ശത്രുതയുടെ അരനൂറ്റാണ്ടിന് അറുതി; അനുമോദനവുമായി ലോകരാജ്യങ്ങള്‍
text_fieldsവാഷിങ്ടൺ: ലോകം വീണ്ടുമൊരു ശീതയുദ്ധത്തിലേക്ക് നീങ്ങുന്നതിൻെറ സൂചനകൾക്കിടെ പഴയ ശത്രുതയുടെ കണക്കുപുസ്തകം അടച്ചുവെച്ച് സൗഹൃദത്തിലേക്ക് ചുവടുവെക്കാനുള്ള അമേരിക്കയുടെയും ക്യൂബയുടെയും തീരുമാനത്തിൽ ലോകത്ത് പരക്കെ ആഹ്ളാദം. ബറാക് ഒബാമയും റാഉൾ കാസ്ട്രോയും സ്വീകരിച്ച ധീരമായ നിലപാടിനെ ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും നേതാക്കൾ സ്വാഗതം ചെയ്തു.
കാനഡയിലും ഫ്രാൻസിസ് മാ൪പാപ്പയുടെ സാന്നിധ്യത്തിൽ വത്തിക്കാനിലും ഒരു വ൪ഷത്തിലേറെയായി തുടരുന്ന പിൻവാതിൽ ച൪ച്ചകളുടെ ശുഭപര്യവസാനമെന്നോണമായിരുന്നു ചരിത്രപരമായ പ്രഖ്യാപനം. യു.എസ് തലസ്ഥാനമായ വാഷിങ്ടണിൽ ഒബാമയും ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ റാഉൾ കാസ്ട്രോയും ഒരേസമയം നടത്തിയ ടെലിവിഷൻ സംസാരത്തിൽ മഞ്ഞുരുക്കം പരസ്യമായി അറിയിക്കുകയായിരുന്നു. കഴിഞ്ഞ വ൪ഷാദ്യത്തിൽ മാ൪പാപ്പ ഇരു രാഷ്ട്ര നേതാക്കൾക്കുമെഴുതിയ കത്താണ് അനുരഞ്ജനത്തിൻെറ വഴി തുറന്നത്. ഏറ്റവുമൊടുവിൽ കാനഡയിൽ നടന്ന അവസാനവട്ട ച൪ച്ചയിൽ തീയതിയും തീരുമാനമായി. നി൪ണായക വഴിത്തിരിവാണ് പുതിയ പ്രഖ്യാപനമെന്ന് യൂറോപ്യൻ യൂനിയൻ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. അമേരിക്കയിൽ ശീതയുദ്ധത്തിന് അവസാനം കുറിക്കുന്നതിൻെറ ആരംഭമാണിതെന്ന് ചിലി വിദേശകാര്യ മന്ത്രി ഹെറാൾഡോ മുനോസ് പറഞ്ഞു. ഫിദൽ കാസ്ട്രോയുടെ ധാ൪മിക വിജയമാണ് പ്രഖ്യാപനമെന്ന് വെനിസ്വേല പ്രസിഡൻറ് നികളസ് മദൂറോ അഭിപ്രായപ്പെട്ടു. ആദ്യവസാനം ക്യൂബയുമായി നയതന്ത്ര ബന്ധം നിലനി൪ത്തിയ കാനഡയും പുതിയ നീക്കത്തെ സ്വാഗതം ചെയ്തു.
അതേ സമയം, നയതന്ത്ര ബന്ധം പുന$സ്ഥാപിച്ച സാഹചര്യത്തിൽ വാണിജ്യ ഉപരോധം അടിയന്തരമായി എടുത്തുകളയണമെന്ന് ക്യൂബൻ പ്രസിഡൻറ് റൗൾ കാസ്ട്രാ ആവശ്യപ്പെട്ടു. ഉപരോധം എടുത്തുകളയൽ അമേരിക്കൻ കോൺഗ്രസിൻെറ പിന്തുണയോടെ മാത്രമേ സാധ്യമാകൂ എന്നതിനാൽ തീരുമാനം ഉടനുണ്ടാകില്ളെന്നാണ് സൂചന. ഇരു സഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ളിക്കൻ കക്ഷി ഒബാമയുടെ നീക്കത്തെ അനുകൂലിക്കുന്നില്ളെന്നതാണ് പ്രശ്നം.
2012ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഫ്ളോറിഡയിൽനിന്ന് തനിക്ക് അനുകൂലമായി ലഭിച്ച ക്യൂബൻ വംശജരുടെ വോട്ടാണ് അയൽരാജ്യവുമായി അടുക്കാൻ ഒബാമക്ക് പ്രേരണയായത്. ഒരു യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനു പകരം മൂന്ന് ക്യൂബക്കാരെ വിട്ടുനൽകാനുള്ള ച൪ച്ചകളും മഞ്ഞുരുക്കം ഊ൪ജിതമാക്കി. ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ക്യൂബക്കാണ്.
1959ൽ അമേരിക്കൻ പിന്തുണയോടെയുള്ള ബാറ്റിസ്റ്റയെ അധികാരഭ്രഷ്ടനാക്കി ഫിദൽ കാസ്ട്രോ ക്യൂബൻ ഭരണം ഏറ്റെടുക്കുന്നതോടെയാണ് യു.എസ് ഉപരോധ നടപടികളുടെ തുടക്കം. തൊട്ടടുത്ത വ൪ഷം രാജ്യത്തെ യു.എസ് വ്യവസായങ്ങൾ കാസ്ട്രോ ദേശസാൽക്കരിച്ചതോടെ യു.എസ് വാണിജ്യ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. 54 വ൪ഷം നീണ്ട ഉപരോധം രാജ്യത്തിന് നഷ്ടമാക്കിയത് 1100 ബില്യൺ ഡോളറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.