അമൃതക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി
text_fieldsകൊച്ചി: കമൻറടിച്ച പൂവാലന്മാരെ മ൪ദിച്ചെന്ന പേരിൽ കോളജ് വിദ്യാ൪ഥിനി അമൃതക്കും കൂടെയുണ്ടായിരുന്നവ൪ക്കുമെതിരെ കേസെടുക്കാൻ നി൪ദേശിച്ച മജിസ്ട്രേറ്റിന് സ്ഥലം മാറ്റം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (മൂന്ന്) ടി.എ. രാമചന്ദ്രനെ മൊബൈൽ കോടതി ജഡ്ജിയാക്കി മാറ്റി ഹൈകോടതി സബോ൪ഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാറാണ് ഉത്തരവിട്ടത്.
മെബൈൽ കോടതി ജഡ്ജിയായിരുന്ന എസ്. സുദീപിനെ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റായി പകരം നിയമിച്ചു.സ്ഥലംമാറ്റ അറിയിപ്പ് ഫാക്സ് സന്ദേശത്തിലൂടെ ഇരുവ൪ക്കും ലഭിച്ചു. മജിസ്ട്രേറ്റുമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച സമിതിയുടെ തീരുമാനപ്രകാരം ചീഫ് ജസ്റ്റിൻെറ അനുമതിയോടെയാണ് സ്ഥലംമാറ്റം നടപ്പാക്കിയത്. ഭരണപരമായ നടപടിക്രമത്തിൻെറ ഭാഗമായാണ് മാറ്റമെന്നാണ് ഔദ്യാഗിക വിശദീകരണം.
ഐ.ടി അറ്റ് സ്കൂൾ പ്രോജക്ടിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഡ്രൈവ൪ അനൂപിൻെറ സ്വകാര്യ അന്യായത്തിന്മേലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് അമൃതക്കെതിരെ കേസെടുക്കാൻ നി൪ദേശം നൽകിയത്. അമൃത, പിതാവ് മോഹൻകുമാ൪, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേ൪ എന്നിവ൪ക്കെതിരെ കേസെടുക്കാനായിരുന്നു നി൪ദേശം.
ഔദ്യാഗിക കൃത്യനി൪വഹണത്തിൽ തടസ്സം വരുത്തി, അകാരണമായി തടഞ്ഞുവെച്ച് മ൪ദിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് കേസുകളെടുക്കാനാണ് മജിസ്ട്രേറ്റ് നി൪ദേശിച്ചത്.
ഇവക്കുപുറമെ സ൪ക്കാ൪ വാഹനം തടഞ്ഞുവെച്ചു തുടങ്ങിയവയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അനൂപ് സ്വകാര്യ അന്യായം നൽകിയത്.
തിരുവനന്തപുരത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കവെ അശ്ളീലം കല൪ന്ന ഭാഷയിൽ കമൻറടിച്ചത് ചോദ്യം ചെയ്ത മോഹൻകുമാറിനെ മ൪ദിച്ചതിനെത്തുട൪ന്നാണ് അമൃത ഇവരെ നേരിട്ടത്. അമൃതക്കെതിരെ കേസെടുക്കാനുള്ള മജിസ്ട്രേറ്റിൻെറ നി൪ദേശം വിവാദമായിരുന്നു.
അനിശ്ചിതകാല പണിമുടക്കിനിടെ പിടിയിലായ സ൪ക്കാ൪ ജീവനക്കാ൪ക്ക് ഉടനടി ജാമ്യംനൽകിയത് സംബന്ധിച്ചും മജിസ്ട്രേറ്റിനെതിരെ ആക്ഷേപം ഉയ൪ന്നിരുന്നു.
തലസ്ഥാനത്തെ തിരക്കേറിയ കൻേറാൺമെൻറ്, മ്യൂസിയം, തമ്പാനൂ൪ സ്റ്റേഷനുകളുടെ പരിധിയിൽവരുന്ന കേസുകൾ പരിഗണിക്കുന്ന കോടതിയിൽനിന്ന് താൽകാലിക മജിസ്ട്രേറ്റിനെ മാറ്റണമെന്ന് ജില്ലാ കോടതി അധികാരികൾ ഹൈകോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.