Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനഗര വനവത്കരണത്തിനുള്ള...

നഗര വനവത്കരണത്തിനുള്ള സമഗ്ര കരടു നിര്‍ദേശം സര്‍ക്കാര്‍ പൂഴ്ത്തി

text_fields
bookmark_border
നഗര വനവത്കരണത്തിനുള്ള സമഗ്ര കരടു നിര്‍ദേശം സര്‍ക്കാര്‍ പൂഴ്ത്തി
cancel
കോഴിക്കോട്: നാടും നഗരവും കൊടുംചൂടില്‍ പൊള്ളുമ്പോഴും സംസ്ഥാനത്തിന്‍െറ റോഡോരങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ സാമൂഹിക വനവത്കരണ വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ച സമഗ്ര കരടുനിര്‍ദേശം നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. വര്‍ഷംപ്രതി കോടികള്‍ ചെലവാക്കി നടപ്പാക്കുന്ന സാമൂഹിക വനവത്കരണ പദ്ധതി ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് വനംവകുപ്പ് പുതിയ കരടുനിര്‍ദേശം കഴിഞ്ഞവര്‍ഷം സമര്‍പ്പിച്ചത്. എന്നാല്‍, ഫണ്ടില്ലെന്ന കാരണം പറഞ്ഞ് നിര്‍ദേശം സംബന്ധിച്ച് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഈ ആവശ്യത്തിന് വേണ്ടുവോളം ഫണ്ട് വകയിരുത്തുന്ന കേന്ദ്രസര്‍ക്കാറില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടാതിരുന്നതാണ് നാടിനെ ഹരിതാഭമാക്കുന്ന പദ്ധതി നഷ്ടപ്പെടുത്തുന്നത്. പ്രതിവര്‍ഷം ഓരോ ജില്ലയിലും 40,000 മുതല്‍ 50,000 വരെ മരങ്ങള്‍ ഓരോ ജില്ലയിലും നടപ്പാക്കുന്ന പദ്ധതിയാണ് സാമൂഹിക വനവത്കരണ വകുപ്പ് തയാറാക്കിയിരുന്നത്. പ്രതിവര്‍ഷം എട്ടുകോടി രൂപയാണ് ഇതിന് കണക്കാക്കിയിരുന്നത്. ഓരോ ദേശത്തെയും തനത് മരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവ സംരക്ഷിക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചായിരുന്നു പദ്ധതി. വൈദ്യുതി ലൈനുകളും മറ്റും ഉള്ളിടത്ത് ഉയരം കുറഞ്ഞ പുഷ്പിക്കുന്ന മരങ്ങളും അല്ലാത്തിടത്ത് മാവ്, പ്ളാവ് തുടങ്ങിയ കായ്ക്കുന്ന മരങ്ങളുമാണ് വെക്കാന്‍ ഉദ്ദേശിച്ചത്. ഇത് പ്രകാരം ഒരു വര്‍ഷം ആറ് ലക്ഷം മരങ്ങള്‍ സംസ്ഥാനത്തിന്‍െറ റോഡോരങ്ങളില്‍ നിറയുമായിരുന്നു. മൂന്നോ നാലോ വര്‍ഷം കൊണ്ട് കേരളത്തെ ഹരിതസംസ്ഥാനമാക്കാനുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ ഒരു താല്‍പര്യവും കാണിക്കാതിരുന്നത്. നിലവില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് സാമൂഹിക വനവത്കരണ പദ്ധതി നടപ്പാക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വൃക്ഷത്തൈകള്‍ റോഡോരങ്ങളില്‍ നടുന്നതാണ് പദ്ധതി. പ്രതിവര്‍ഷം ഒരു ജില്ലയില്‍ അഞ്ഞൂറോളം മരങ്ങളാണ് മഴക്കാലത്ത് നടുന്നത്. എന്നാല്‍, ഇവയില്‍ പാതിപോലും സംരക്ഷണമില്ലാത്തതിനാല്‍ നിലനില്‍ക്കാറില്ലെന്ന് വനംവകുപ്പ് അധികൃതര്‍തന്നെ പറയുന്നു. മരം സംരക്ഷണത്തിന് മുളകൊണ്ടുള്ള കവചമാണ് ഏക ഉപാധി. എന്നാല്‍, ഇത് പലരും മോഷ്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നു. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി റോഡ് ശുചീകരണത്തിന്‍െറ പേരിലും മറ്റും ഇടംവലം നോക്കാതെ നശിപ്പിക്കപ്പെടുന്നു. മരങ്ങള്‍ക്ക് ചുറ്റും കളകള്‍ നീക്കാനോ വളമിടാനോ ഫണ്ടൊന്നുമില്ല. റോഡ് നവീകരണവും മറ്റും ഉണ്ടാവുമ്പോള്‍ ആദ്യം കോടാലി വീഴുന്നത് മരങ്ങള്‍ക്കാണ്. അതേസമയം, പുതിയ റോഡുകളില്‍ ഡിവൈഡറുകളിലും മറ്റും മരങ്ങള്‍ നടാന്‍ സ്ഥലം ഒഴിച്ചിടണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ഇപ്പോള്‍ സംസ്ഥാനത്തിന്‍െറ റോഡരികുകളില്‍ ഉള്ള മരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ടതാണ്. ഉണ്ടായിരുന്നവയില്‍ ഏറെയും നഷ്ടപ്പെട്ടത് റോഡ് നവീകരണത്തിന്‍െറയും മറ്റ് വികസന പദ്ധതികളുടെയും പേരില്‍ വെട്ടിമുറിച്ചാണ്. കാട്ടില്‍ പോലും ഇല്ലാത്ത നൂറും ഇരുനൂറും വര്‍ഷം പഴക്കമുള്ള മരങ്ങള്‍ ഇപ്പോഴും നമ്മുടെ റോഡോരങ്ങളിലുണ്ട്. ഇവതന്നെ വന്‍തോതില്‍ നശിപ്പിക്കപ്പെടുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ആണ്. മരങ്ങളില്‍ ആണി തറക്കുകയോ പരസ്യങ്ങള്‍ സ്ഥാപിക്കുകയോ ചെയ്യരുതെന്ന് നിരോധമുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല. ഗ്രാമപഞ്ചായത്തുകള്‍ക്കും കോര്‍പറേഷനുകള്‍ക്കും വിവിധയിനങ്ങള്‍ ധാരാളം ഫണ്ട് വകയിരുത്തുന്നുണ്ടെങ്കിലും വനവത്കരണത്തിനോ റോഡോരങ്ങള്‍ ഹരിതാഭമാക്കുന്നതിനോ ഒരു ഫണ്ടും വകയിരുത്തുന്നില്ല. എന്നാല്‍, ഇവ വീഴുന്നതോടെ തരിശായ റോഡോരങ്ങളാണ് സംസ്ഥാനത്തിന് ബാക്കിയാവുകയെന്ന് വനംവകുപ്പ് അധികൃതരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story