Sun, 09/16/2012 - 23:11 ( 39 weeks 2 daysago)
ഇന്ത്യന്‍ ജഴ്സിയില്‍ ഭൂപതിയുടെ കരിയര്‍ അവസാനിക്കുന്നു
(+)(-) Font Size
ഇന്ത്യന്‍ ജഴ്സിയില്‍ ഭൂപതിയുടെ കരിയര്‍ അവസാനിക്കുന്നു

ചണ്ഡിഗഢ്: മഹേഷ് ഭൂപതിയെയും രോഹന്‍ ബൊപ്പണ്ണയെയും ഡേവിസ് കപ്പ് ടെന്നിസില്‍നിന്ന് രണ്ടുവര്‍ഷത്തേക്ക് പുറത്തിരുത്തിയ നടപടി അച്ചടക്കലംഘനം പൊറുക്കില്ലെന്ന ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ). ലണ്ടന്‍ ഒളിമ്പിക്സില്‍ ലിയാണ്ടര്‍ പേസിനൊപ്പം റാക്കറ്റേന്താന്‍ വിസമ്മതിച്ച ഇരുവരെയും 2014 ജൂണ്‍ വരെ ദേശീയ ടീമില്‍നിന്ന് പുറത്താക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന എ.ഐ.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അതേസമയം, ഇവര്‍ക്കെതിരെ തങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അച്ചടക്ക നടപടി കൈക്കൊള്ളുകയാണ് ചെയ്തതെന്നും എ.ഐ.ടി.എ സെക്രട്ടറി ജനറല്‍ ഭരത് ഓസ വ്യക്തമാക്കി.
‘ഏതെങ്കിലുമൊരു കളിക്കാരനെ വിലക്കാനുള്ള അധികാരം എ.ഐ.ടി.എക്കില്ല. ഇന്ത്യക്കുവേണ്ടി കളിക്കാനാഗ്രഹിക്കുന്ന താരങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കുന്നതിനായി അവര്‍ക്കെതിരെ അച്ചടക്ക നടപടി കൈകൊള്ളുകയായിരുന്നു. ഒരു കളിക്കാരനെതിരെ ശിക്ഷാനടപടികള്‍ കൈകൊളളുന്നതു സംബന്ധിച്ച് പെരുമാറ്റച്ചട്ടം എ.ഐ.ടി.എ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടുമൂന്നു മാസങ്ങള്‍ക്കകം അത് പുറത്തിറങ്ങും. എന്തൊക്കെ കുറ്റങ്ങള്‍ക്ക് ഏതൊക്കെ കാലയളവിലേക്ക് താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നതു സംബന്ധിച്ച വ്യക്തത പെരുമാറ്റച്ചട്ടത്തിലുണ്ടാവുമെന്നും ഓസ പറഞ്ഞു.
ഈ അച്ചടക്ക നടപടിയോടെ 38കാരനായ ഭൂപതിക്ക് രാജ്യത്തിനുവേണ്ടി റാക്കറ്റേന്താന്‍ ഇനി അവസരമുണ്ടായേക്കില്ല. 2014 സെപ്റ്റംബറില്‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന അടുത്ത ഏഷ്യാഡിനുമുമ്പ് മറ്റൊരു മത്സരത്തിലും രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ കഴിയില്ല.
മറ്റു മത്സരങ്ങളില്‍ കളിക്കാനായി ഡേവിസ് കപ്പില്‍നിന്ന് വിട്ടുനിന്ന പേസ്, സോംദേവ് ദേവ്വര്‍മന്‍ എന്നിവരുടെ നടപടിയെ ഓസ ന്യായീകരിച്ചു. ‘പരിക്കും മറ്റു പ്രശ്നങ്ങളും കാരണം തന്നെ ഒഴിവാക്കണമെന്ന് പേസ് അഭ്യര്‍ഥിച്ചിരുന്നു. മാധ്യമ വിചാരണക്ക് ഉടന്‍ മുഖം കൊടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. കളിക്കാരന്‍െറ ശാരീരികവും മാനസികവുമായ ഫിറ്റ്നസ് നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്’ -ഓസ ചൂണ്ടിക്കാട്ടി. ഫിറ്റ്നസ് പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഡേവിസ് കപ്പില്‍നിന്ന് വിട്ടുനിന്ന സോംദേവ് ഇതേസമയം യു.എസ് ഓപണില്‍ റാക്കറ്റേന്തിയിരുന്നു. സോംദേവ് 100 ശതമാനം ഫിറ്റല്ലായിരുന്നെന്ന് പറഞ്ഞ ഓസ, റാങ്കിങ് പോയന്‍റും സാമ്പത്തിക നേട്ടവും ലക്ഷ്യമിട്ടാണ് യു.എസ് ഓപണില്‍ റാക്കറ്റേന്തിയതെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus