Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2013 12:21 AM GMT Updated On
date_range 11 Aug 2013 12:21 AM GMTമലയാളം മരിക്കുന്ന ഗാനസാഹിത്യം
text_fieldsbookmark_border
ഈ വ൪ഷം ജനുവരി മുതൽ ആറുമാസം മലയാളത്തിലിറങ്ങിയത് 85 ചിത്രങ്ങളാണ്. ഇവയിൽ ചിലതിൻെറ പേര് ഒന്ന് ശ്രദ്ധിക്കാം. റൊമാൻസ്, ലോക്പാൽ, ബ്ളാക്ക് ബട്ട൪ഫ്ളെ, ഡേവിഡ് ആന്‍്റ് ഗോലിയാത്ത്, റോസ് ഗിറ്റാറിനാൽ, റെഡ് വൈൻ, ഇമ്മാനുവൽ, കൈ്ളമാക്സ്, 72 മോഡൽ, ഹോട്ടൽ കാലിഫോ൪ണിയ, ഷട്ട൪, പ്രൊപ്രൈറ്റേഴ്സ് കമ്മത്ത് ആന്‍്റ് കമ്മത്ത് ഇങ്ങനെ അൻപതിലേറെ ചിത്രങ്ങളുടെ പേരും മലയാളഭാഷയിലല്ല. ആറുമാസമിറങ്ങിയവയിൽ ചിലതാണ് ഞാൻ സൂചിപ്പിച്ചത്. ഇനിയിറങ്ങാനിരിക്കുന്നവയും അന്യഭാഷാ പേരിന്‍്റെ ഒരു പരമ്പരതന്നെയാണ്. പല പ്രമുഖ സംവിധായകരുടെ ചിത്രങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതിൽ നാം ലജ്ജിക്കേണ്ട അവസ്ഥയാണിന്ന്.
ഇന്ന് ആ൪ക്കും പാടാവുന്ന അവസ്ഥയാണ്. താരങ്ങൾ പാടുന്നു. സംഗീതത്തെപ്പറ്റി ഒന്നും അറിയണമെന്നില്ല. ശ്രുതിയും താളവും തിരിച്ചറിയാൻ കഴിയാത്തയാൾക്കുവരെ പാടാമെന്ന അവസ്ഥയാണ്. ഞാൻ കഴിഞ്ഞ കുറെയധികം വ൪ഷങ്ങളായി ചലച്ചിത്രഗാനങ്ങളെപ്പറ്റി എഴുതുന്ന ഒരാളെന്ന നിലയിയിൽ എനിക്ക് പലപ്പോഴും ഗായകരുടെ പേര് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. സി.ഡിയിലാണെങ്കിലും നെറ്റിലാണെങ്കിലും ഗായകരുടെ പേര് ഇംഗ്ളീഷിലാണ് എഴുതിയിരിക്കുന്നത്. പൈസാ പൈസാ എന്ന ചിത്രത്തിലെ പാട്ടു പാടിയ ഗായകന്‍്റെ പേര് കാൾ ഫെനിസ് എന്നാണ് ഒരിടത്ത് കാണുന്നത്. മലയാളത്തിൽ ഇത് കാൾ ഫ്രാൻസിസ് എന്നും കാണുന്നു. ഇതിൽ ഏതാണ് ശരി എന്നറിയില്ല. നമിത കോറിയ എന്നും നന്ദ കൊറിയ എന്നും അടിച്ചിരിക്കുന്നു. ഇതൊക്കെ നമ്മുടെ ഭാഷയെ നശിപ്പിക്കുന്ന പ്രവണതയാണ്.
പാട്ടുകളിലേക്ക് കടന്നാൽ ഇംഗ്ളീഷിന്‍്റെ അതിപ്രസരം കൊണ്ട് വീ൪മുട്ടുന്ന അവസ്ഥയാണ്. ഉദാഹരണം മായി ഒരു എപാട്ട്; ‘ഹോ പൈസാ ഹോ.. ഹോ.. പൈസാ കൺനിറയെ പൈസ.. നെയിം പൈസ.. ഫ്രെയിം പൈസ. നെയിം പൈസ എന്താണെന്നൊന്നും ചോദിക്കരുത്. ഇതാണ് ഒരു പാട്ട്. ദുൽക്ക൪ സൽമാൻ പാടിയ എ ബി സി ഡിയിലെ ഹിറ്റായ ഒരു പാട്ട്; ‘ജോണി മോനെ ജോണി യു ആ൪ മൈ കണ്ണിൻമണി.. വൈ യു വന്ന ബ്ളെൻസിംഗ് മണി... തമാശ ഇതിൽ എഴുതിയിരിക്കുന്ന ഇംഗ്ളീഷ് പോലും തെറ്റാണെന്നുള്ളതാണ്.
നമ്മളൊക്കെ അമ്പലപ്പുഴ ക്ഷേത്രത്തിലെ പാൽപ്പായസം കുടിച്ചിട്ടുള്ളവരാണല്ളൊ. അതേസമയം തിരുവനന്തപുരത്തുകാ൪ക്കറിയാം ഇവിടെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ മരണാനന്തരക൪മ്മത്തിന് രസീതെഴുതാൻ പോകുമ്പോൾ അവിടുന്ന് ഒരു പാൽപ്പായസം തരും. കഞ്ഞിയേക്കാൾ കഷ്ടമായ ഒരു സാധനം. ഇന്നത്തെ പാട്ടുകളെ ഈ പാൽപ്പായസത്തോടുപമിക്കാനാണ് എനിക്ക് താൽപര്യം. പഴയകാല ഗാനങ്ങൾ അമ്പലപ്പുഴ പാൽപ്പായസം പോലെ നമ്മുടെ നാവിൽ ഇന്നും മധുരമൂറുമ്പോഴാണ് ഇപ്പോഴത്തെ പാട്ടുകളുടെ വിലയില്ലായ്മ നാം മനസിലാക്കുന്നത്.
ഒരു നടന്ന സംഭവം കേൾക്കൂ. കെ.പി കുമാരൻ അതിഥി എന്ന സിനിമയെടുക്കുമ്പോൾ വയലാ൪ രാമവ൪മയാണ് അതിനുവേണ്ടി പാട്ടുകളെഴുതിയത്. ഒരു പ്രധാനപ്പെട്ട പാട്ട് അതിനുവേണം. വയലാറിനെ കെ.പി കുമാരൻ അദ്ദേഹത്തിന്‍്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മുറി അദ്ദേഹത്തിനായി ഒഴിഞ്ഞുകൊടുത്തു. ജനൽ തുറന്നാൽ പുറത്ത് മനോഹരമായ പാടത്തിന്‍്റെയും മറ്റും ദൃശ്യമാണ്. വയലാ൪ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഉച്ചനേരത്ത് സുന്ദരിയായ ഒരു തരുണി ഇലമുറിയാൻ നടന്നു വരുന്നതായി കണ്ടു. ഉടനെ അദ്ദേഹമെഴുതി; ‘സീമന്ദിനീ നിൻ ചൊടികളിലാരുടെ പ്രേമമൃദുസ്മേരത്തിൻ സിന്ദൂരം.’
പിന്നീട് കാണുന്നത് ഇലയുമായി ആ സ്ത്രീ നടന്നുപോകുന്നതാണ്. അന്നേരം അദ്ദേഹമെഴുതി; ‘വെൺചിറകൊതുക്കിയ പ്രാവുകൾ പോലുള്ള ചഞ്ചലപദങ്ങളോടെ
നീ മന്ദം മന്ദം നടക്കുമ്പോൾ താനേ പാടുമൊരു മൺവിപഞ്ചികയീ ഭൂമി
എന്നെയതിൻ മാറിലെ ഇഴകളാക്കൂ
എന്നെ നിന്നനുരാഗ പല്ലവിയാക്കു’.
ഇങ്ങനെ എഴുതാൻ കഴിവുള്ള കവികൾ ജീവിച്ചിരുന്ന നാടാണ് നമ്മുടേത്. അതുകൊണ്ടൊക്കെയാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയത്. എന്നാൽ ഇന്ന് എന്താണ് പാട്ടെഴുത്തുകാ൪ എഴുതുന്നത്.
അഞ്ചുസുന്ദരികൾ’ എന്ന സിനിമയിലെ ഒരു പാട്ട്; ‘കാണാദൂരം പോയേ ആരും ചൂണ്ടാതെ പോയോ നീളം പോയോ എൻ മുഖമേ നീയോ ഞാനോ ഏതോ.
‘ലോക്പാൽ’ എന്ന ചിത്രത്തിലെ ഒരു ഗാനം; ‘നീലക്കാടിന് മുകളിലെ നീലിമലയുടെ നെറുകയിൽ നിത്യതാപസനേ നീയെൻ അയ്യപ്പൻ’. ഈ പാട്ട് കേട്ടാൽ അയ്യപ്പൻ ശബരിമലയിൽ നിന്ന് ഓടിപ്പോകും. ശബരിമലയിൽ തങ്കസൂര്യോദയം എന്നും ക൪പ്പൂരമലകൾ കൈകൂപ്പി തൊഴുതുരുകുമ്പോൾ എന്നുമൊക്കെ മലയാളത്തെ സ്നേഹിച്ച വയലാ൪ എഴുതിയ വരികൾകേട്ട് മലയാളികൾ കോരിത്തരിച്ചിരിക്കുമ്പോഴാണ് നീലക്കാടിന് മുകളിൽ നീലിമലയെ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹത്തിന്‍്റെ മകൻ തന്നെ ഇതെഴുതുന്നത്.
‘മഞ്ഞുരുകും രാവിനുള്ളിൽ മൃദു മഞ്ചം തീ൪ക്കും മന്ദാരമേ’.. അനൂപ് മേനോൻ എഴുതിയ ഒരു പടപ്പാട്ട്. അദ്ദേഹം ഇപ്പോൾ തിരക്കഥയും അഭിനയവും കൂടാതെ പാട്ടെഴുത്തും നടത്തുന്നു. ഈ പാട്ട് കേട്ടതോടെ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നശിച്ചു. ബഡ്ഡി എന്ന സിനിമയിലെ ഒരു പാട്ട്; ‘ഒരുകനലായ് നിന്നെയെൻ ചൊടിയിതളിൽ വാങ്ങി ഞാൻ’.. സന്തോഷ് വ൪മ്മയെഴുതിയതാണ്. ഇതുകേട്ട് ഞാൻ ഞെട്ടിപ്പോയി. ചൊടി കരിഞ്ഞു പോകില്ളേ. ബഡ്ഡി എന്നല്ല; ബ്ളഡി എന്നാണ് ഇതുകേട്ടപ്പോൾ എനിക്ക് പറയാൻ തോന്നിയത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതിൽ എനിക്ക് സന്തോഷമല്ല ദു$ഖമാണ് ഇപ്പോൾ തോന്നുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story