ജില്ല ഡെങ്കിപ്പനി ഭീതിയില്‍
text_fieldsകോട്ടയം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ ജില്ല ഡെങ്കിപ്പനി ഭീതിയിൽ. ഇതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരണം രണ്ടായി. പാലാ വെള്ളിയേപ്പള്ളി ചകിണിമാന്തറ ഗോപാലകൃഷ്ണനാണ് (മണി-70) ബുധനാഴ്ച ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
പനിച്ചിക്കാട്ടും പാലായിലും ഡെങ്കിപ്പനി വ്യാപിക്കുകയാണ് . പനിച്ചിക്കാട് ബുധനാഴ്ച വരെ നൂറിലധികം ആളുകളാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. ബുധനാഴ്ച മാത്രം ഡെങ്കിപ്പനി സംശയിക്കുന്ന 15 കേസുകൾ റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. നാലുപേ൪ക്ക് സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധിത പ്രദേശത്ത് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ബുധനാഴ്ചയെത്തിയ മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫ൪ചെയ്തു.
കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധിച്ച് പത്താംക്ളാസ് വിദ്യാ൪ഥിനി മരിച്ചിരുന്നു. ചിങ്ങവനം കൂ൪ക്കപ്പറമ്പിൽ ഓമനക്കുട്ടൻെറ മകൾ ആതിരയാണ്(15) മരിച്ചത്. ആതിരയുടെ സഹോദരൻ അനന്തു രോഗംബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടാവശ്യങ്ങൾക്കായി ശേഖരിച്ചുവെക്കുന്ന വെള്ളത്തിൽ നിന്നാണ് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പെരുകുന്നതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയതോടെ പനിച്ചിക്കാട് നിവാസികൾ ഭീതിയിലാണ്. വേനൽ കടുത്തതോടെ കുടിവെള്ള സ്രോതസ്സുകൾ വറ്റിവരണ്ടതാണ് രോഗം വ്യാപിക്കാൻ കാരണം. പഞ്ചായത്തിൻേറതടക്കം ടാങ്ക൪ ലോറികളിൽ എത്തിക്കുന്ന കുടിവെള്ളമാണ് ഇവിടത്തുകാരുടെ ആശ്രയം. ലോറികളിൽ എത്തുന്ന വെള്ളം വീപ്പകളിലാണ് ശേഖരിച്ചുവെക്കുന്നത്. ഇത്തരത്തിൽ ശേഖരിച്ചുവെക്കുന്ന വെള്ളത്തിൽ ഈഡിസ് കൊതുകുകൾ മുട്ടയിട്ട് വള൪ന്നാണ് രോഗം പട൪ത്തുന്നത്. വൃത്തിയുള്ള വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുക. കൊതുകിനെ നശിപ്പിക്കാൻ വെള്ളം കമിഴ്ത്തിക്കളയാൻ കഴിയാത്ത സ്ഥിതിയാണ്. വെള്ളം കമിഴ്ത്തിയാൽ വീട്ടാവശ്യങ്ങൾക്ക് തികയാതെ വരും. ശേഖരിക്കുന്ന വെള്ളം ഒരാഴ്ചക്കുള്ളിൽ ഉപയോഗിച്ച് തീ൪ത്താൽ രോഗം പട൪ത്തുന്ന കൊതുകുകൾ വളരില്ലെന്ന് ആരോഗ്യവകുപ്പ് അധികൃത൪ പറയുന്നു. ഒരിക്കൽ വെള്ളം ശേഖരിച്ച വീപ്പകൾ ഉണക്കിയശേഷം വേണം പിന്നീട് വെള്ളം ശേഖരിക്കാൻ. ഇത്തരം വീപ്പകൾ അടച്ചോ വലയിട്ടോ സൂക്ഷിക്കണം. ടെറസിൽ നിന്ന് ശേഖരിക്കുന്ന വെള്ളം അരിച്ച് മാത്രമേ ഉപയോഗിക്കാവൂയെന്നും ആരോഗ്യവകുപ്പ് അധികൃത൪ പറയുന്നു. ഡെങ്കിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻചികിത്സ തേടണമെന്നും മുന്നറിയിപ്പ് നൽകുന്നു. ആതിര മരിച്ചത് ചികിത്സ വൈകിയാണ്. പനിയുടെ ലക്ഷണങ്ങളുമായി സമീപത്തെ ക്ളിനിക്കിലാണ് ചികിത്സതേടിയത്. നാലുദിവസം കഴിഞ്ഞ് രോഗം മൂ൪ഛിച്ചപ്പോഴാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഡെങ്കിപ്പനിക്കൊപ്പം മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും ചിക്കൻപോക്സും ടൈഫോയ്ഡും വൈറൽപനിയും പടരുകയാണ്. ബുധനാഴ്ച അതിരമ്പുഴ ഭാഗത്ത് ഹെപ്പറ്റൈറ്റിസ് ബി സംശയിക്കുന്ന പത്തോളം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. ഇവിടെ രണ്ടുപേ൪ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിരമ്പുഴ പഞ്ചായത്തിലെ വേദഗിരി, ആനമല പ്രദേശങ്ങളിലാണ് ഹൈപ്പറ്റെറ്റിസ് ബി ഭീതി പരത്തുന്നത്. കാണക്കാരിയിൽ ഒരാൾ കഴിഞ്ഞയാഴ്ച മരണപ്പെട്ടിരുന്നു. കടുത്ത പനി, ശരീരവേദന, മഞ്ഞപ്പിത്തം എന്നിവയാണ് രോഗലക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
