Sorry, you need to install flash to see this content.

view counter

തൊഴിലാളി ഐക്യത്തെ ഇടതുപക്ഷം തുരങ്കംവെക്കുന്നു -ആര്‍. ചന്ദ്രശേഖരന്‍

Thursday, July 29, 2010
കൊല്ലം: കേന്ദ്ര ട്രേഡ് യൂനിയനുകള്‍ സെപ്റ്റംബര്‍ ഏഴിന് ദേശീയ പണിമുടക്കിനടക്കം ഒന്നിച്ച് ആഹ്വാനം ചെയ്തിരിക്കെ, തൊഴിലാളികളുടെ ഐക്യത്തെ തുരങ്കംവെക്കാനാണ് സി.പി.എമ്മും സി.പി.ഐയും ശ്രമിക്കുന്നതെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍.

ദേശീയ പണിമുടക്കില്‍ ഐ.എന്‍.ടി.യു.സിയും പണിമുടക്കുന്നതിന്റെ പേരില്‍ ഇതിനെ രാഷ്ട്രീയ വിഷയമായി കണ്ട് നിയമസഭയില്‍ കഴിഞ്ഞ ദിവസം സി.പി.എം, സി.പി.ഐ അംഗങ്ങള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തൊഴിലാളികളുടെ ഐക്യത്തിന് തടസ്സമാകുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലെ 27000 കോടി രൂപ നഷ്ടമായത് മൂലമാണ് പെന്‍ഷന്‍ പദ്ധതി തൊഴിലാളികള്‍ക്ക് ദോഷകരമായി മാറിയത്. ഇത്രയും തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നാണ് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ് തുടങ്ങിയ സംഘടനകളുടെ നിലപാട്. എന്നാല്‍ ഇതിനെ ഐ.എന്‍.ടി.യു.സി അനുകൂലിക്കുന്നില്ല. പി.എഫ് പലിശ 15 ശതമാനമായി ഉയര്‍ത്തി അതുമൂലമുണ്ടാകുന്ന അധിക തുക ഇതിലേക്ക് വകയിരുത്തണമെന്നാണ് തങ്ങളുടെ നിലപാട്.  ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിവ് സ്വകാര്യവത്കരിക്കുന്നത് അവസാനിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി സംസ്ഥാനത്ത് ആഗസ്റ്റ് 10ന് പ്രതിഷേധ റാലിയും സത്യഗ്രഹവും നടത്തും.

പി.എഫ് പെന്‍ഷന്‍ പദ്ധതിയും ഗ്രാറ്റുവിറ്റി നിയമവും ബോണസ് നിയമവും പരിഷ്‌കരിക്കണമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ വര്‍ക്കിങ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ദേശീയാടിസ്ഥാനത്തില്‍ 200 രൂപ മിനിമം കൂലിയായി പ്രഖ്യാപിക്കുകയും 150 ദിവസം തൊഴില്‍ നല്‍കുകയും വേണം. തൊഴില്‍ നിയമം പ്രഖ്യാപിക്കാതെ മുതലാളിമാര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും അനുകൂലമായി നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഐ.എന്‍.ടി.യു.സി സംസ്ഥാന ഭാരവാഹികളായ എന്‍. അഴകേശന്‍, എന്‍. വിജയന്‍പിള്ള, വടക്കേവിള ശശി, വിമലാഫിലിപ്പ് എന്നിവരും പങ്കെടുത്തു.
Share/Bookmark