Sorry, you need to install flash to see this content.

view counter

മറഡോണ മടങ്ങുന്നു

Wednesday, July 28, 2010
ബ്വേനസ് എയ്‌റിസ്: രണ്ടു വര്‍ഷത്തെ പരിശീലക പര്‍വത്തിന് വിരാമമിട്ട് ഇതിഹാസ താരം ഡീഗോ മറഡോണ അര്‍ജന്റീന ഫുട്ബാള്‍ ടീമിനോട് വിടപറയുന്നു. ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കുന്നതായി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ (എ.എഫ്.എ) വക്താവ് എണസ്‌റ്റോ ഷെര്‍ക്വിസ് ബിയാലോ അറിയിച്ചു. എ.എഫ്.എ പ്രസിഡന്റ് ജൂലിയോ ഗ്രോണ്‍ ഡോണയുമായി കഴിഞ്ഞ ദിവസം മറഡോണ ചര്‍ച്ച നടത്തിയിരുന്നു. കോച്ചിങ് സ്റ്റാഫിലെ മുഴുവന്‍ അംഗങ്ങളെയും നിലനിര്‍ത്തണമെന്ന മറഡോണയുടെ അഭ്യര്‍ഥന എ.എഫ്.എ അധികൃതര്‍ തള്ളിയിരുന്നു. അണ്ടര്‍ 20 ടീമിന്റെ പരിശീലകനായ സെര്‍ജിയോ ബാറ്റിസ്റ്റയെ താല്‍ക്കാലിക കോച്ചായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ എ.എഫ്.എ പ്രസിഡന്റ് ചില സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നതായി വക്താവ് പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തത്.
അതേസമയം, ആരെയും പുറത്താക്കിയിട്ടില്ലെന്നും കരാര്‍ പുതുക്കാതിരിക്കുകയാണെന്നുമാണ് ഗ്രോണ്‍ ഡോണ പറഞ്ഞത്.
സ്‌നേഹമുള്ള ചിലരുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമ്മള്‍ക്ക് സന്തോഷമുണ്ടാകില്ലെന്ന് എ.എഫ്.എ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. മറഡോണയുടെ പരിശീലക കാലയളവില്‍ പല കാര്യങ്ങളിലും പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നതായി എ.എഫ്.എ ജനറല്‍ സെക്രട്ടറി ജോസ് ലൂയി മീസ്‌നര്‍ പറഞ്ഞു. 'അദ്ദേഹത്തെ അപമാനിക്കാനല്ല ശ്രമിച്ചത്. കാര്യങ്ങള്‍ മെച്ചപ്പെടണം'.
മറഡോണയുടെ പിന്‍ഗാമിയായി ഭാവിയിലേക്ക് ആരെയും കണ്ടുവെച്ചിട്ടില്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. എസ്റ്റിയൂഡിയന്റ്‌സ് കോച്ച് അലസാന്‍ദ്രോസ ബെല്ല, റേസിങ് ക്ലബിന്റെ ഏയ്ഞ്ചല്‍ റോസോ എന്നിവരെയാണ് സെര്‍ജിയോ ബാറ്റിസ്റ്റക്ക് പുറമേ പരിശീലക സ്ഥാനത്തേക്ക് അര്‍ജന്റീന കണ്ടുവെച്ചത്.
താല്‍ക്കാലിക കോച്ചായി നിയമിതനായ ബാറ്റിസ്റ്റ 1986ല്‍ കിരീടം നേടിയ ടീമില്‍ മിഡ്ഫീല്‍ഡറായിരുന്നു. 2008 ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അര്‍ജന്റീന ടീമിന്റെ പരിശീലകനും ബാറ്റിസ്റ്റയായിരുന്നു.
ആഗസ്റ്റ് 11ന് റിപബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരായ സൗഹൃദ മല്‍സരത്തിനുള്ള അര്‍ജന്റീന ടീമിനെ ബാറ്റിസ്റ്റ അടുത്ത ദിവസം പ്രഖ്യാപിക്കും.
തന്റെ കോച്ചിങ് സ്റ്റാഫിലെ ഏതെങ്കിലും അംഗത്തിന്റെ രോമത്തില്‍ തൊടാന്‍ അനുവദിക്കില്ലെന്ന് മറഡോണ ഒരു ടി.വി ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. മറഡോണയുടെ അടുത്ത സുഹൃത്തായ അലസാന്‍ട്രോ മാന്‍കുസോയടക്കമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫിനെ പിന്‍വലിക്കില്ലെന്ന് മറഡോണ ഉറപ്പിച്ചു പറഞ്ഞിരുന്നു.
2008 നവംബറില്‍ പരിശീലക സ്ഥാനമേറ്റെടുത്ത ഇതിഹാസ താരം രാജ്യത്തിനായി 15 മല്‍സരങ്ങളില്‍ എട്ട് വിജയവും ഏഴ് തോല്‍വിയും സ്വന്തമാക്കിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ കഷ്ടിച്ച് രക്ഷപ്പെട്ടാണ് അര്‍ജന്റീന ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിനെത്തിയത്. നൂറിലധികം താരങ്ങളെ പരീക്ഷിച്ചാണ് മറഡോണ ഒടുവില്‍ ലോകകപ്പ് ടീമിനെ ആറ്റിക്കുറുക്കിയെടുത്തത്. യുവാന്‍ റോമന്‍ റിക്വല്‍മെ, യാവിയര്‍ സനേറ്റി, എസ്തബാന്‍ കാംബിയാസോ എന്നീ പ്രമുഖ താരങ്ങളെ ലോകകപ്പ് ടീമില്‍ പരിഗണിക്കാത്തതിന് വിമര്‍ശമുയര്‍ന്നിരുന്നു.
ലോകകപ്പില്‍ കൂട്ടുകാരനെയും മൂത്ത ജ്യേഷ്ഠനെയും പോലെയായിരുന്നു മറഡോണ താരങ്ങളോട് പെരുമാറിയത്. ലയണല്‍ മെസ്സിയടക്കമുള്ള താരങ്ങളുടെ സ്‌നേഹം ഹൃദയത്തിലേറ്റു വാങ്ങി, സൈഡ് ലൈനിനരികില്‍ ജപമാലയില്‍ കൈ തെരുപ്പിടിപ്പിച്ചും അലറി വിളിച്ചും നിന്ന മറഡോണയുടെ മുഖം ഫുട്ബാള്‍ പ്രേമികളുടെ മനസ്സില്‍ മായാത്ത മുദ്രയാണ്.
ഏറെനാള്‍ ടീമിനൊപ്പം തുടരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അല്ലെങ്കില്‍ ജര്‍മനിക്കെതിരെ തോറ്റപ്പോള്‍തന്നെ മറഡോണ രാജിവെക്കേണ്ടതായിരുന്നു. കഴിഞ്ഞയാഴ്ച വെനിസ്വേല പ്രസിഡന്റ് ഊഗോ ചാവെസ് പരിശീലകനാവാന്‍ മറഡോണയെ ക്ഷണിച്ചിരുന്നു. പ്രിയ സഖാവിന്റെ നാട്ടില്‍ കാല്‍പ്പന്തുകളി വിപ്ലവം നടത്താന്‍ മറഡോണ മുന്‍നിരയിലുണ്ടാകുമോയെന്ന് കാത്തിരുന്നു കാണാം.

Share/Bookmark