ബീഫ് ഫെസ്റ്റിവലും മുസ്ലിംകളും
text_fieldsമാട്ടിറച്ചി നിരോധനം കേരളത്തിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്് വലിയതോതിലുള്ള പ്രക്ഷോഭങ്ങൾക്ക് ഇടയാക്കി. കേരളത്തിലെ ഇടതു പാർട്ടികൾ വലിയതോതിലുള്ള പ്രതിഷേധ ജാഥകളും പരസ്യമായി മാട്ടിറച്ചി വിതരണവും നടത്തി. കോൺഗ്രസും ഈ വിഷയത്തിൽ കാര്യമായ പ്രക്ഷോഭങ്ങൾ നടത്തി എന്നതും ശ്രദ്ധേയമാണ്. എന്നാൽ, കേരളത്തിലെ മുസ്ലിം സംഘടനകൾ എന്തുകൊണ്ട് ഇത്തരത്തിൽ ഒരു പൊതു പ്രക്ഷോഭം നടത്താൻ തയാറായില്ല എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. കേരളത്തിൽ ഇതിനുമുമ്പും ഇടതുപക്ഷം വലിയതോതിൽ നാടുമുഴുവൻ ബീഫ് ഫെസ്റ്റിവൽ നടത്തിയപ്പോഴും, കേരളത്തിലെ മുസ്ലിം സംഘടനകളോ മുസ്ലിം രാഷ്ട്രീയ, മത നേതാക്കളോ ഇത്തരത്തിൽ ഒരു തുറന്ന വെല്ലുവിളിക്ക് തയാറായില്ല എന്നത് ഇവിടെ നിലനിൽക്കുന്ന ചില സവിശേഷതകളെ അടയാളപ്പെടുത്തുന്നുണ്ട്. രാജ്യത്ത് പശുദേശീയതയുടെ ഇരകൾ മുസ്ലിംകളും ദലിതരും ആണ്. ജീവൻ നഷ്ടപ്പെടുന്ന രീതിയിൽ പശു ദേശീയതയുടെ ഇരകൾ ആയത് മുസ്ലിംകൾ മാത്രവും. ദേശീയതലത്തിൽതന്നെ മുസ്ലിം കേന്ദ്രീകൃതമാണ് ഇത്തരം ചർച്ചകൾതന്നെ. ഇതിെൻറ പിന്നിൽ മുസ്ലിം അപരത്വത്തിെൻറയും അതിലൂടെ രൂപപ്പെടുന്ന മതദേശീയതയുടെയും പ്രശ്നം ഉണ്ട്.
എന്നാൽ, വടക്കേ ഇന്ത്യയിലെ മുസ്ലിംകളെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമൂഹിക- സാമ്പത്തിക നേട്ടം ഉള്ള കേരള മുസ്ലിംകളും സംഘടനകളും പരസ്യമായി ഒരു എതിർപ്പ് മാട്ടിറച്ചി നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടത്തിയില്ല. വലതുപക്ഷ സാമ്പത്തിക വീക്ഷണമുള്ള മുസ്ലിം ലീഗും, രാഷ്ട്രീയ ഇസ്ലാമിക വീക്ഷണത്തിെൻറ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകളും, അതോടൊപ്പം അടുത്തകാലത്ത് സജീവമായ സലഫികളും മാട്ടിറച്ചി നിരോധനത്തെ പരസ്യമായി വെല്ലുവിളിച്ച് ബീഫ് ഫെസ്റ്റിവൽ നടത്താൻ തയാറായില്ല. എന്നാൽ, കേരളത്തിൽ നടന്ന ഇത്തരം സമരങ്ങൾ എല്ലാംതന്നെ ഒരുതരത്തിൽ മുസ്ലിം കേന്ദ്രീകൃതമായിരുന്നു താനും. കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ പരസ്യമായി മാട്ടിറച്ചി പാകംചെയ്തും കഴിച്ചും സമരം നടത്തിയത്. എന്നാൽ, കേരളത്തിൽ ഏതെങ്കിലും ഒരു മുസ്ലിം സംഘടനക്ക് ഇത്തരത്തിൽ ഒരു സമരം നടത്താൻ കഴിയുന്ന ഒരു സാഹചര്യം ഇന്ന് നിലനിൽക്കുന്നുണ്ടോ എന്നത് പ്രധാന ചോദ്യമാണ്. മതം മാറി പ്രണയവിവാഹം ചെയ്തതിനെ കോടതി അസാധുവാക്കിയപ്പോൾ മുസ്ലിം സംഘടനകൾ ഒരു ജില്ലയിൽ ഹർത്താൽ നടത്തിയ സംസ്ഥാനമാണ് എന്നുകൂടി പരിഗണിക്കുമ്പോൾ ബീഫ് നിരോധനത്തോടുള്ള സമീപനം ഗൗരവമായ ചില വിശകലനങ്ങൾ അർഹിക്കുന്നു.
ഇതിൽ പ്രധാനം ഇത്തരം ഒരു സമരം നടത്തിയാൽ പൊതുസമൂഹത്തിൽനിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചുള്ള ആശങ്കകൾതന്നെയാണ്. അതു കൂടാതെ ഇത്തരം സമരം മുസ്ലിം സംഘടനകൾ നടത്തിയാൽ അതൊരുപക്ഷേ, കേവലം ഭക്ഷണ സ്വാതന്ത്ര്യം ആയി മാത്രം കേരളത്തിൽ ചർച്ച ചെയ്യപ്പെടില്ല എന്നത് ഒരു യാഥാർഥ്യമാണ്. ഇടതുപക്ഷത്തിെൻറ സമരത്തിന് ഉണ്ടാക്കാൻ കഴിഞ്ഞ നേട്ടം മുസ്ലിം സംഘടനകളുടെ പ്രതിസന്ധിയിൽനിന്ന് ഉടലെടുത്തതാണ്. ഇടതു സമരത്തിന് കേരളത്തിൽ കിട്ടിയ വലിയ പിന്തുണക്കും ഫാഷിസ്റ്റുകൾ പ്രതിരോധത്തിലായതിനും കാരണം മുസ്ലിം സംഘടനകളുടെ പിൻവലിയൽതന്നെയായിരുന്നു. ഇതൊരു തുറന്ന രാഷ്ട്രീയ പ്രശ്നമായിത്തന്നെ കാണേണ്ടതാണ്. മറ്റൊരു പ്രശ്നം മുസ്ലിംകളുടെ മാട്ടിറച്ചി വിരുദ്ധ സമരത്തോട് ഫാഷിസ്റ്റുകളുടെ സമീപനം ഒരിക്കലും ഇടതു പക്ഷത്തോടുള്ളതായിരിക്കില്ല. ഈ സമരങ്ങളും സർക്കാർ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളും ഒരു വലിയ പ്രശ്നത്തെ ഭക്ഷണ സ്വാതന്ത്ര്യം എന്ന വിഷയത്തിലേക്ക് ചുരുക്കി എന്നതും വിസ്മരിക്കാൻ കഴിയില്ല.
എന്നാൽ, കേരളത്തിൽ ഉണ്ടായ ഈ സമരങ്ങൾ എത്രത്തോളം ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യത്തെ ചോദ്യം ചെയ്യുന്നതലത്തിൽ രൂപപ്പെട്ടു എന്നത് വിശകലനം ചെയ്യേണ്ടതാണ്. പശുദേശീയതയിലൂടെ ബി.ജെ.പിക്കു മാത്രം ഉണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയ നേട്ടത്തിെൻറ ഉദാഹരണമാണ് കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പിൽ കണ്ടത്. മുസ്ലിം അംഗങ്ങൾ ഇല്ലാതെ ഒരു സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞത് ഇത്തരത്തിലുള്ള ‘ബോധനിർമിതി’കൾകൊണ്ടുകൂടിയാണ്. ഇത്തരം ബോധ നിർമിതികളെ പ്രതിരോധിക്കാൻ കേരളത്തിൽ ഇടതുപക്ഷം നടത്തിയ സമരങ്ങൾക്ക് എത്രത്തോളം കഴിഞ്ഞു എന്നും പരിശോധിക്കണം. അത്തരം ഒരു പരിശോധനയിലാണ് ഈ സമരത്തിൽ ഉണ്ടായിരുന്ന മുസ്ലിം അസാന്നിധ്യം ശ്രദ്ധേയമാകുന്നത്. ഇടതുപക്ഷത്തിന് ഉണ്ടായ നേട്ടം ഇതുമായി ചേർത്തുവായിക്കണം. മുസ്ലിം പ്രാധാന്യം കുറഞ്ഞതും മുസ്ലിം സംഘടനകൾ മാറിനിന്നതും ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിച്ചത് സംഘ്പരിവാർ സംഘടനകൾക്കുതന്നെയാണ്. കാരണം, മുസ്ലിം സംഘടനകൾ സമരത്തിൽ ഉണ്ടായിരുന്നു എങ്കിൽ ഇതിനെ തുടർന്നുള്ള ചർച്ച ഭക്ഷണത്തിൽ തുടങ്ങി ദേശസ്നേഹത്തിലേക്ക് എത്തുമായിരുന്നു. അതിനുള്ള അവസരമാണ് മുസ്ലിം സംഘടനകൾ ഇല്ലാതാക്കിയത്. ഇടതു- -കോൺഗ്രസ് മാട്ടിറച്ചി വിരുദ്ധ സമരങ്ങൾക്ക് കിട്ടിയ പ്രത്യയശാസ്ത്ര വിശകലനങ്ങളും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.
മുസ്ലിം സംഘടനകൾ സ്വീകരിച്ച നയത്തിന് രാഷ്ട്രീയ മാനദണ്ഡങ്ങൾ ഉണ്ട്. അതിൽ പ്രധാനം മുസ്ലിം സംഘടനകൾക്ക് സംഘ്പരിവാർ രാഷ്ട്രീയത്തെ എങ്ങനെ രാഷ്ട്രീയമായി പ്രതിരോധിക്കാം എന്നതിനെക്കുറിച്ചുള്ള പ്രതിസന്ധിയുടെ പ്രതിഫലനംകൂടിയാണ്. മുസ്ലിം പ്രതിരോധ സമരങ്ങൾക്ക് എത്രത്തോളം പൊതുസമൂഹത്തിെൻറ പിന്തുണ ഉണ്ടാകും എന്നതാണ് മർമപ്രധാനമായ പ്രശ്നം. ബീഫ് ഫെസ്റ്റിവൽ പോലുള്ള സമരരീതികൾ മുസ്ലിം സംഘടനകൾക്ക് അന്യമാകുമ്പോൾ സ്വാഭാവികമായും ഫാഷിസ്റ്റ് വിരുദ്ധ സമരത്തിൽ മുസ്ലിം പങ്കാളിത്തത്തെക്കുറിച്ച് ഗൗരവമുള്ള ചിന്തകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ദേശീയതലത്തിലും ഇത്തരം സമരങ്ങളിൽ മുസ്ലിം പ്രാതിനിധ്യം കുറവാണ്. എന്നാൽ, ദലിത് സംഘടനകൾ ഇക്കാര്യത്തിൽ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഭീം സേന പോലെയുള്ള ഒരു മുന്നേറ്റം ഇന്ത്യൻ മുസ്ലിംകൾക്ക് ആലോചിക്കാൻപോലും കഴിയുന്ന ഒന്നല്ല. ഫാഷിസ്റ്റ് രാഷ്ട്രീയത്തിെൻറ ഇരകൾ ആയിട്ടുകൂടിയും ഒരു ചെറുത്തുനിൽപ്, അതും ജനാധിപത്യരീതിയിൽ പോലും സംഘടിപ്പിക്കാൻ മുസ്ലിം രാഷ്ട്രീയ പാർട്ടികൾക്കോ ഒറ്റപ്പെട്ട മുസ്ലിം കൂട്ടായ്മകൾക്കോ കഴിയുന്നില്ല.
ജെ.എൻ.യു കാമ്പസിൽനിന്ന് കാണാതായ നജീബ് എന്ന വിദ്യാർഥിയുടെ കാര്യത്തിലായാലും പശുക്കടത്തിെൻറ പേരിൽ നടക്കുന്ന കൊലപാതകങ്ങളുടെ കാര്യത്തിലായാലുമൊക്കെ ഈയൊരു അസാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇടതു സംഘടനകൾക്ക് ദേശീയതലത്തിൽ മുസ്ലിം കേന്ദ്രീകൃതമായ ഒരു സമരം സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല. നജീബിനെ വെറും മുസ്ലിം ആയി ചുരുക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് മുസ്ലിം വിദ്യാർഥിസംഘടനകളുടെ സമരത്തെ ഒറ്റപ്പെടുത്തിയിരുന്നു. എന്നാൽ, അത്തരം സൈദ്ധാന്തിക ചർച്ചകൾക്കപ്പുറം ഇടതുപക്ഷത്തിനും ഈ വിഷയത്തിൽ കാര്യമായ ഒരു സമരം നടത്താൻ കഴിഞ്ഞില്ല എന്നത് വിസ്മരിക്കാൻ കഴിയില്ല. ഇത്തരം സമരങ്ങൾ ഒടുവിൽ മുസ്ലിം സംഘടനകളുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളിൽ ഒതുങ്ങിപ്പോകുകയാണ് പതിവ്. ഇത്തരം ഒറ്റപ്പെടുത്തലുകളെ പ്രതിരോധിച്ചുകൊണ്ടല്ലാതെ ഒരു ഫാഷിസ്റ്റ് വിരുദ്ധ സമരം ഉണ്ടാകില്ല. കൂടാതെ ഇത്തരം ഒറ്റപ്പെടലുകളെ കേവലം വിശ്വാസത്തിെൻറ പ്രശ്നമായി കാണുന്നരീതിയും മാറേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.