തോരാമഴ കേട്ടുകേള്‍വിയായി ഇവിടെ ഒരു ഗ്രാമം
text_fieldsപാലക്കാട്: തോരാമഴ ശക്തമാകുമ്പോൾ കാലവ൪ഷമെന്നത് കേവലം കേട്ടുകേൾവിയായി കേരളത്തിൽ ഒരു ഗ്രാമം. സംസ്ഥാനത്തെ ഏക ഗോത്രവ൪ഗ സംവരണ പഞ്ചായത്തായ അട്ടപ്പാടിയിലെ പുതൂ൪ നിവാസികളാണ് ഒറ്റപെയ്ത്തിനെങ്കിലുമായി പ്രാ൪ഥിക്കുന്നത്. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ഈ ഗോത്രവ൪ഗ ഭൂമിയിൽ ഈ സീസണിൽ ഇതുവരെ ഒരു മഴ പോലും ലഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തിലെ 13 വാ൪ഡുകളിൽ സൈലൻറ്വാലിയോട് ചേ൪ന്നുകിടക്കുന്നവയൊഴികെയുള്ള ഏഴ് വാ൪ഡുകാ൪ക്കും കിഴക്കുപടിഞ്ഞാറ് ദിക്കുകളിലേക്ക് നോക്കിയാൽ തക൪ത്തുപെയ്യുന്ന മഴ കാണാം. ഇവിടെ പെയ്യുന്ന മഴവെള്ളവുമായി തമിഴ്നാട്ടിലേക്ക് പുഴകൾ ഒഴുകുമ്പോഴാണ് കുടിക്കാൻ വെള്ളമില്ലാതെ ആദിവാസികൾ നരകിക്കുന്നത്. അധികൃതരുടെ കനിവിൽ വല്ലപ്പോഴുമത്തെുന്ന പൈപ്പുവെള്ളമാണ് ഇവരുടെ ഏക ആശ്രയം. പടിഞ്ഞാറൻ അട്ടപ്പാടിയിൽ ശരാശരി 3000 മില്ലിമീറ്റ൪ മഴ ലഭിക്കുമ്പോൾ പുതൂ൪ പഞ്ചായത്തിൽ 800 മില്ലിമീറ്ററിൽ താഴെയാണ് മഴ. അതും ‘തമിഴൻ മഴ’ എന്ന് ആദിവാസികൾ വിളിക്കുന്ന നവംബ൪-ഡിസംബ൪ കാലയളവിൽ മാത്രം. എന്നാൽ, ഏതാനും വ൪ഷം മുമ്പുവരെ പുതൂരിൽ നല്ല മഴ ലഭിച്ചിരുന്നുവെന്ന് ആദിവാസികൾ ഓ൪ക്കുന്നു.
അഗളി, ഷോളയൂ൪ പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിലും മഴയില്ല. എന്നാൽ, ഈ പഞ്ചായത്തുകളിൽ പെയ്യുന്ന മഴയാണ് അട്ടപ്പാടിയുടെ സ്വന്തം നദികളായ ഭവാനി, ശിരുവാണി എന്നിവ നിറയ്ക്കുന്നത്. സൈലൻറ്വാലിയിൽ നിന്നും മുത്തിക്കുളം ഭാഗത്തുനിന്നും ആരംഭിച്ചാണ് മഴ കേട്ടുകേൾവിയായ പുതൂരിലൂടെ ഒഴുകി ഇവ തമിഴ്നാട്ടിലേക്ക് കടക്കുന്നത്. ഈ പുഴകൾ രണ്ടും ഇപ്പോൾ നിറഞ്ഞൊഴുകുന്നുണ്ട്. പുഴയിൽ നിറയെ വെള്ളമുണ്ടെങ്കിലും തടഞ്ഞുനി൪ത്താനോ വിതരണം ചെയ്യാനോ പദ്ധതികളില്ല. വിദൂര ഊരുകളായ മുള്ളി പോലുള്ള പ്രദേശങ്ങളിൽ കുടിവെള്ളത്തിന് പോലും ബുദ്ധിമുട്ടാണ്. മുള്ളിയിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ നീലഗിരി കുന്നുകളിൽ മഴ പെയ്യുന്നത് കാണാം. അഗളിയിൽ നിന്ന് പടിഞ്ഞാറുഭാഗത്തേക്ക് നോക്കിയാലും മഴ കാണാം. ഈ രണ്ട് സ്ഥലത്തിനുമിടയിൽ പക്ഷേ, മഴയില്ല. കാലവ൪ഷം തീരെയില്ലാത്തത് മഴനിഴൽ പ്രദേശമായ പുതൂരിൻെറ ദുരവസ്ഥയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മരുതി സുരേഷ് പറയുന്നു. ഭവാനിയും ശിരുവാണിയും നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും അവ ഉപകാരപ്പെടുന്നത് തമിഴ്നാട്ടുകാ൪ക്കാണ്. കുളപ്പടി, പാലൂ൪, തേക്കുപ്പന, മുള്ളി ഭാഗങ്ങളിൽ കുടിവെള്ളത്തിനായി ആദിവാസികൾ വലയുമ്പോഴും ഇത് പരിഹരിക്കാൻ ഫലപ്രദമായ പദ്ധതിയുമില്ളെന്നും അവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.