Sorry, you need to install flash to see this content.

view counter

യാത്രക്കാരെ പെരുവഴിയിലാക്കി വീണ്ടും കൊടുംചതി

Friday, July 30, 2010
കുവൈത്ത് സിറ്റി: കരിപ്പൂരിലേക്കുള്ള  എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍വീസ്  കൂട്ടത്തോടെ റദ്ദാക്കിയപ്പോള്‍  കുടുംബങ്ങള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ അകപ്പെട്ടിരിക്കുന്നത് കടുത്ത പ്രതിസന്ധിയിലാണ്.  അവധി സീസണ്‍ ആയതിനാല്‍  നാട്ടിലേക്കുള്ള മിക്ക വിമാനങ്ങളും ഇതിനകം തന്നെ സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്യപ്പെട്ട നിലയിലാണ്.  അതിനാല്‍, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് പൊടുന്നനെ സര്‍വീസ് റദ്ദാക്കിയപ്പോള്‍ പകരം ടിക്കറ്റ് ലഭ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ഇതുകാരണം, എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നില്‍ക്കുന്നവരില്‍ മിക്കവരുടെയും യാത്ര മുടങ്ങാനുള്ള സാധ്യതയാണുള്ളത്. യാത്രക്ക് തയാറായി നില്‍ക്കുന്ന കുടുംബങ്ങളാണ് ഏറെ വെട്ടിലാവുക. കാരണം, ടിക്കറ്റിന് വലിയ ഡിമാന്റ് അനുഭവപ്പെടുന്ന സീസണില്‍ തൊട്ടടുത്ത ദിവസത്തേക്ക് ഒന്നിലേറെ ടിക്കറ്റുകള്‍ തരപ്പെടുത്തുക ദുഷ്‌കരമാണ്. മാത്രമല്ല, ടിക്കറ്റ് ലഭ്യമാക്കിയാല്‍ തന്നെ  സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കുകയും വേണം.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഇരുട്ടടി  യാത്ര മുടങ്ങുന്നതിന്റെ മാനസിക പ്രയാസങ്ങള്‍ക്കൊപ്പം കനത്ത സാമ്പത്തിക ബാധ്യത കൂടിയാണ്  യാത്രക്കാര്‍ക്കുമേല്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്.  ഏറ്റവും ഉയര്‍ന്ന നിരക്ക് നല്‍കി ടിക്കറ്റ് എടുത്തവര്‍ക്കാണ് ഈ ദുരവസ്ഥ വന്നുപെട്ടത് എന്നതാണ്  പ്രവാസികളെ രോഷം കൊള്ളിക്കുന്നതിന്റെ കാരണം. ബജറ്റ് എയര്‍ലൈന്‍ ആണെങ്കിലും അവധി സീസണിലെ തിരക്ക് ചൂഷണം ചെയ്ത്  പ്രീമിയം വിമാനക്കമ്പനികളേക്കാള്‍ ഉയര്‍ന്ന ചാര്‍ജാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഈടാക്കിയത്.

ഇപ്പോള്‍  സര്‍വീസ് കാന്‍സല്‍ ചെയ്തതായി  അറിയിച്ച ദിവസങ്ങളില്‍ വണ്‍വേക്ക്  115 ദീനാര്‍ വരെയാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഈടാക്കിയത്.  റിട്ടേണ്‍ ടിക്കറ്റിന്  140 ദീനാര്‍ വരെയും ഈടാക്കി. ഇതിലും കുറഞ്ഞ നിരക്കിലാണ് മറ്റ് പ്രീമിയം സര്‍വീസ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നല്‍കുന്നത്. എന്നിട്ടും ദേശീയ വിമാനക്കമ്പനിയെ വിശ്വസിച്ച പ്രവാസികളെയാണ് ഒരിക്കല്‍ കൂടി  എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വഞ്ചിച്ച് പെരുവഴിയിലാക്കിയിരിക്കുന്നത്.
Share/Bookmark