Sorry, you need to install flash to see this content.

view counter

വില കുറയുന്നു; കണക്കുകളില്‍ മാത്രം

Thursday, July 29, 2010
ന്യൂദല്‍ഹി: വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാവുമ്പോഴും രാജ്യത്ത് ഭക്ഷ്യ സാധനങ്ങളുടെ വില കുറഞ്ഞതായി റിസര്‍വ്ബാങ്കിന്റെ കണക്ക്. ജൂലൈ 17 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ നാണയപ്പെരുപ്പം ഒറ്റയക്കത്തിലേക്ക് താഴ്ന്ന് 9.67 ശതമാനം ആയതായി ആര്‍.ബി.ഐ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ ആഴ്ചയെ അപേക്ഷിച്ച് രാജ്യത്തെ ഭക്ഷണസാധനങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധന ശതമാനത്തില്‍ കാണിക്കുന്ന സൂചികയാണ് ഭക്ഷ്യനാണയപ്പെരുപ്പം.

ജൂലൈ 10 ന് അവസാനിച്ച ആഴ്ച 12.47 ശതമാനമായിരുന്ന ഭക്ഷ്യനാണയപ്പെരുപ്പം ഒറ്റയാഴ്ചകൊണ്ട് 2.80 ശതമാനം കുറഞ്ഞു. വിലക്കയറ്റ പ്രശ്‌നത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചിരിക്കെ കേന്ദ്രസര്‍ക്കാരിന് ഇത് ശുഭവാര്‍ത്തയാണ്. കണക്കുകൊണ്ട് പിടിച്ചു നില്‍ക്കാന്‍ തല്‍കാലം സര്‍ക്കാരിന് കഴിയും. 

2009 നവംബറിനു ശേഷം ഇതാദ്യമായാണ് ഭക്ഷ്യവിലക്കയറ്റ നിരക്ക് രാജ്യത്ത് ഒറ്റയക്കത്തില്‍ എത്തുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ്ബാങ്ക് കഴിഞ്ഞവാരം പ്രഖ്യാപിച്ച നിരക്കു വര്‍ധനകള്‍ അടക്കമുള്ള നടപടികളുടെ കൂടി ഫലം കണ്ടു തുടങ്ങുന്നതോടെ പണപ്പെരുപ്പം വീണ്ടും കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

എന്നാല്‍ കണക്കിലെ ഈ കളി സാധാരണക്കാര്‍ക്ക്  സഹായകമാവില്ല. ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിളവെടുപ്പ് കാലമായതിനാല്‍ അവയുടെ വില വന്‍തോതില്‍ ഉത്തരേന്ത്യന്‍ വിപണിയില്‍ കുറഞ്ഞതാണ് റിസര്‍വ്ബാങ്കിന്റെ കണക്കില്‍ പ്രതിഫലിച്ചിരിക്കുന്നത്. ഭക്ഷ്യവിലക്കയറ്റം താഴുന്നതായി പറയുന്ന അതേ കണക്കുകള്‍ തന്നെ പയര്‍വര്‍ഗങ്ങള്‍, പാല്‍, പഴങ്ങള്‍ എന്നിവയുടെ വിലയില്‍ ഒരു വര്‍ഷത്തിനിടെ യഥാക്രമം 21.23%, 19.03%, 12.14% വീതം വര്‍ധന ഉണ്ടായതായി പറയുന്നു. ധാന്യങ്ങള്‍ക്ക് 5.62, അരിക്ക് 5.31, ഗോതമ്പിന് 6.27 ശതമാനം വീതം ഒരുവര്‍ഷത്തിനിടെ വില ഉയര്‍ന്നതായും റിസര്‍വ്ബാങ്കിന്റെ പണപ്പെരുപ്പ കണക്കില്‍ പറയുന്നു. കിഴങ്ങുവില 46 ശതമാനവും ഉള്ളിവില 10 ശതമാനവും കുറഞ്ഞു. മൊത്തം പച്ചക്കറി വില 14.77 ശതമാനവും കുറഞ്ഞു. എന്നാല്‍, കേരളമടക്കമുള്ള വിപണകളില്‍ ഈ വിലക്കുറവ് കാര്യമായ ഫലം ഉണ്ടാക്കില്ല.
വിളവെടുപ്പുകാലത്ത് ഭക്ഷ്യവിലക്കയറ്റത്തില്‍ ഇളവ് സ്വഭാവികമാണെന്നും ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാവില്ലെന്നും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമ്പത്തികാര്യ വിഭാഗം പ്രൊഫസര്‍ ജയന്തിഘോഷ് അഭിപ്രായപ്പെട്ടു.
Share/Bookmark