ഞാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കപ്പെട്ട ഞാന്‍ ഇപ്പോള്‍ നേരിടുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പെടുത്താനാണ് ഈ കുറിപ്പ്. എന്‍െറ രോഗങ്ങള്‍ക്ക് അര്‍ഹമായ ചികിത്സ നല്‍കാതെ നിരന്തരം കോടതികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ജയിലധികൃതരും കര്‍ണാടക ഗവണ്‍മെന്‍റും ഇപ്പോള്‍ കേരള ഗവണ്‍മെന്‍റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്.
‘എനിക്ക് എല്ലാ ചികിത്സയും യഥാസമയം നല്‍കി’ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് ബംഗളൂരു ജയിലധികൃതരും സര്‍ക്കാറും ചെയ്തുകൊണ്ടിരിക്കുന്നത്. ചികിത്സക്കായി ജാമ്യത്തിനുവേണ്ടി ഞാന്‍ കോടതിയെ സമീപിച്ചപ്പോള്‍ അവര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇത് മനസ്സിലാവും.
എന്‍െറ ഇടതുകണ്ണിന്‍െറ കാഴ്ച 75 ശതമാനത്തിലധികവും നഷ്പ്പെട്ടുകഴിഞ്ഞു. പൂര്‍ണ അന്ധതയിലേക്കെത്തിക്കൊണ്ടിരിക്കുന്ന ഈ ദുരവസ്ഥക്ക് കാരണം പൂര്‍ണമായും ജയിലധികൃതരുടെ അനാസ്ഥയാണെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. 27.08.2010 ല്‍ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റോളജി എന്ന സ്ഥാപനത്തില്‍ കൊണ്ടുപോയപ്പോള്‍ അവിടന്ന് എന്‍െറ കണ്ണ് പരിശോധിച്ച ശേഷം നല്‍കിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ആ റിപ്പോര്‍ട്ടില്‍ പറയുന്നത് കണ്ണിന് നേരിയ തോതില്‍ ഡയബറ്റിക് റെറ്റിനോപതി ബാധിച്ചിട്ടുണ്ടെന്നും കൂടുതല്‍ പരിശോധനക്കും ചികിത്സക്കുമായി രണ്ടുമാസം കഴിഞ്ഞ് വീണ്ടും ആശുപത്രിയില്‍ എത്തിക്കണമെന്നുമാണ്. കോടതിയില്‍ കര്‍ണാടക ഗവണ്‍മെന്‍റ് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍െറ 40ാം പേജില്‍ പറയുന്നത് രണ്ടാമതായി ആശുപത്രിയില്‍ കൊണ്ടുപോയത് 28.03.2011ല്‍ ആണെന്നാണ്. അതായത്, ഏഴുമാസം കഴിഞ്ഞാണ് എന്നെ കണ്ണു ചികിത്സക്ക് കൊണ്ടുപോകുന്നത്. ആ റിപ്പോര്‍ട്ടില്‍ എന്‍െറ കണ്ണിന്‍െറ അവസ്ഥ ഗുരുതരമാണെന്നും അതിന്‍െറ കാരണം ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞ സമയം കഴിഞ്ഞ് നാലരമാസം കൂടി താമസിപ്പിച്ചതാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. കാഴ്ച നഷ്ടമാകാനുള്ള കാരണവും ഇതാണ്.
ഞാന്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു കണ്ണാശുപത്രിയായ മിന്‍േറാ ഹോസ്പിറ്റലില്‍ എന്നെ കൊണ്ടുപോയി. ജയിലധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മിന്‍േറാ ഹോസ്പിറ്റല്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. മിന്‍േറാ ഹോസ്പിറ്റല്‍ റിപ്പോര്‍ട്ടില്‍ അവസാനം പറയുന്നത്, ആറാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ എത്തിക്കണമെന്നായിരുന്നു. എന്നാല്‍, പിന്നീടൊരിക്കലും എന്നെ മിന്‍േറാ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ല. വീണ്ടും ദീര്‍ഘമായ അഞ്ച് മാസം കണ്ണിന് ചികിത്സ ലഭ്യമാക്കണമെന്ന എന്‍െറ മുറവിളി ജയിലധികൃതര്‍ അവഗണിച്ചപ്പോള്‍ ഞാന്‍ കോടതിയില്‍നിന്ന് പ്രത്യേകാനുവാദം വാങ്ങി സ്വന്തം ചെലവില്‍ നാരായണ നേത്രാലയ എന്ന പ്രൈവറ്റ് ആശുപത്രിയില്‍ പോവുകയായിരുന്നു. 19.03.2012ല്‍ നാരായണ നേത്രാലയയില്‍ ചികിത്സ നടത്തിയെങ്കിലും യഥാസമയം ചികിത്സ കിട്ടാതെ ഡയബറ്റിക് റെറ്റിനോപതി മൂര്‍ച്ഛിച്ച കാരണത്താല്‍ ലേസര്‍ ചികിത്സ ഫലപ്രദമാകാതെ വരുകയും കണ്ണുകളുടെ കാഴ്ച നഷ്ടമാവുകയുമായിരുന്നു.
സുപ്രീംകോടതിയില്‍ ചികിത്സക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കര്‍ണാടക പ്രോസിക്യൂഷനാണ് പറഞ്ഞത് ‘ആവശ്യമായ മുഴുവന്‍ ആയുര്‍വേദ ചികിത്സയും ഗവണ്‍മെന്‍റ് ചെലവില്‍ സൗഖ്യ ആശുപത്രിയില്‍ നല്‍കാം’ എന്ന്. അതനുസരിച്ച് സൗഖ്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത് മാസംതോറും പരിശോധനക്കായി ആശുപത്രിയില്‍ എത്തിക്കണമെന്നും ആറുമാസം കഴിഞ്ഞ് വീണ്ടും ഇതേ ചികിത്സ നല്‍കണമെന്നുമായിരുന്നു. പക്ഷേ, 2011 ജൂണില്‍ ചികിത്സ കഴിഞ്ഞ ശേഷം ഒരിക്കല്‍പോലും അവിടെ കൊണ്ടുപോയിട്ടില്ല.
സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍തന്നെ ജയിലധികൃതര്‍ക്ക് ഈ ആവശ്യമുന്നയിച്ച് പല പ്രാവശ്യം കത്തയച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ആശുപത്രിയില്‍നിന്ന് എനിക്ക് നേരിട്ട് കത്തയച്ചു. ആ കത്ത് കാണിച്ചുകൊണ്ട് നിരവധി തവണ ഞാന്‍ ആവശ്യപ്പെട്ടിട്ടും ഒരിക്കല്‍പോലും ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ല. കേരളത്തിലെ പല ഡോക്ടര്‍മാരും നിരന്തരം സന്ദര്‍ശകര്‍ വഴി പറഞ്ഞുവിടുന്നത് കിഡ്നിയുടെ അസുഖത്തിന്‍െറ വ്യാപ്തി അറിയണമെങ്കില്‍ പ്രാഥമികമായി വേണ്ടത് 24 മണിക്കൂറിലെ മൂത്രം ശേഖരിച്ച് പരിശോധിക്കണമെന്നാണ്. ഇന്നുവരെ അങ്ങനെയൊരു പരിശോധന നടന്നിട്ടില്ല. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ വന്നപ്പോള്‍ എനിക്കുവേണ്ടി ഹാജരായ വക്കീലുമാര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരു ശാഖയില്‍ എല്ലാ ചികിത്സയും നല്‍കാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. കോട്ടക്കലിന്‍െറ ഒരു മരുന്നുകട മാത്രമായ ബംഗളൂരു ശാഖയില്‍ ഒരു ദിവസം എന്നെ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുക വഴി ആകെ ലഭിച്ച ചികിത്സാ നിര്‍ദേശവും കര്‍ണാടക സര്‍ക്കാര്‍ കാറ്റില്‍പറത്തി. പലപ്പോഴും എന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി ചില ആശുപത്രികളില്‍ പേരിന് കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിരിക്കുന്നത് ആ ദിവസങ്ങളിലും വിദഗ്ധ ചികിത്സ നല്‍കിയെന്നാണ്. രോഗങ്ങള്‍ മൂര്‍ച്ഛിച്ചാല്‍പോലും ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കുക, കൊണ്ടുപോയാല്‍ത്തന്നെ നൂറുകണക്കിന് പൊലീസുകാരെക്കൊണ്ട് ആശുപത്രിയിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശരിയായ നിലയിലുള്ള പരിശോധന പോലും നടത്താതെ തിരിച്ചുകൊണ്ടുവന്ന ശേഷം വിദഗ്ധ ചികിത്സ നല്‍കി എന്ന രേഖകള്‍ ഉണ്ടാക്കുക എന്നത് ഞാന്‍ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
പ്രമേഹം മൂര്‍ച്ഛിച്ച് മൂക്കിന് പഴുപ്പ് ബാധിക്കുകയും അത് മുഖത്ത് പടരുകയും ചെയ്തിട്ട്, ജയിലാശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒരാഴ്ച ലീവിലായിരുന്നതിനാല്‍ ഒരു ചികിത്സയും ലഭ്യമായിരുന്നില്ല. അവസാനം വിക്ടോറിയ ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യം സന്ദര്‍ശകര്‍ വഴി അറിഞ്ഞ് നീലലോഹിതദാസന്‍ നാടാരും പാലോട് രവി എം.എല്‍.എയും അവിടത്തെ ഡോക്ടര്‍മാരെ ബന്ധപ്പെട്ട് ശ്രദ്ധിക്കണമെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ അവരോട് അപമര്യാദയായാണ് പെരുമാറിയത്. ഈ വിവരം അവര്‍ കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി എന്നറിയാന്‍ കഴിഞ്ഞു. ജയില്‍ ഡോക്ടര്‍മാരേക്കാള്‍ മോശമായാണ് പലപ്പോഴും പുറത്തെ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പെരുമാറാറുള്ളത്. മുറിക്കപ്പെട്ട വലതുകാലിന്‍െറ മുകള്‍ ഭാഗത്ത് അസഹ്യമായ വേദന കാരണം ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ എങ്ങനെ റിപ്പോര്‍ട്ട് എഴുതാമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം കിട്ടിയിട്ടുണ്ടാകും. അങ്ങനെ എഴുതിത്തയാറാക്കുന്ന റിപ്പോര്‍ട്ടുകളാണ് നിരന്തരം കോടതികളില്‍ നല്‍കുന്നത്. ഏറ്റവും അവസാനം കേരള സര്‍ക്കാര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വരെ ഇടപെട്ടു എന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ എന്തെങ്കിലും ഒരുമാറ്റം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, ഈ ദിവസങ്ങളിലൊന്നും ഒരു പ്രമേഹ പരിശോധനപോലും നടത്തപ്പെട്ടിട്ടില്ല. സ്വന്തം ചെലവില്‍ സൗഖ്യ ആശുപത്രിയിലും അഗര്‍വാള്‍ കണ്ണാശുപത്രിയിലും ചികിത്സിക്കാന്‍ ഹൈകോടതി അനുവാദം നല്‍കി മാസങ്ങളായിട്ടും, ഈ ആവശ്യമുന്നയിച്ച് ഞാന്‍ മൂന്ന് പ്രാവശ്യം കത്ത് നല്‍കിയിട്ടും ഒരു പ്രതികരണവുമില്ല. സ്വന്തം ചെലവില്‍ ചികിത്സിക്കാനുള്ള കോടതി നിര്‍ദേശംപോലും നടപ്പാക്കാതെ കള്ളക്കളി നടത്തുന്നവരാണ് നാഴികക്ക് നാല്‍പതുവട്ടം വിദഗ്ധ ചികിത്സ നല്‍കുന്നു എന്നാവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ധ പരിശോധനയും ചികിത്സയും എനിക്ക് ലഭ്യമാകേണ്ടതുണ്ട്. കര്‍ണാടക സര്‍ക്കാറില്‍നിന്ന് ഞാന്‍ അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നില്ല. എല്ലാ പ്രയാസങ്ങളും സഹിച്ച് കേസ് വേഗം വിചാരണ നടത്തിത്തീര്‍ക്കാം എന്ന് കരുതിയാല്‍ അതിന് ഒരു സാധ്യതയും കാണുന്നില്ല.
മനസാ വാചാ കര്‍മണാ ഒരു ബന്ധവുമില്ലാത്ത കേസില്‍ എന്നെ കുടുക്കിയ ശേഷം രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്ന കാര്യത്തില്‍പോലും കൃത്രിമരേഖകളുണ്ടാക്കി കള്ളത്തരം കാണിച്ചുകൊണ്ടിരിക്കുകയും കേസ് നീതിയുക്തമായി നടത്താതിരിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ഥ നീതിന്യായ കോടതിയായ ദൈവത്തില്‍നിന്നുള്ള സഹായത്തിനായി പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. മുഴുവന്‍ കേരളീയരും എനിക്കായി പ്രാര്‍ഥിക്കണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍