ക്ഷേമപദ്ധതികൾ വഴി ആദിവാസി വികസനം സാധ്യമല്ല
text_fieldsസർക്കാർ പറയുന്നതുപോലെ ക്ഷേമ പദ്ധതികൾ വഴി ആദിവാസികൾക്കും ദലിതർക്കും വികസനം സാധ്യമല്ല. പാർശ്വവത്കൃത വിഭാഗങ്ങൾ ആവശ്യപ്പെടുന്നത് ഭൂപരിഷ്കരണം നടപ്പാക്കണമെന്നാണ്. 1960 കളിൽ പ്രവർത്തനം തുടങ്ങി ’70കളിൽ ഭൂപരിഷ്കരണം നടപ്പാക്കിയിരുന്നു. ഭൂമിയുടെ പരിധിമാത്രം കണക്കാക്കിയാണ് അക്കാലത്ത് പരിഷ്കരണം നടപ്പാക്കിയത് അതിനെ വികലമാക്കി. ഭൂമിയുടെ ഏരിയമാത്രം നോക്കിയാൽ പോരാ. ഈ കുടുംബങ്ങളുടെ തൊഴിലും വരുമാന മാർഗവും കണക്കിലെടുക്കണം. ഇതൊന്നും കണക്കാക്കിയല്ല നിയമം നടപ്പാക്കിയത്. കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണം വഴി മണ്ണിൽ പണിയെടുക്കുന്നവർക്ക് ഭൂമി ലഭിച്ചില്ല. അക്കാര്യം കമ്യൂണിസ്റ്റുകൾ തമസ്കരിച്ചു. ഇന്ന് പരിശോധിക്കുമ്പോൾ അത് ഭൂപരിഷ്കരണത്തിൻെറ ലക്ഷ്യമായിരുന്നില്ലെന്ന് മനസ്സിലാക്കാം. എന്നാൽ, 1950കളിൽ കമ്യൂണിസ്റ്റുകൾ വിളിച്ച മുദ്രാവാക്യം ഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് എന്നായിരുന്നു. കുടികിടപ്പ് അവകാശത്തിനുവേണ്ടിയല്ല ദലിതർ കമ്യൂണിസ് റ്റ് പാർട്ടിക്ക് പിന്നിൽ അണിനിരന്നത്.
എന്നാൽ, പുതിയ വികസനത്തിൽ ഇടം കിട്ടാതെ അവർ പുറന്തള്ളപ്പെട്ട വിഭാഗമായി. നിയമം നടപ്പാക്കിയതിനുശേഷം കാർഷികേതര മേഖല വളരെ വികസിച്ചിട്ടുണ്ട്. പഴയ ജന്മികുടിയാൻ ബന്ധങ്ങൾ ഇന്ന് നിലവിലില്ല. അതിനാൽ, ഇനിയും പഴയ ഭൂപരിഷ്കരണം ആവർത്തിക്കുന്നതിൽ അർഥമില്ല. കാർഷികേതര രംഗത്ത് ഉയർന്ന വരുമാനമുണ്ടായി. ഉന്നതവിദ്യാഭ്യാസ, വ്യവസായ, വാണിജ്യ, മാധ്യമരംഗത്ത് മുന്നിൽനിൽക്കുന്നവർ ഭൂമിയുള്ള കുടുംബങ്ങളിൽ ജനിച്ചവരാണ്. അവർക്കിന്നും ഭൂമിയുണ്ട്. എന്നാൽ, ഭൂമിയുടെ നിലയും മാറിയിരിക്കുന്നു. ഇന്ന്്ഉൽപാദന ഘടകമല്ല ഭൂമി. റിയൽ എസ്റ്റേറ്റ് കച്ചവടത്തിനുള്ള വസ്തുവാണ്. എല്ലാ രാഷ്്ട്രീയപാർട്ടികളും റിയൽ എസ്റ്റേറ്റ് മാഫിയക്ക് പിന്തുണ നൽകുന്നു. ഭൂരഹിത ദലിത്^ആദിവാസി വിഭാഗങ്ങൾപോലും ഇവർക്കൊപ്പമാണ്. പാർട്ടി നേതൃത്വം പറയുന്നത് ദലിതരും അംഗീകരിക്കുന്നു. അംഗീകരിച്ചില്ലെങ്കിൽ പാർട്ടിക്ക് പുറത്താവും. മന്ത്രി ബന്ധുക്കൾ ഭൂമി കൈയേറുന്നു, മന്ത്രിമാർ അതിന് പിന്തുണ നൽകുന്നു.
ഭൂപരിഷ്കരണനിയമം നാടപ്പാക്കുന്ന ഘട്ടത്തിൽ ഭൂമി ഭൂപ്രഭുക്കന്മാരുടെ കൈയിലായിരുന്നു. അവർ ക്ഷയിച്ചുകൊണ്ടിരുന്ന കാലത്താണ് നിയമം നടപ്പാക്കുന്നത്. അന്ന് എല്ലാവരും സംസാരിച്ചിരുന്നത് പുരോഗമന ആശയമാണ്. ഇന്നാകട്ടെ ഭൂമി മുതലാളിമാരുടെ കൈയിലാണ്. അവരിൽനിന്ന് ഭൂമി ഏറ്റെടുക്കണമെന്ന അഭിപ്രായപ്രകടനംപോലും സാധ്യമല്ല. വിവരാവകാശം പോലെ ഭൂമിയിലുള്ള അവകാശം അതായത് സ്വത്തവകാശം വേണം എന്ന മുദ്രാവാക്യം ഉയരണം. എന്നാൽ, സർക്കാറിനെ നിയന്ത്രിക്കുന്ന മുതലാളിമാർ പരിഷ്കരണത്തിന് എതിരാണ്.
രാഷ്ട്രീയ- സാമൂഹിക ചരിത്രം പരിശോധിച്ചാൽ ഫ്യൂഡൽ കുടുംബങ്ങളിലെ അംഗങ്ങൾ സർവ മേഖലകളിലും ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. വലിയ ഫ്യൂഡൽ കുടുംബത്തിലാണ് ഇ.എം.എസിൻെറ ജനനം. 50^60 കളിൽ അദ്ദേഹം കേരളത്തിൻെറ മുഖ്യമന്ത്രിയായി. ലോകത്ത് അറിയപ്പെടുന്ന കമ്യൂണിസ്റ്റ് താത്ത്വിക ചിന്തകനായി അദ്ദേഹം അറിയപ്പെട്ടു. അത് ഇ.എം.എസിന് മാത്രം സംഭവിച്ചൊരു കാര്യമല്ല. ഫ്യൂഡൽ കുടുംബങ്ങളിൽ ജനിച്ചവർ വിദ്യാഭ്യാസ, വ്യവസായ, ഉദ്യോഗസ്ഥ മേഖലകളിൽ ഉന്നത പദവികളിൽ വിരാജിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് ഇം.എം.എസ് പലപ്പോഴും മത്സരിച്ചത്. പട്ടാമ്പി മണ്ഡലത്തിലുൾപ്പെടുന്ന വാടാനാംകുറിശ്ശി ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ഞങ്ങൾ തമ്പുരാക്കന്മാർ എന്ന നിലയിലാണ് ഇ.എം.എസിനെ കണ്ടിരുന്നത്. ശശിതരൂരും പ്രകാശ് കാരാട്ടുമൊക്കെ പാലക്കാട്ടുകാരാണ്.
ഉയർന്ന സമുദായത്തിലെ ജന്മികുടുംബങ്ങളിൽ ജനിച്ചതിനാൽ അവർക്ക് മികച്ച നിലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചു. ഉന്നതങ്ങളിലേക്ക് കയറാനുള്ള ഏണിപ്പടിയായി വിദ്യാഭ്യാസം. ഏതു സമുദായ പരിണാമം ഉണ്ടാവുമ്പോഴും പഴയ വ്യവസ്ഥിതിയിൽ മുകളിൽനിന്നിരുന്നവർ പുതിയ വ്യവസ്ഥിതിയിലും മുകളിലെത്താനുള്ള വഴി തുറന്നുകിട്ടും. ദലിതുകളെയും ആദിവാസികളെയും പലപ്പോഴും അടിച്ചമർത്തിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നുണ്ട്. എന്നാൽ, ഇന്നത്തെ സർക്കാർ സവർണരുടെ സർക്കാരല്ല. ദലിത്^ ആദിവാസി വിഭാഗങ്ങൾക്ക് കൂടി പങ്കാളിത്തമുള്ള സർക്കാറാണ്. അവർണരുടെ പ്രാതിനിധ്യം സർക്കാറിലുണ്ട്. ഓരോ പാർട്ടിയിലും അവർണരായ ആളുകളെ ചേർത്തിട്ടുണ്ട്. അവർണരിൽനിന്ന് വരേണ്യ വിഭാഗം ഉയർന്നുവന്നിട്ടുണ്ട്. അവരും നേതാക്കന്മാരായി. എന്നാൽ, എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നൊരു വികസന അജണ്ട ഉണ്ടായിട്ടില്ല. അതല്ല നടപ്പാക്കുന്നത്.
േക്ഷമപ്രവർത്തനങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഇടം ലഭിക്കേണ്ടത് വികസനത്തിലാണ്. ഭൂമിയും മറ്റും നൽകിക്കൊണ്ടുള്ള വികസനംസർക്കാറിൻെറ അജണ്ടയിലില്ല. ക്ഷേമവും വികസനവും രണ്ടാണ്. ക്ഷേമം ദുർബല ജനവിഭാഗങ്ങൾക്കുള്ളതാണ്. സമ്പന്നർക്ക് നല്ല വിദ്യാഭ്യാസവും വീടും മറ്റ് സൗകര്യങ്ങളുമുണ്ട്. ദുർബല വിഭാഗങ്ങളുടെ മുന്നിൽ ചോയ്സ് ഇല്ല. ക്ഷേമാനുകൂല്യങ്ങളാണ് പുതിയ സമൂഹത്തിൽ മത്സരിക്കാൻ അവരെ പ്രാപ്തരാക്കുന്നത്. ഗുണനിലവാരം കുറഞ്ഞ വിദ്യാഭ്യാസം സാമൂഹിക പ്രക്രിയ വിശകലനം ചെയ്യാനും അപഗ്രഥിക്കാനും അവരെ പ്രാപ്തരാക്കുന്നില്ല.
അനാരോഗ്യമാണ് അട്ടപ്പാടിയെ വംശഹത്യയിലേക്ക് നയിച്ചത്. അവിടത്തെ ആദിവാസികൾ കേരളം വിട്ടുപോകുന്നതാണ് നല്ലത്. അമ്മമാരുടെ രോഗം കുട്ടികളെ വളർത്തിയെടുക്കാൻ കഴിയില്ല. അവരാകട്ടെ, സർക്കാർ ആശ്രിതരായി നിൽക്കുന്നു. എൽ.ഡി എഫോ യു.ഡി.എഫോ മൂന്നാം കക്ഷിയോ ഇതിന് പരിഹാരമല്ല. ഇക്കാര്യത്തിൽ പുതിയൊരു സമീപനം ആവശ്യമാണ്. സ്വത്തവകാശം ഈ വിഭാഗത്തിനാവശ്യമാണ്. ദരിദ്രവിഭാഗത്തിന് അനുകൂലമായി ഭൂപരിഷ്കരണം വേണമെന്നുപറഞ്ഞാൽ ആദ്യം എതിർക്കുന്നത് എൽ.ഡി.എഫ് ആയിരിക്കും. ബൂർഷ്വാ കമ്യൂണിസ്റ്റ് പാർട്ടികളാണ് ഇവിടെയുള്ളത്. ബൂർഷ്വാ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് എൽ.ഡി.എഫ്. മഹിജയുടെ കാര്യത്തിൽ മകൻ നഷ്ടപ്പെട്ട അമ്മയെ പൊലീസ് വലിച്ചിഴക്കുന്ന രംഗമാണ് കേരളം കണ്ടത്.
തൊഴിലാളിവർഗ സർവാധിപത്യത്തെക്കുറിച്ച് സംസാരിച്ച പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽനിന്ന് അകന്നുപോയതിെൻറ ചിത്രമാണിത്. ഇവിടെ ആദ്യം വരേണ്ടത് രാഷ്ട്രീയമല്ല. പൊലീസ് നടപടി മനുഷ്യത്വമല്ല. ഭരണത്തിലിരിക്കുന്ന പാർട്ടി ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്നു. മന്ത്രിമാരുടെ രൂപം കാണുമ്പോൾ ഭയം തോന്നുന്നു. അഭിപ്രായം പറയാൻ പലർക്കും ഭയമാണ്. നരേന്ദ്ര മോദിയെ വിമർശിക്കാൻ പാടില്ല. പിണറായിയെയും അമൃതാനന്ദമയിയെയും വിമർശിക്കുന്നതും അപകടമാണ്. ശാശ്വത സത്യമാണ്, വേദവാക്യമാണ് ഈ മൂന്നു വ്യക്തികളും പറയുന്നത്. സാധാരണക്കാരിൽ ഭയം സൃഷ്ടിക്കാൻ കഴിയുന്ന അധീശത്വമാണ് അവർക്കുവേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ 19ാംവകുപ്പ് റദ്ദുചെയ്യുകയാണിവർ.
അതേസമയം, ആദിവാസി^ ദലിത് വിഭാഗങ്ങളെയും വിമർശിക്കേണ്ടതുണ്ട്. ഭൂപരിഷ്കരണം ഇനി സർക്കാർ നടപ്പാക്കുമെന്ന വിചാരം വേണ്ട. കൈയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഇവർക്ക് എന്തുകൊണ്ട് കുടിയേറിപ്പാർത്തുകൂടാ? അതിനുള്ള ധൈര്യം അവർ കാണിക്കണം. ശക്തിയെ അഭ്യർഥനകൊണ്ട് നേരിടാൻ കഴിയില്ല. അതിനെ ശക്തികൊണ്ട് ആദിവാസികളും ദലിതരും നേരിടണം. കുടിയേറ്റമാണ് ശരിയെന്ന് സർക്കാർ പറയുന്നെങ്കിൽ വെട്ടിപ്പിടിക്കണം. 1960^70 കാലത്ത് മിച്ചഭൂമി മറ്റുള്ളവർ പിടിച്ചെടുത്തിരുന്നു. ദലിതർ എല്ലാകാലത്തും പേടിച്ച് ജീവിക്കാൻ തീരുമാനിക്കരുത്. ദലിതർക്കും ആദിവാസികൾക്കും ശക്തിയെ ശക്തികൊണ്ട് നേരിടുന്ന പ്രത്യയശാസ്ത്രം ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.