംബുലൻസ് പോലുമില്ലാതെ മക്കളുടെ മൃതശരീരം ൈകയിൽ കോരിയെടുത്ത് ബൈക്കിെൻറ പിറകിൽ പോകേണ്ടിവരുന്ന അമ്മമാർ ഒരു ദയനീയ കാഴ്ചയാണ്.
ഈ രാജ്യം വലിയ കുതിപ്പിെൻറ പാതയിലായിരുന്നു. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിലൊന്ന്. ഒരേ ദിവസം പിറന്നുവീണ പാകിസ്താനെന്ന അയൽക്കാരൻ കാലിടറിവീണപ്പോൾ നാം വികസന വഴിയിൽ കുതിക്കുകയായിരുന്നു. വിവര സാങ്കേതിക വിപ്ലവം ലോകത്തെ ആഗോള ഗ്രാമമാക്കി മാറ്റിത്തീർത്തു. പിന്നെ സ്മാർട്ട് ഫോൺ സ്ക്രീനിലേക്ക് ലോകം പിന്നെയും ചെറുതായി. അതിെൻറ ഗുണഫലങ്ങളെല്ലാം ഓരോ പൗരനും ലഭിക്കുന്നു എന്നു വന്നു. പഞ്ചവത്സര പദ്ധതികൾ, ബാങ്ക് ദേശസാത്കരണം, വനിത ശാക്തീകരണം, പഞ്ചായത്തീരാജ്, വിവരാവകാശ നിയമം, ദേശീയ തൊഴിലുറപ്പു പദ്ധതി, ടെലികോം വിപ്ലവം, ആണവോർജ ശേഖരണം, ബഹിരാകാശ മേഖലയിലെയും റോക്കറ്റ് വിക്ഷേപണ രംഗത്തെയും നേട്ടങ്ങൾ എന്നിവയൊക്കെ വിപ്ലവകരമായ ചുവടുകളായിരുന്നു. കാർഷിക, ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ഇത്രയേറെ മാറ്റം സമാനമായ ചരിത്ര സന്ധിയിൽ സ്വാതന്ത്ര്യം നേടിയ മറ്റൊരു അയൽ രാജ്യത്തും ഉണ്ടായില്ല.
ദൗർഭാഗ്യവശാൽ ചരിത്രം തിരിഞ്ഞു നടക്കുകയാണിന്ന്. മൂന്നു വര്ഷംകൊണ്ട് മോദി സര്ക്കാർ ദേശസ്നേഹത്തിെൻറ പുതിയ ധാരണകൾ എഴുതിച്ചേര്ത്തു. പശുവിനെ കാവി ഉടുപ്പിച്ചും ഗോ സംരക്ഷകരുടെ അഴിഞ്ഞാട്ടത്തിന് കൊടി പിടിച്ചും, ആള്ക്കൂട്ടത്തിെൻറ അക്രമങ്ങള്ക്ക് സല്യൂട്ടടിച്ചും ബി.ജെ.പി ഇന്ത്യയെ കീറിമുറിച്ചു. ജാതിയും മതവും രാഷ്ട്രീയവും ഭാഷയും മറന്ന് പതിറ്റാണ്ടുകൾ ഒന്നിച്ചുനിന്ന ജനക്കൂട്ടത്തെ ജാതിയും മതവും നിറവുംകൊണ്ട് വേലി തീര്ത്ത് വര്ഷം കൊണ്ട് ഭിന്നിപ്പിക്കുകയായിരുന്നു അവർ. കർഷക ആത്മഹത്യകൾ നിയന്ത്രണാതീതമായി പെരുകുകയാണ്. പ്രതിവർഷം ശരാശരി 15,000 കർഷകർ എന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ ഈ വർഷം ഇതുവരെ 2568 കർഷകർ ആത്മഹത്യ ചെയ്തെന്നാണ് എൻ.എസ്.എസ്.ഒ (National Sample Survey Organization) നൽകുന്ന കണക്ക്. മധ്യപ്രദേശിൽ കർഷകരെ പൊലീസ് വെടിെവച്ചു കൊല്ലുന്നു. ഉത്തരേന്ത്യൻ തെരുവുകളിൽ കർഷകർ കാർഷിക ഉൽപന്നങ്ങൾ തെരുവിൽ തള്ളുന്നു.
നോട്ട് പിൻവലിക്കൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചു. ഓരോ വർഷവും മൂന്നു ലക്ഷം തൊഴിലവസരങ്ങൾ എന്ന് യുവാക്കൾക്ക് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഗവൺമെൻറാണിത്. എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കും വിധം കള്ളപ്പണം കൊണ്ടുവരും എന്ന് പറഞ്ഞവർ, കാർഷിക മേഖലയിലും സാങ്കേതിക രംഗത്തും ഉള്ള തൊഴിൽകൂടി ഇല്ലാതാക്കുകയായിരുന്നു. തൊഴിലവസരങ്ങൾ നഷ്ടമായി നിരാശയിലാണ്ട ചെറുപ്പക്കാരുടെ ചോദ്യങ്ങളുണ്ട് ഇന്ന് നമുക്കു മുന്നിൽ.
രാജ്യം അംബാനിമാരുടെയും അദാനിമാരുടെയും സ്വകാര്യ സ്വത്താണെന്ന് വരുന്നു. ദരിദ്ര ജനകോടികൾ മോദി സർക്കാറിെൻറ പരിഗണനയിലേ ഇല്ല. ഒരു തീരുമാനമെടുക്കുമ്പോൾ ഇന്ത്യയിലെ ഓരോ ഭരണാധികാരിയുടെയും അകക്കണ്ണിൽ തെളിയണമെന്ന് ഗാന്ധി പറഞ്ഞ ദരിദ്രനായ ഗ്രാമീണ ഇന്ത്യക്കാരെൻറ ചോദ്യങ്ങളുണ്ട് നമുക്കു മുന്നിൽ. അനുദിനം പെട്രോൾ, ഡീസൽ വില വർധിക്കുന്നതിനിടെ ഗ്യാസ് സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനം 18 കോടി കുടുംബങ്ങളെയാണ് ബാധിക്കുക.
ഭരണപരാജയം മറച്ചുപിടിക്കാനുള്ള ശ്രമം
മൂന്നു വർഷത്തെ ഭരണപരാജയം മറച്ചുെവക്കാൻ മോദി ഭരണകൂടം രാജ്യമാകെ വെറുപ്പ് വിതക്കുകയാണ്. ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ് മുതൽ ബല്ലഭ്ഘട്ടിലെ ജുനൈദ് വരെ എത്രയോ പേർ. ഉന മുതൽ സഹാറൻപുർ വരെ എത്രയോ ദലിത് വിരുദ്ധ അതിക്രമങ്ങൾ. പശുവിെൻറ പേരിലുള്ള ആൾക്കൂട്ട ഭീകരത നിത്യസംഭവമാണിന്ന്. മനുഷ്യജീവന് പശുവിെൻറ ജീവെൻറ വിലയില്ലാത്ത നാടെന്ന് ആഗോള സമൂഹം ഇന്ത്യയെ പരിഹസിക്കുന്നു. പ്രധാനമന്ത്രി മഹാ മൗനത്തിലാണ്. കാമറ കണ്ടാൽ വാചാലമാകുന്ന അദ്ദേഹം ദലിത്, മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിൽ പോലും ഒന്നും മിണ്ടാതെ നിഗൂഢമായ ആനന്ദം അനുഭവിക്കുന്നു. വെറുപ്പിെൻറ രാഷ്ട്രീയത്തിെൻറ ഇരകളായ ഒരുപാട് പാവം മനുഷ്യരുടെ ചോദ്യങ്ങളുയരുന്നുണ്ട് നമുക്ക് മുന്നിൽ.
ലോകമാകെ ഇന്ത്യൻ പ്രധാനമന്ത്രി സഞ്ചരിക്കുന്നതിൽ, സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ, അത്തരം ലോകവേദികളിൽ ഈ രാജ്യത്തിെൻറ മൂല്യങ്ങളെയാണല്ലോ അദ്ദേഹം പ്രതിനിധാനം ചെയ്യേണ്ടത്. അവിടെയാണ് ഇന്ത്യയുടെ പാരമ്പര്യം തിരിച്ചറിയാനാകാത്ത പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തെ വിളിക്കേണ്ടിവരുന്നത്. പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും ആത്മാർഥതയില്ലാത്ത പൊങ്ങച്ച പ്രകടനങ്ങളായി മാറുന്നത്. ‘അേഛ ദിൻ ആയേഗാ’, ‘സബ് കേ സാഥ്, സബ് കാ വികാസ്’, ഡിജിറ്റൽ ഇന്ത്യ, കേൾക്കാനിമ്പമുള്ള മുദ്രാവാക്യങ്ങൾക്ക് ഒരു കുറവുമില്ല. അതൊന്നും പ്രയോഗവത്കരിക്കാൻ ഒരു പദ്ധതിയുമില്ല മോദി സർക്കാറിന്.
ഭരണകൂടം സ്പോൺസർ ചെയ്യുന്ന അക്രമങ്ങൾക്കെതിരിൽ ഉയരുന്ന ചെറുത്തുനിൽപുകളെ കോടികൾ മുടക്കിയുള്ള പ്രചണ്ഡമായ പ്രചാരണങ്ങൾകൊണ്ട് മറച്ചുപിടിക്കാനാണ് ശ്രമം. കോർപറേറ്റ് മൂലധനം ഉപയോഗിച്ച് ജനാധിപത്യത്തെ വിലക്കെടുക്കുന്ന ബി.ജെ.പിയുടെ കുതിരക്കച്ചവടം ഇന്ത്യൻ ജനാധിപത്യത്തിെൻറ ശോഭ കെടുത്തുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കി തരംതാഴ്ത്തുന്നു. തങ്ങൾക്കെതിരായി വിധിയെഴുതുന്ന ജനതക്കു മേൽ അധികാര ഹുങ്കുകൊണ്ടും പണംകൊണ്ടും ഞങ്ങൾ മേധാവിത്വം നേടുമെന്ന ധിക്കാരം. ഏറ്റവുമൊടുവിൽ ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ കണ്ടതും അതുതന്നെ.
ബിഹാറിൽ മഹാ സഖ്യത്തിെൻറ തകർച്ചക്കു ശേഷം ബി.ജെ.പിക്കുകൂടി അധികാര പങ്കാളിത്തമുള്ള സർക്കാർ അധികാരത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ പശുവിെൻറ പേരിൽ മുസ്ലിം ചെറുപ്പക്കാരെ ആക്രമിക്കുന്ന വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നു. ബി.ജെ.പി അധികാരത്തിൽ ഇല്ലാതിരുന്ന ബിഹാറിൽനിന്ന് അത്തരം വാർത്തകർ വന്നിരുന്നില്ല എന്നത് പ്രതീക്ഷ നൽകുന്നുണ്ട്. മതേതര, ജനാധിപത്യ ഐക്യത്തിനു വേണ്ടി വീണ്ടും വീണ്ടും ശ്രമിക്കുക എന്നതാണ് ഈ കാലം നമ്മോട് ആഹ്വാനം ചെയ്യുന്നത്. നജീബിെൻറ ഉമ്മയുടെ, രോഹിത് വെമുലയുടെ അമ്മയുടെ, ജുനൈദിെൻറ ഉമ്മയുടെ എല്ലാം കണ്ണുനീർ ഒരുനാൾ വലിയൊരു കണ്ണീർപുഴയായി മാറും. ഏകാധിപത്യത്തിെൻറ കോട്ടകൊത്തളങ്ങൾ അതിൽ ഒലിച്ചുപോകും. ആൾക്കൂട്ടത്തിെൻറ അക്രമങ്ങൾകൊണ്ടോ ഭൂരിപക്ഷമെന്ന അഹന്തകൊണ്ടോ ഭരണകൂടത്തിെൻറ ഭീകരതകൊണ്ടോ ഒരു ജനതയുടെ ഭാഗധേയം കീഴ്മേൽ മറിച്ചുകളയാമെന്ന് കരുതുന്നവർ ചരിത്രം പഠിക്കാത്ത മൂഢന്മാരാണ്. അവർക്ക് കാലംതന്നെയാണ് മറുപടി നൽകുക. എല്ലാ ഏകാധിപതികൾക്കും കാലം നൽകിയ അനിവാര്യമായ വിധിതന്നെയാണ് നരേന്ദ്ര മോദിയെയും കാത്തിരിക്കുന്നത്.
ഉത്തരം കിട്ടാതെ പോകുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഒറ്റ വാക്കുത്തരമാണ് സ്വാതന്ത്ര്യം. മതേതര, ജനാധിപത്യ, പുരോഗമന, മാനവിക മൂല്യങ്ങൾക്കു വേണ്ടിയുള്ള കൂട്ടായ്മയാണ് രാജ്യത്തിെൻറ ഇപ്പോഴത്തെ തേട്ടം. രാജ്യത്തെ ചിന്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളും കോളമിസ്റ്റുകളുമെല്ലാം ഈ പോരാട്ടത്തിൽ മതേതര ചേരിക്കൊപ്പമുണ്ട് എന്നത് ആവേശം പകരുന്നുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങളെയും കാഴ്ചപ്പാടുകളിലെ വ്യത്യസ്തതകളെയും പെരുപ്പിച്ചു കാണിക്കാതെ പൊതുവിപത്തിനെ ചെറുക്കാനായി ഒരുമിച്ചു നിൽക്കാവുന്ന വിശാലതയാണ് ഇപ്പോൾ ഉണ്ടാവേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.