പാനൂരിലെ പാട വരമ്പുകളിലൂടെ നടന്നു താണ്ടിയ ബാല, കൗമാര കാലം ഓര്‍മകളുടെ വസന്തമായ കെ.പി. മോഹനന്‍ കൃഷിമന്ത്രി പദത്തിലെത്തിയപ്പോള്‍ നെല്‍കര്‍ഷക മനസ്സുകളില്‍ പ്രതീക്ഷയുടെ വിത്ത് വിതക്കുന്നു. വയലുകള്‍ നികത്തി വ്യവസായം എമര്‍ജ് ചെയ്യാന്‍ തലപുകയ്ക്കുന്ന മന്ത്രിക്കൂട്ടത്തില്‍ നിന്നാണ് മണ്‍മണമുള്ള കണ്ണൂര്‍ മോഡലുമായി മലബാറില്‍നിന്ന് പരിസ്ഥിതി സൗഹ്യദത്തിന്‍െറ വേറിട്ട ചാലുകള്‍ കീറുന്നത്.
സംസ്ഥാനത്തിന്‍െറ നെല്ലറകളായ കുട്ടനാട്ടിലും പാലക്കാട്ടും ടെക്നോപാര്‍ക്ക് മാതൃകയില്‍ ബയോപാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭമായി പത്തുകോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞു. കണ്ണൂരിലെ മറ്റൊരു മന്ത്രി ഗ്രാമവികസന വകുപ്പ് മുഖേന നെല്‍കൃഷി മേഖലയില്‍ നടപ്പാക്കേണ്ട 141 കോടി രൂപയുടെ കേന്ദ്ര പദ്ധതി ‘വിത്തിന് വെച്ച്’ തന്‍െറ റബ്ബറധിഷ്ടിത നിലപാട് സ്ഥാപിച്ചു നില്‍ക്കെ കൃഷിമന്ത്രി നടത്തുന്ന ഇടപെടലില്‍ ചേറും ചെളിയും പുരണ്ട നെല്‍കര്‍ഷക മേനിയുടെ സുഗന്ധമുണ്ട്.
കുട്ടനാട്ടിലും പാലക്കാട്ടും 25 വീതം ഏക്കര്‍ പാടങ്ങളിലാണ് പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. കേരള കാര്‍ഷിക സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ വിഭാഗം ഡയരക്ടറാണ് ബയോപാര്‍ക്ക് പദ്ധതി രൂപരേഖ തയാറാക്കിയത്. കഴിഞ്ഞ ജൂലൈ 27ന് സര്‍ക്കാര്‍ ഇത് തത്വത്തില്‍ അംഗീകരിച്ചു. നവംബര്‍ മൂന്നിന് സ്ഥലം നിര്‍ണയത്തിനുള്ള സമിതി നിയോഗിച്ച് ഉത്തരവായി. നവംബര്‍ ആറിന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗം പദ്ധതി അംഗീകരിച്ച് ഭരണാനുമതിക്കായി മന്ത്രിസഭക്ക് സമര്‍പ്പിച്ചു. ധനവകുപ്പ് റബര്‍ അധിഷ്ടിതമായി കൃഷിമന്ത്രി വലിക്കുമ്പോള്‍ നീളുകയും പിടിവിടുമ്പോള്‍ ചുരുങ്ങുകയും ചെയ്തു. ഇതിനിടെ കൃഷി വകുപ്പിനെ കൊച്ചാക്കാനുള്ള നീക്കവും ഗ്രാമവികസന മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ ‘വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓഡിനേഷന്‍ സമിതി’ എന്നൊരു സംവിധാനമുണ്ട്. പ്രാദേശികതലത്തില്‍ തീരുമാനമാവാത്ത പ്രശ്നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന സമിതിയാണിത്. ഗ്രാമവികസന, പഞ്ചായത്ത്, നഗരവികസന മന്ത്രിമാരും തദ്ദേശ സ്വംയംഭരണ സെക്രട്ടറിയും ഉള്‍പ്പെട്ടതാണ് ഘടന. തദ്ദേശ സ്വയംഭരണ വകുപ്പിന് മാത്രമായി മന്ത്രിയില്ല.
നവംബര്‍ 21ന് സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗ മിനുട്സില്‍ ‘ക്യഷിവകുപ്പിനെ പ്രതിനിധാനം ചെയ്ത് ആരും തന്നെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല എന്നത് ഗൗരവപൂര്‍വം നിരീക്ഷിച്ചു. പ്രാദേശികാസൂത്രണത്തിന്‍െറ എല്ലാ തലങ്ങളിലും കൃഷിവകുപ്പിന്‍െറ സഹകരണമില്ലായ്മ പ്രകടമാണെന്നും അത് ഖേദകരമാണെന്നും അഭിപ്രായം ഉയര്‍ന്ന് വന്നു’ എന്ന് രേഖപ്പെടുത്തി. ഇത് ഒരു അസാധാരണ നടപടിയാണ്. ബയോപാര്‍ക്ക് ഭരണാനുമതി നല്‍കി ഉത്തരവിറങ്ങാന്‍ വീണ്ടും മാസമെടുത്തു. ഡിസംബര്‍ ഏഴിനാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അണ്ടര്‍ സെക്രട്ടറി ബി. ബീനാകുമാരി ഉത്തരവായത്.
വിത മുതല്‍ വിപണി വരെ എല്ലാ തലങ്ങളിലും കര്‍ഷകന് സഹായകമാവുന്നതാവും പാര്‍ക്ക്. നെല്ലധിഷ്ടിത മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, ഭക്ഷ്യ ഭക്ഷ്യേതര ഉല്‍പ്പന്ന വ്യാപനം, മെച്ചപ്പെട്ട വിലയും സ്ഥിരതയും, കയറ്റുമതി തുടങ്ങിയവ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ സ്ഥല നിര്‍ണയമാണ് ആദ്യം നടക്കുക. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, 25 ഏക്കറില്‍ കുറയാത്ത ഭൂമി, ശുദ്ധജല ഉറവിടം, കപ്പലിലേക്ക് ചരക്ക് എത്തിക്കാനുള്ള എളുപ്പ ഗതാഗത സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് മാനദണ്ഡം. എല്ലാം പരിസ്ഥിതി സൗഹൃദവും നിയമ വിധേയവുമാവണം. കേരള കാര്‍ഷിക സര്‍വകലാശാലയാണ് പദ്ധതി നിര്‍വഹണ നോഡല്‍ ഏജന്‍സി. കൃഷിവകുപ്പ്, കേരള വ്യവസായ വികസന കോര്‍പറേഷന്‍, കിന്‍ഫ്ര ,പാടശേഖര സമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക. ടെക്നോപാര്‍ക്ക് മാതൃകയില്‍ സഹകരണ സംഘം രൂപവത്കരിക്കും. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കും. ഗവേണിങ് കൗണ്‍സിലിനാവും മേല്‍ നോട്ടം. ഒമ്പതില്‍ കുറയാത്തതും പന്ത്രണ്ടില്‍ കവിയാത്തതുമായ അംഗങ്ങള്‍ അടങ്ങിയതാവും കൗണ്‍സില്‍. കൗണ്‍സിലിനെ സഹായിക്കാന്‍ ബോര്‍ഡ് രൂപവത്കരിക്കും. മൂന്നില്‍ കുറയാത്ത, പതിനഞ്ചില്‍ കവിയാത്ത അംഗങ്ങളാണ് ബോര്‍ഡിനുണ്ടാവുക.
ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍, സാങ്കേതിക വിഭാഗം ജീവനക്കാര്‍, രജിസ്റ്റാര്‍, ഭരണ വിഭാഗം ജീവനക്കാര്‍, അനിവാര്യമായ ജീവനക്കാര്‍ എന്നിങ്ങിനെ നിയമിക്കും.
റോഡ്, ജലം, വൈദ്യുതി, വാര്‍ത്താവിനിമയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് രണ്ടുകോടി രൂപ, കെട്ടിട നിര്‍മാണം ഒരു കോടി, പരിശീലനവും ചര്‍ച്ചകളും 50 ലക്ഷം, ഏകജാലക തീര്‍പ്പാക്കല്‍ ഒരു കോടി, മാലിന്യ സംസ്കരണശാല ഒരു കോടി, ജലവിതരണ, ശുദ്ധീകരണ സംവിധാനങ്ങള്‍ 50 ലക്ഷം, കാര്‍ഷിക സര്‍വകലാശാലയുടെ ഭക്ഷ്യ ഗവേഷണ കേന്ദ്രം 1.50 കോടി, പാക്കിങ്, ലേബല്‍ പതിക്കല്‍, ഉല്‍പ്പന്ന പരിശോധന, ഗുണനിലവാര പരിശോധന, ചരക്കുനീക്കം, വെയര്‍ ഹൗസ്, ഗോഡൗണ്‍, വില്‍പ്പന കൗണ്ടര്‍, പ്രദര്‍ശനം, പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് രണ്ടുകോടി, സുരക്ഷ, ആരോഗ്യപരിരക്ഷ, ശിശുപരിപാലനം, കാന്‍റീന്‍ 50 ലക്ഷം എന്നിങ്ങിനെയാണ് 10 കോടിരൂപ വിനിയോഗിക്കേണ്ടത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്‍റുകളാണ് പ്രവര്‍ത്തനത്തിന് പ്രധാനമായി ആശ്രയിക്കുക. മറ്റ് ഉറവിടങ്ങളും തേടും. നെല്‍വയലുകള്‍ തരിശിടുന്ന അവസ്ഥ ഒഴിവാക്കുകയാണ് പാര്‍ക്കിന്‍െറ പ്രധാന ലക്ഷ്യം. നെല്‍കര്‍ഷകന് ആ മേഖലയില്‍ തുടരാന്‍ സൈ്ഥര്യം നല്‍കുന്ന രീതിയിലാവും പാര്‍ക്കിന്‍െറ പ്രവര്‍ത്തനം. വിളവെടുപ്പ് കാലത്തെ വിലത്തകര്‍ച്ച, കൊയ്ത്ത് യന്ത്രങ്ങളും തൊഴിലാളികളെയും ലഭിക്കാത്ത അവസ്ഥ, മെതിച്ചെടുത്ത നെല്ല് സൂക്ഷിക്കാനിടമോ വിപണിയോ കിട്ടാത്ത വിലാപം, അരിയാഹാരങ്ങള്‍ക്കെതിരെ വിപണിയില്‍ നടക്കുന്ന വിപരീത പ്രചാരണം തുടങ്ങിയവക്ക് പാര്‍ക്ക് പരിഹാരം കാണും. വെയര്‍ഹൗസ്, ഗോഡൗണ്‍ സംവിധാനങ്ങളും വിപണന കേന്ദ്രങ്ങളും പ്രശ്നപരിഹാരത്തിനുള്ള സംവിധാനങ്ങളാണ്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള പരിശീലനം, വിപണനം, കയറ്റുമതി എന്നിവയിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക പാര്‍ക്കിന്‍െറ ലക്ഷ്യമാണ്. അരിയുടെ ആഭ്യന്തര ആവശ്യം മുന്നില്‍ക്കണ്ട് നെല്ലൂല്‍പ്പാദനം വര്‍ധിപ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍