Sorry, you need to install flash to see this content.

view counter

സംസ്ഥാനത്ത് 95 ഐ.സി.ഡി.എസ് പ്രോജക്ടുകള്‍ കൂടി ആരംഭിക്കും -മന്ത്രി ശ്രീമതി

Thursday, July 29, 2010
തിരുവനന്തപുരം: സംസ്ഥാനത്ത് സംയോജിത ശിശുവികസനപദ്ധതിയില്‍ 95 പ്രോജക്ടുകള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി പി.കെ.ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ഐ.സി.ഡി.എസ് പ്രോജക്ടുകള്‍ 258 ആയി വര്‍ധിക്കും.

അതിന്റെ ഭാഗമായി 285 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ശിശുവികസന സേവന പദ്ധതി ഓഫിസര്‍, ക്ലാര്‍ക്ക്, പ്യൂണ്‍ എന്നിവരുടെ ഓരോ തസ്തിക വീതമാണ് ഒരോ പ്രോജക്ട് ഓഫിസിലും ഉണ്ടാവുക. 95 ഓഫിസുകള്‍ ആരംഭിക്കുന്നതിനായി പ്രതിവര്‍ഷം 8.7 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും. സംസ്ഥാനത്തെ ചില ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ 400 ഓളം അങ്കണവാടികള്‍ നിലവിലുണ്ട്. അതുകൊണ്ട് ഇത്തരം പ്രോജക്ടുകളിലെ പദ്ധതി നിര്‍വഹണ പ്രവര്‍ത്തനം ഫലപ്രദമായി നിരീക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇത്തരം വലിയ പ്രോജക്ടുകള്‍ വിഭജിച്ച് 95 പുതിയ പ്രോജക്ട് ഓഫിസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. 95 ഐ.സി.ഡി.എസ് സൂപ്പര്‍ വൈസേഴ്‌സിന് സി.ഡി.പി.ഒ ആയി പ്രമോഷന്‍ ലഭിക്കും.

തുടര്‍ന്ന് 95 പേര്‍ക്ക് പി.എസ്.സിയില്‍ നിന്ന് പുതുതായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായി നിയമനം ലഭിക്കും. അതില്‍  25 ശതമാനം അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ലഭിക്കും.

ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം വനിതാ ശിശുവികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 6875 അങ്കണവാടികള്‍ പുതുതായി ആരംഭിച്ചിട്ടുള്ളതായും അവര്‍ പറഞ്ഞു. ഐ.സി.ഡി.എസ് പദ്ധതിയില്‍ ജോലിചെയ്യുന്ന അങ്കണവാടി പ്രവര്‍ത്തകരുടെ ഹോണറേറിയം 400 രൂപയില്‍ നിന്ന് 550 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അങ്കണവാടി വര്‍ക്കര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷന്‍ മണിയോര്‍ഡറായി 500 രൂപയും ഹെല്‍പര്‍ക്ക് 300 രൂപയും ഉത്തരവായിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ 32230 അങ്കണവാടികളാണുള്ളത്. ആറ് വയസ്സിന് താഴെയുള്ള 9.9 ലക്ഷം കുട്ടികളും രണ്ട്‌ലക്ഷം ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഐ.സി.ഡി.എസ് പദ്ധതിയുടെ ഗുണഭോക്താക്കളാണ്. അങ്കണവാടികളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് തടയാന്‍ ഒന്നാംക്ലാസില്‍ ചേര്‍ക്കുന്നതിന് അങ്കണവാടികളിലെ ടി.സി വേണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.
Share/Bookmark