പോസ്റ്റുമോര്‍ട്ടം വൈകി; പീരുമേട് താലൂക്കാശുപത്രി പരിസരത്ത് സംഘര്‍ഷം

പീരുമേട്:  പോസ്റ്റുമോര്‍ട്ടം  വൈകിയത് മൂലം താലൂക്കാശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ.

16 മണിക്കൂര്‍ മോര്‍ച്ചറിയില്‍  സൂക്ഷിച്ചിട്ടും ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ പൊലീസ് എത്തിയില്ല.

പാമ്പനാര്‍ റാണികോവില്‍ സ്വദേശി ചെല്ലയ്യയെ (29) വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാത്രി എട്ടോടെ മരിച്ചു.

മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിയെങ്കിലും പൊലീസ്  എത്തിയില്ല.

തുടര്‍ന്ന് ബന്ധുക്കള്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പീരുമേട് എസ്.ഐ അവധിയിലാണെന്നും ഉപ്പുതറ എസ്.ഐ എത്തി ഇന്‍ക്വസ്റ്റ് തയാറാക്കുമെന്നും അറിയിച്ചു.

എന്നാല്‍, 11 കഴിഞ്ഞിട്ടും പൊലീസ് എത്താത്തതിനാല്‍ നാട്ടുകാര്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

പോസ്റ്റുമോര്‍ട്ടം വൈകിയതിനെ തുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ബാബു കട്ടപ്പന ഡിവൈ.എസ്.പിയെ വിവരം അറിയിച്ചു. ഡിവൈ.എസ്.പിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉപ്പുതറ പൊലീസ് ഒരുമണിയോടെ എത്തി.

ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് ഡോക്ടര്‍ ഇല്ലാതിരുന്നത് വീണ്ടും പ്രതിഷേധത്തിന് കാരണമായി. സൂപ്രണ്ടിന്റെ ചുമതലയുള്ള ഒരു ഡോക്ടര്‍ മാത്രമാണ് സ്ഥിര നിയമനമായുള്ളത്. മറ്റ് ഡോക്ടര്‍മാര്‍ ഗ്രാമീണ സേവനത്തിനുള്ളവരാണ്. സ്ഥിരം ഡോക്ടര്‍ക്ക് മാത്രമേ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധിക്കൂ. ഒരുമണിക്ക് ശേഷം ഡോക്ടര്‍ എത്തിയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
 


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.