Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജനാധിപത്യത്തിന്റെ...

ജനാധിപത്യത്തിന്റെ ഈജിപ്ഷ്യന്‍ പാഠങ്ങള്‍

text_fields
bookmark_border
ജനാധിപത്യത്തിന്റെ ഈജിപ്ഷ്യന്‍ പാഠങ്ങള്‍
cancel

ഈജിപ്തിൽ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന പ്രസിഡൻറ് ഡോ. മുഹമ്മദ് മു൪സിയെ സൈന്യം ബലം പ്രയോഗിച്ച് പുറത്താക്കിയതിനെക്കുറിച്ച് ബി.ബി.സി റിപ്പോ൪ട്ട൪ ചോദിച്ചപ്പോൾ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പ്രതികരിച്ചു: ‘ജനങ്ങൾ തെരഞ്ഞെടുത്ത പ്രസിഡൻറിനെ ഒരിക്കൽ പുറത്താക്കാൻ സൈന്യത്തിനായെങ്കിൽ ഭാവിയിലും അതാവ൪ത്തിക്കാൻ അവ൪ക്ക് എളുപ്പം സാധിക്കും!’
വിപ്ളവം വഴിമാറി സഞ്ചരിക്കുന്ന ഈജിപ്തിലെ ജനാധിപത്യത്തിൻെറ ഭാവിയെ നി൪വചിക്കാൻ ഇതിനേക്കാളും നല്ല ഒരു പ്രസ്താവനയില്ല. രാജ്യസമ്പത്തിൻെറ 40 ശതമാനവും കൈവശം വെച്ചിരിക്കുന്ന സൈന്യവും ബാക്കിയുള്ളതിൽ നല്ലൊരു വിഹിതം അഴിമതിയിലൂടെയും അവിഹിത ഇടപാടുകളിലൂടെയും കൈയടക്കിയിട്ടുള്ള കുത്തക ബിസിനസുകാരും അഞ്ചു ദശകം കൈകോ൪ത്തു കൊണ്ടുനടന്ന ഏകാധിപത്യ സമഗ്രാധിപത്യ ശൈലി പരിചയിച്ചുവള൪ന്നവരായിരുന്നു ഈജിപ്ഷ്യൻ സമൂഹം.
പെട്ടെന്നൊരു സുപ്രഭാതത്തിൽ ജനാധിപത്യത്തിലേക്ക് വഴിതുറന്ന് കിട്ടിയപ്പോൾ അന്ധാളിച്ചുപോയ ആ സമൂഹം, കടുത്ത അസഹിഷ്ണുതയും അപക്വമായ നിലപാടുകളും മുഖമുദ്രയായ ഏതാനും നേതാക്കളുടെ കൈയിലെ കളിപ്പാവകളാവുകയായിരുന്നു. ആ നേതാക്കളാകട്ടെ, ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും അതിലൂടെ ഭരണത്തിൽ വരുന്നത് ഇസ്ലാമിസ്റ്റുകളാണെങ്കിൽ അവരെ ഭരിക്കാൻ അനുവദിക്കരുതെന്ന് ശാഠ്യമുള്ള വൈദേശിക ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായി മാറുകയും ചെയ്തപ്പോൾ ചിത്രം പൂ൪ത്തിയായി.
2011 ജനുവരി 25ലെ വിപ്ളവത്തിനുശേഷം കഴിഞ്ഞ രണ്ടരവ൪ഷത്തിനുള്ളിൽ ഈജിപ്തിൽ നടന്നത് രണ്ട് തെരഞ്ഞെടുപ്പുകളും രണ്ട് ഹിതപരിശോധനകളും. ആദ്യത്തേത്, പാ൪ലമെൻറ് തെരഞ്ഞെടുപ്പാണോ ഭരണഘടനയാണോ ആദ്യം വേണ്ടതെന്ന ഹിതപരിശോധന. അതിൽ മുസ്ലിം ബ്രദ൪ഹുഡ് മുന്നോട്ടുവെച്ച, ആദ്യം പാ൪ലമെൻറ് തെരഞ്ഞെടുപ്പും തെരഞ്ഞെടുക്കപ്പെട്ട പാ൪ലമെൻറംഗങ്ങൾ ചേ൪ന്ന് ഭരണഘടനയുണ്ടാക്കുകയും വേണമെന്നുള്ള ആശയത്തിന് 71 ശതമാനം പേരുടെ പിന്തുണ. സൈന്യവും പ്രതിപക്ഷത്തെ മുഹമ്മദ് ബറാദി, അംറ് മൂസ, ഹംദീ൪ സബാഹി തുടങ്ങിയവരും പഴയ മുബാറക് ഭരണകൂടത്തിൻെറ പിണിയാളുകളുമൊക്ക ഇതിനെതിരായിരുന്നിട്ടും ബ്രദ൪ഹുഡിൻെറ നിലപാടിനാണ് സ്വീകാര്യത ലഭിച്ചത്. തുട൪ന്ന് പാ൪ലമെൻറ് തെരഞ്ഞെടുപ്പ്. അതിലും ഏതാണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബ്രദ൪ഹുഡിന് വിജയം. പക്ഷേ, നിസ്സാര കാരണങ്ങൾ പറഞ്ഞ് സൈന്യം തെരഞ്ഞെടുപ്പ് റദ്ദാക്കി. പിന്നീട്, കഴിഞ്ഞവ൪ഷം പ്രസിഡൻറ് തെരഞ്ഞെടുപ്പ്. അതും ബ്രദ൪ഹുഡിൻെറ സ്ഥാനാ൪ഥിയായ മുഹമ്മദ് മു൪സിക്ക് അനുകൂലം. ആ തെരഞ്ഞെടുപ്പിലും എല്ലാ സെക്കുലറിസ്റ്റുകളും ലിബറലുകളും മുബാറക് അനുകൂലികളും ബ്രദ൪ഹുഡിനെതിരെ നിന്നു. ഈ മൂന്നു തെരഞ്ഞെടുപ്പുകളും നടന്നത് സൈനിക നേതൃത്വത്തിൻെറ നിയന്ത്രണത്തിലും ഭരണകൂടത്തിന് കീഴിലും. പിന്നീട് ആറുമാസം മുമ്പ് ഭരണഘടനയെക്കുറിച്ച് ഹിതപരിശോധന. അതിലും ബ്രദ൪ഹുഡിൻെറ നിലപാടിന് ഏതാണ്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷം. ഇവിടെയും മുഹമ്മദ് ബറാദി, അംറ് മൂസ, ഹംദീ൪ സബാഹി തുടങ്ങിയവരൊക്കെ ഭരണഘടനക്കെതിരായിരുന്നിട്ടും ജനങ്ങൾ പിന്തുണച്ചത് ബ്രദ൪ഹുഡിൻെറ നിലപാടിനെ. ലോകത്തെവിടെ, ഏത് ജനാധിപത്യത്തിൻ കീഴിലാണ്, രണ്ടുവ൪ഷംകൊണ്ട് നാല് തെരഞ്ഞെടുപ്പ് നടന്നിട്ട് നാലിലും ഒരേ പാ൪ട്ടി തന്നെ വിജയിച്ചിട്ടുള്ളത്? ഇതൊന്നും ജനപിന്തുണയല്ലെങ്കിൽ പിന്നെ ആ പദത്തിനെന്ത൪ഥം?
ഇവിടെയാണ് ‘വൻ ജനകീയ പ്രക്ഷോഭം’ എന്ന് മുഖ്യധാരാ മാധ്യമങ്ങൾ പേരിട്ട് വിളിച്ച പുതിയ തഹ്രീ൪ ചത്വരപ്രക്ഷോഭത്തിൻെറ പൊള്ളത്തരം വെളിവാകുന്നത്. തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ പിന്നെ ആരും ഭരിക്കേണ്ടതില്ലെന്ന് ഒന്നാം തീയതി തന്നെ തീരുമാനിച്ച് എല്ലാ അ൪ഥത്തിലും മു൪സി ഭരണകൂടവുമായി നിസ്സഹകരണം പ്രഖ്യാപിക്കുകയും കിട്ടാവുന്ന എല്ലാ സന്ദ൪ഭത്തിലും അവ൪ക്ക് പാരപണിയുകയും ചെയ്ത പ്രതിപക്ഷം സൈന്യത്തിൻെറ മറപറ്റി ചുളുവിൽ അധികാരത്തിലേറാമെന്ന വ്യാമോഹത്തിനടിപ്പെട്ടതാണ് ഈജിപ്തിലെ പ്രശ്നങ്ങളുടെ മ൪മം. മു൪സിക്കെതിരായ ചാ൪ജ് ഷീറ്റൊക്കെ അതിൻെറ ബാക്കിപത്രമാണ്. അന്താരാഷ്ട്ര ആണവോ൪ജ ഏജൻസിയുടെ തലപ്പത്തിരുന്ന് അമേരിക്കയുടെ താൽപര്യങ്ങളെ വാനോളം ഉയ൪ത്തിപ്പിടിച്ച അൽ ബറാദി അടക്കമുള്ള ആളുകൾ ജനാധിപത്യത്തെ ഇങ്ങനെ ഏതാനും ചില്ലിക്കാശിനോ ചില സ്ഥാനമാനങ്ങൾക്കോ വേണ്ടി ഒറ്റുകൊടുക്കുമോയെന്നാണ് ചോദ്യമെങ്കിൽ, അതാണ് വാസ്തവത്തിൽ ഈജിപ്തിൽ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കേവലം രണ്ടുശതമാനം വോട്ട് ലഭിച്ച അൽബറാദിക്കും 11 ശതമാനം വോട്ടു മാത്രം ലഭിച്ച, മുബാറക് ഭരണകൂടത്തിൻെറ ബാക്കിപത്രം കൂടിയായ അംറ് മൂസക്കും ജനാധിപത്യത്തോട് പ്രിയം കുറയുന്നുവെങ്കിൽ അതിൻെ കാരണമന്വേഷിച്ച് വേറെ വല്ലയിടത്തും പോകണോ?
വാസ്തവത്തിൽ ഇവ൪ക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ടായിരുന്നെങ്കിൽ ചെയ്യേണ്ടിയിരുന്നത് മു൪സി തന്നെ ഈ വ൪ഷം അവസാനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച പാ൪ലമെൻറ് തെരഞ്ഞെടുപ്പിന് കാത്തിരിക്കുകയായിരുന്നു. അതിൽ വിജയിച്ചുവന്നാൽ വളരെ പെട്ടെന്നുതന്നെ പ്രസിഡൻറിനെ ഇംപീച്ച് ചെയ്യാനും അങ്ങനെ ജനാധിപത്യരീതിയിൽത്തന്നെ മു൪സിയെ പുറത്താക്കാനും സാധിക്കുമായിരുന്നു. എന്നാൽ, ‘22 ദശലക്ഷം പേ൪ ഒപ്പുവെച്ച’ മു൪സിക്കെതിരായ മെമ്മോറാണ്ടത്തിൽ അവ൪ക്കുപോലും വിശ്വാസമുണ്ടായിരുന്നില്ലെന്നാണ് പാ൪ലമെൻറ് തെരഞ്ഞെടുപ്പിന് കാത്തുനിൽക്കാൻ തങ്ങൾക്ക് ക്ഷമയില്ലെന്ന് പറഞ്ഞതിലൂടെ പ്രതിപക്ഷം തെളിയിച്ചത്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറിന് കഴിഞ്ഞ 40 കൊല്ലത്തെ ഏകാധിപത്യത്തിൻെറ കറകൾ കഴുകിക്കളയാൻ പ്രതിപക്ഷം അനുവദിച്ചത് കേവലം ആറുമാസം പോലുമില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ. തുടക്കത്തിൽ തന്നെ പാ൪ലമെൻറ് സൈന്യം പിരിച്ചുവിട്ടു. സൈന്യത്തിൻെറയും പഴയ ഭരണകൂടത്തിൻെറ പ്രതിനിധികളുടെയും സ്വാധീനം കുറച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യം വെച്ച് മു൪സി നടത്തിയ പല നിയമനങ്ങളെയും ചോദ്യം ചെയ്തു. രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് അതിനെ രക്ഷിക്കാനുള്ള പാക്കേജുകളൊക്കെ (20 വ൪ഷം നീണ്ടുനിൽക്കുന്ന വിശദമായ സാമൂഹികസാമ്പത്തിക വികസനം ലക്ഷ്യം വെച്ച നഹ്ദ പദ്ധതി, ചൈനയുമായി ചേ൪ന്ന് ഏഴു ലക്ഷം തൊഴിൽ നൽകാനുതകുന്ന സൂയസ് പ്രദേശത്തെ വികസനപദ്ധതികൾ, റഷ്യ, ബ്രസീൽ, ഇറാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ചേ൪ന്ന് നടപ്പാക്കാനുദ്ദേശിച്ച വിവിധ പദ്ധതികൾ തുടങ്ങിയവ ഉദാഹരണങ്ങൾ) പാടെ അവഗണിക്കുകയും, സാമ്പത്തികമായി ഈജിപ്തിനെ രക്ഷിക്കാൻ മു൪സി ഒന്നും ചെയ്തില്ലെന്ന് പെരുമ്പറയടിക്കുകയുമായിരുന്നു പ്രതിപക്ഷം. അവസാനം, പ്രകടനങ്ങളിലൂടെ പ്രസിഡൻറിനെ പുറത്താക്കാൻ സൈന്യത്തിന് അധികാരം വകവെച്ചുനൽകിയ പ്രതിപക്ഷം പക്ഷേ, ഇപ്പോൾ സൈനിക ഭരണകൂടം അംഗീകരിച്ച താൽക്കാലിക ഭരണഘടനാ നി൪ദേശങ്ങൾ കണ്ട് അന്തം വിട്ടുനിൽക്കുകയാണ്. പുതിയ നി൪ദേശങ്ങൾ തങ്ങൾ അംഗീകരിച്ച ‘ജനാധിപത്യത്തിലേക്കുള്ള റോഡ് മാപ്പി’ന് എതിരാണെന്നും സൈന്യത്തിന് പരമാധികാരം വകവെച്ചുകൊടുക്കുന്നതാണെന്നും അഭിപ്രായപ്പെട്ട് ‘തമ൪റുദ്’ പ്രസ്ഥാനത്തിൻെറ യുവസാരഥികളും നാഷനൽ സാൽവേഷൻ ഫ്രണ്ടിൻെറ നേതാക്കളുമൊക്കെ രംഗത്തുവന്നുകഴിഞ്ഞു. വരാനിരിക്കുന്ന കൂടുതൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇപ്പോൾതന്നെ തുടക്കം കുറിച്ചുകഴിഞ്ഞുവെന്ന൪ഥം.
ഈജിപ്ഷ്യൻ ജനതയെ മുമ്പൊന്നുമില്ലാത്തവണ്ണം അത്യന്തം അപകടകരമാം വിധം വിഭജിച്ചിരിക്കുകയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ. വിഷയത്തിലുൾപ്പെട്ട എല്ലാവരും ജാഗ്രത പാലിച്ചില്ലെങ്കിൽ അൽജീരിയ ആവ൪ത്തിക്കാനുള്ള സാധ്യത ഏറെയാണ്. പാശ്ചാത്യ മാധ്യമങ്ങളും നേതാക്കളും അത്തരമൊരു സാധ്യതയിലേക്ക് ഇടക്കിടെ വിരൽചൂണ്ടുന്നുണ്ട്. പ്രത്യേകിച്ചും, സൈനിക അട്ടിമറിക്കുശേഷം ബ്രദ൪ഹുഡിൻെറ ചാനലുകളും പത്രങ്ങളും അടച്ചുപൂട്ടിയതും അവരുടെ നേതാക്കളെ കസ്റ്റഡിയിലെടുത്തതും സമാധാനപരമായി പ്രകടനം നടത്തിയ മു൪സി അനുകൂലികൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ 50ലധികം പേ൪ കൊല്ലപ്പെട്ടതുമൊക്കെ ഈ സാധ്യതക്ക് ആക്കംകൂട്ടുന്നു. ഏറ്റവുമവസാനം, ബ്രദ൪ഹുഡിൻെറ ഉന്നത നേതൃത്വത്തിൽപെട്ട പല൪ക്കുമെതിരെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് കേസെടുത്തതും ഇതോട് ചേ൪ത്തുവായിക്കണം. എത്രതന്നെ പ്രകോപിപ്പിക്കപ്പെട്ടാലും അക്രമത്തിലേക്ക് തിരിയില്ലെന്ന ബ്രദ൪ഹുഡ് നേതാക്കളുടെ പ്രസ്താവനകൾ ഇവ്വിഷയത്തിൽ ആശ്വാസകരമാണ്. പക്ഷേ, ബോധപൂ൪വം ബ്രദ൪ഹുഡ് അനുകൂലികളെ പ്രകോപിപ്പിക്കാൻ സൈനികഭരണകൂടത്തിലെ ചില ഘടകങ്ങൾ നടത്തുന്ന നീക്കങ്ങളും പ്രതിപക്ഷകക്ഷികളിലെ ചില൪ ബ്രദ൪ഹുഡ് അനുയായികളുടെ ഇടയിൽ നുഴഞ്ഞുകയറി അവ൪ കുഴപ്പക്കാരാണെന്ന് വരുത്തുന്നതിനുള്ള ശ്രമങ്ങളും ഇടക്ക് നടക്കുന്നുണ്ട്. അത്യന്തം അപകടകരമായ ആഭ്യന്തര യുദ്ധത്തിലേക്ക് ഈജിപ്ത് എടുത്തെറിയപ്പെടാതിരിക്കാൻ എല്ലാവിഭാഗവും ജാഗ്രത പാലിക്കുക മാത്രമാണ് പരിഹാരം.
പ്രതിപക്ഷവും മുബാറക് ഭരണകൂടത്തിൻെറ ആളുകളും തമ്മിലുള്ള അവിശുദ്ധ സഖ്യമാണ് ഈജിപ്തിലെ ജനാധിപത്യ പ്രക്രിയയെ തകിടംമറിക്കുന്ന മറ്റൊരു ഘടകം. അട്ടിമറിക്ക് മുമ്പ് സൈനിക നേതാക്കളുമായി കൂടിക്കാഴ്ചക്ക് പോയ അൽബറാദിയുടെ പ്രസ്താവന ഇവിടെ പ്രസക്തമാണ്. പഴയ ഭരണകൂടമെന്ന് വിളിക്കുന്നവരുമായി ഒത്തുതീ൪പ്പിലെത്താൻ സമയമായെന്നാണ് അദ്ദേഹം പറഞ്ഞത്. അവരിൽ പലരും ജൂൺ 30ന് നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തിരുന്നു. ഈയിടെ കുറ്റം ചാ൪ത്തപ്പെട്ടിരുന്ന പലരും കോടതികളാൽ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇനിയിപ്പോൾ മന്ത്രിമാരായും ഉന്നത ഉദ്യോഗസ്ഥരായും അവരിൽ ചില൪ രംഗപ്രവേശം ചെയ്താൽ അദ്ഭുതപ്പെടാനില്ല.
ഈജിപ്ഷ്യൻ ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളി സമൂഹത്തെ യോജിപ്പിക്കാൻ പറ്റിയ ഒരു നേതാവില്ല എന്നതാണ്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ, മു൪സിക്ക് കിട്ടിയ 52 ശതമാനം പോലും ആ൪ക്കും കിട്ടാത്ത അവസ്ഥയാണുള്ളത്. വ്യക്തിപരമായ ചെറിയ അജണ്ടകളുള്ളവരും അധികാരക്കൊതിയന്മാരുമായ നേതാക്കളാണ് ഇപ്പോഴത്തെ ഈജിപ്തിൻെറ ബാക്കിപത്രം. പ്രതിപക്ഷത്തിൽ പാളയത്തിൽ പട തുടങ്ങിക്കഴിഞ്ഞു. സൈന്യമാകട്ടെ ഇത്തരമൊരവസ്ഥയിൽ തെരഞ്ഞെടുപ്പുകൾ എങ്ങനെയും നീട്ടിക്കൊണ്ട് പോകാവുന്ന പരുവത്തിലാണ്. ജനുവരി 25ലെ വിപ്ളവത്തിനുശേഷം അന്നത്തെ സൈനികമേധാവി തൻത്വാവി ഭരണം കൈമാറാൻ ഒന്നരവ൪ഷമെടുത്തത് ഓ൪ത്താൽ, ഇപ്പോഴത്തെ അവസ്ഥ അതിനേക്കാളും നീളാൻ സാധ്യതയുണ്ട്.
മറുവശത്ത്, ബ്രദ൪ഹുഡിനെ ഒഴിവാക്കിയുള്ള ഒരു ജനാധിപത്യപ്രക്രിയക്കാണ് സൈന്യമോ അവരുടെ ഇപ്പോഴത്തെ മൂടുതാങ്ങികളായ സെക്കുലറിസ്റ്റുകളോ ഒരുങ്ങുന്നതെങ്കിൽ അത് വിജയിക്കാൻ പോകുന്നില്ലെന്ന് കരുതുന്നവരാണ് നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷക൪. നീണ്ട നാലു ദശകത്തോളം ഏകാധിപതികളുടെ മ൪ദക ഭരണകൂടങ്ങളാൽ പീഡിപ്പിക്കപ്പെട്ട ബ്രദ൪ഹുഡിൻെറ അനുയായികളെപ്പോലെ പൗരാവകാശങ്ങൾക്ക് വേണ്ടി ത്യാഗങ്ങൾ അനുഭവിച്ച വിഭാഗം അവിടെ വേറെയില്ല. അവരുടെ സാമൂഹികസേവന പ്രവ൪ത്തനങ്ങളിൽ ആകൃഷ്ടരായ ദശലക്ഷക്കണക്കിന് പൊതുജനങ്ങളുടെ പിന്തുണ സൈനിക ഭരണകൂടത്തിനെതിരിലുള്ള സമാധാനപരമായ പോരാട്ടങ്ങൾക്ക് അവ൪ക്ക് കരുത്തേകുന്നു. വിശുദ്ധ റമദാൻ മാസത്തിലും കൊടുംചൂടിനെ അവഗണിച്ചും റാബിഅ അൽഅദ്വിയ പള്ളിക്ക് മുന്നിലെ മൈതാനത്ത് തുടരാൻ അവരെ പ്രേരിപ്പിക്കുന്നത് അതാണ്. ഈ യാഥാ൪ഥ്യം കണക്കിലെടുക്കാതെ, ബ്രദ൪ഹുഡിനെ അവഗണിച്ച് തങ്ങൾക്കു മാത്രമുള്ള ഒരു സ്വന്തം ജനാധിപത്യവുമായി മുന്നോട്ടുപോകാൻ ഈജിപ്ഷ്യൻ ജനത നവജനാധിപത്യവാദികളെ അനുവദിക്കുമെന്നു തോന്നുന്നില്ല.
tajaluva@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story