Sorry, you need to install flash to see this content.

view counter

വാഗണ്‍ പച്ചരി എത്തിത്തുടങ്ങി; കുറുവ വരവ് അനിശ്ചിതത്വത്തില്‍

Thursday, July 29, 2010
കോഴിക്കോട്: മാസങ്ങളുടെ ഇടവേളക്കുശേഷം കോഴിക്കോട്ട് അരി വാഗണ്‍ എത്തി.  പച്ചരി, പുഴുക്കലരി എന്നീ ഇനങ്ങളാണ് എത്തിയത്. എന്നാല്‍, മലബാറുകാരുടെ നിത്യോപയോഗ അരി ഇനമായ കുറുവയുമായി വാഗണ്‍ എന്ന് എത്തുമെന്ന്  പറയാനാകുന്നില്ല.  കുറുവ അരിക്കും  മറ്റ് പ്രധാന ഇനങ്ങള്‍ക്കും വിലനിലവാരം ഉയര്‍ന്നുതന്നെയാണ്. റമദാന്‍ അടുത്തതോടെ പച്ചരിക്ക് ഡിമാന്‍ഡ് കൂടിയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തീവിലയാണ്. പച്ചരി എത്തിയെങ്കിലും വിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല.  പച്ചരി അടുത്തദിവസം ഇനിയും  എത്താനുണ്ട്. ചൊവ്വാഴ്ച 31 വാഗണുകളിലായി 62 കണ്ടെയ്‌നര്‍ അരിയാണ് എത്തിയത്.

പച്ചരി കിലോഗ്രാമിന് 19.50 രൂപ നിരക്കിലും പുഴുക്കലരി 18.50 രൂപ നിരക്കിലുമാണ് വിറ്റത്.  തൊഴിലാളികള്‍ കൂലി കൂടുതല്‍ ചോദിച്ചത്  അരി ഇറക്കുന്നത് വൈകാന്‍ കാരണമായി. കഴിഞ്ഞ ജനുവരിക്കുശേഷം കോഴിക്കോട്ട് കുറുവ അരിയുമായി വാഗണ്‍ എത്തിയിട്ടില്ല. മലബാറുകാര്‍ കൂടുതല്‍ ഉപയോഗിക്കുന്ന കുറുവ അരിക്ക് വില കൂടാന്‍ കാരണമായത് ആന്ധ്രയില്‍നിന്നുള്ള വരവ് കുറഞ്ഞതാണ്. റേഷന്‍കട, മാവേലി സ്‌റ്റോര്‍, നീതി സ്‌റ്റോര്‍, ഓണം-റമദാന്‍ ചന്ത എന്നിവ വഴി കാര്‍ഡുടമകള്‍ക്ക് സബ്‌സിഡി നിരക്കില്‍ കൂടുതല്‍ അരി  വിതരണം ചെയ്യുമെന്ന പ്രഖ്യാപനം വിലവര്‍ധന തടയാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍, വില കുറയാത്തതിന് പ്രധാന കാരണം  വാഗണ്‍ എത്താന്‍ വൈകുന്നതാണ്. ഇതിന്  പല കാരണങ്ങളാണ് വിപണിയില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞവര്‍ഷം പൊന്നി അരിക്ക് വില കൂടുതല്‍ കിട്ടിയത് കണ്ട് കര്‍ഷകര്‍ കൂടുതല്‍ ഈ ഇനത്തിലേക്ക് തിരിഞ്ഞതും ആന്ധ്രയിലെ മധ്യവര്‍ഗം കൂടുതലായി ഉപയോഗിക്കുന്ന സോണാപൊന്നിയുടെ ഉല്‍പാദനത്തിന് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കിയതും കുറുവ ഉല്‍പാദനം കുറയാന്‍ ഇടയാക്കിയത്രെ. വാഗണില്‍ എത്തിക്കാന്‍ മാത്രം അരി മില്ലുകാര്‍ നല്‍കുന്നില്ലെന്നും പറയുന്നു. എന്നാല്‍, ലോറിവഴി തടസ്സമില്ലാതെ അരിയെത്തുന്നുണ്ട്.  ലോറിയിലെത്തുന്നവക്ക് വാഗണില്‍ എത്തുന്ന അരിയേക്കാള്‍ ക്വിന്റലിന് 100 രൂപ വരെ കൂടുതലാകും.

പ്രധാന അരി ഇനങ്ങള്‍ക്ക് കോഴിക്കോട്ട് കിലോഗ്രാമിന് മൊത്തവില ഇപ്രകാരമാണ്.
ബ്രാന്‍ഡഡ് കുറുവ 23.00-24.00, ഓര്‍ഡിനറി കുറുവ 21.50-23.00, ഓള്‍ഡ് കുറുവ 24.00-25.00 , തമിഴ്‌നാട് കുറുവ 21.00-21.50, ബോധന 20.50-21.00, തൗസന്‍ഡ് വണ്‍ (സോര്‍ട്ടക്‌സ്) 19.90-20.00, നോണ്‍ സോര്‍ട്ടക്‌സ് 18.90-19.00, മട്ട 22.50-23.00, പച്ചരി ഡാഷ് 17.50-17.90, ജയ പച്ചരി 24.00-25.00,  ഐ.ആര്‍ എട്ട് പച്ചരി 24.50-25.00, തൗസന്‍ഡ് വണ്‍ പച്ചരി 19.80-20.00, ആന്ധ്ര പച്ചരി 20.50-21.00, പച്ചരി ഉണ്ട 23.50-24.00. ചില്ലറ, പ്രാദേശിക വിപണികളില്‍ കിലോഗ്രാമിന് ഇതിനേക്കാള്‍ ഒന്നര രൂപ മുതല്‍ രണ്ടര വരെ കൂടുതല്‍ നല്‍കണം.
Share/Bookmark