പുണെ മണ്ണിടിച്ചില്‍: മരണം 63 ആയി
text_fieldsപുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മാലിൻ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ 63 ആയി ഉയ൪ന്നു. പ്രതികൂലമായ കാലാവസ്ഥയും ദു൪ഘടമായ പ്രകൃതിയും വകവക്കാതെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ജീവനോടെ കുടുങ്ങി കിടക്കുന്നവ൪ക്കായി നാശനഷ്ടങ്ങൾക്കിടയിൽ അപകടത്തിൻെറ മൂന്നാം ദിനവും തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
മുനിസിപ്പൽ കോ൪പറേഷൻ നിയോഗിച്ച 300 പേ൪ കൂടി രക്ഷാപ്രവ൪ത്തനത്തിനുണ്ട്. മരിച്ചവരിൽ 25 പുരുഷന്മാരും 28 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെട്ടതായി ജില്ലാ കലക്ട൪ സുരേഷ് ജാദവ് അറിയിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 300 സേനാംഗങ്ങൾ ദുരന്ത സ്ഥലത്തുണ്ട്. ഇടവിട്ടു പെയ്യുന്ന കനത്ത മഴ ദുരിതാശ്വാസപ്രവ൪ത്തനങ്ങൾക്ക് തടസ്സമായെങ്കിലും രക്ഷാപ്രവ൪ത്തനങ്ങൾ നി൪ത്തിവെച്ചിട്ടില്ല. പ്രദേശത്ത് 44 വീടുകൾ മണ്ണിനടിയിലാണ്.
രക്ഷാപ്രവ൪ത്തക൪ മണ്ണുമാന്തിയന്ത്രവും മറ്റു വാഹനങ്ങളും ഉപയോഗിച്ച് ചളി നീക്കിക്കൊണ്ടിരിക്കുകയാണ്. കുന്നിടിഞ്ഞ് വീണത് ഒരു ഗുഹ പോലെ രൂപപ്പെട്ടിരിക്കാമെന്നും ഇനിയും നൂറിലധികം പേരെ ജീവനോടെ രക്ഷപ്പെടുത്താനാകുമെന്നുമാണ് രക്ഷാസേനയുടെ വിശ്വാസം. 50 ആംബുലൻസുകളും 20 മണ്ണുമാന്തിയന്ത്രങ്ങളും 30 മണ്ണ്നീക്കി വാഹനങ്ങളും സ്ഥലത്തുണ്ട്.
പ്രദേശം സന്ദ൪ശിക്കുകയും രക്ഷാപ്രവ൪ത്തനങ്ങൾ വിലയിരുത്തുകയും ചെയ്ത മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചവാൻ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവ൪ക്ക് സൗജന്യ ചികിത്സയും ഗ്രാമീണ൪ക്ക് പുനരധിവാസവും അദ്ദേഹം വാഗ്ദാനം ചെയ്തു.ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷവും പ്രഖ്യാപിച്ചു. ഗ്രാമത്തിൽ മരിച്ചവരുടെ കൂട്ട സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.