സോഫ്ട്വെയര്‍ ഇനി നായകന്‍, സിനിമാ വ്യാജ പകര്‍പ്പുകള്‍ക്ക് അന്ത്യമാവുന്നു

സോഫ്ട്വെയര്‍ ഇനി നായകന്‍, സിനിമാ വ്യാജ പകര്‍പ്പുകള്‍ക്ക് അന്ത്യമാവുന്നു

തിരുവനന്തപുരം: പുത്തന്‍പടങ്ങളുടെ വ്യാജ സീഡി നിര്‍മാണ മാഫിയക്ക് വിലങ്ങൊരുക്കുന്ന സോഫ്റ്റ്വെയര്‍ മലയാളസിനിമാരംഗത്തെ ‘നായകനാ’വുന്നു. എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ സോഫ്റ്റ്വെയര്‍ നിര്‍മാതാക്കളാണ് ചലച്ചിത്രങ്ങളുടെ വ്യാജപകര്‍പ്പുകള്‍ക്ക് അന്ത്യമൊരുക്കിയത്.
ആന്‍റിപൈറസി സെല്ലിനൊപ്പം സോഫ്റ്റ്വെയര്‍കൂടി വന്നതോടെ മലയാളത്തിലിറങ്ങിയ മിക്ക ചിത്രങ്ങളും ആഴ്ചകളോളം തിയറ്ററുകളില്‍ നിറഞ്ഞ് കളിച്ചത്.
ഡയമണ്ട് നെക്ലേസ്, തട്ടത്തിന്‍ മറയത്ത്, സ്പിരിറ്റ്, ഇവന്‍ മേഘരൂപന്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയമായതിന് പിന്നില്‍ സോഫ്റ്റ്വെയര്‍ സുരക്ഷയായിരുന്നു. എന്നാല്‍ ഡി.വി.ഡിയില്‍ നിന്ന് അപ്ലോഡ് ചെയ്ത് സിനിമാ പകര്‍പ്പവകാശം ലംഘിക്കുന്നതിനെതിരെ വ്യാജസീഡി സംഘത്തിന് യാതൊരു മുന്നറിയിപ്പും ഇല്ലായിരുന്നെന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ സംഭവം.
അടുത്തിടെ റിലീസായ ഓര്‍ഡിനറി 30 ലക്ഷം പേരും ഗ്രാന്‍ഡ്മാസ്റ്റര്‍ 12 ലക്ഷം പേരുമാണ് ഇന്‍റര്‍നെറ്റില്‍ കണ്ടത്.ഈ സിനിമകളുടെയെല്ലാം ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശം തൃശൂര്‍ ആസ്ഥാനമായുള്ള ‘മൂവി ചാനല്‍’ ഉടമ സജിതനായിരുന്നു.
മുന്നനുഭവങ്ങള്‍ നല്‍കിയ പാഠത്തില്‍ നിന്നാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ പകര്‍പ്പവകാശം സോഫ്റ്റ്വെയര്‍ കമ്പനിയുമായി കരാറിലെത്തിയതോടെയാണ് നിരവധി പേര്‍ പിടിയിലായത്.
അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങി 14 ഓളം വിദേശരാജ്യങ്ങളില്‍ ബാച്ച്ലര്‍ പാര്‍ട്ടി ഇന്‍റര്‍നെറ്റിലൂടെ കണ്ടതിന്‍െറ പൂര്‍ണവിവരമാണ് ആന്‍റിപൈറസിസെല്ലിന് ലഭിച്ചത്. ലോകത്തെവിടെ നിന്നെങ്കിലും പകര്‍പ്പവകാശമില്ലാതെ സിനിമയോ പാട്ടോ ഡൗണ്‍ലോഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്താല്‍ മുഴുവന്‍ വിലാസവും തല്‍സമയം ലഭ്യമാക്കുന്നതാണ് സോഫ്റ്റ്വെയര്‍.
നിയമലംഘനം നടക്കുന്നതായി തിരിച്ചറിഞ്ഞാല്‍ പകര്‍പ്പവകാശ ഉടമയെ എസ്.എം.എസ് വഴി അറിയിക്കും. നിയമലംഘനം നടത്തുന്ന കമ്പ്യൂട്ടറിന്‍െറ ഐ.പി നമ്പറും സര്‍വീസ് പ്രൊവൈഡറെ കുറിച്ചും ആ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ച് ആന്‍റിപൈറസി സെല്ലിന് പരാതി നല്‍കാം. ഗൂഗിള്‍ എര്‍ത്തിന്‍െറ സഹായത്താലാണ് ഭൂമിശാസ്ത്രപരമായ അടയാളം കണ്ടെത്തുക.
കഴിഞ്ഞ ജൂലൈയില്‍ സ്നേഹവീട് സിനിമ ഇന്‍റര്‍നെറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നതിനിടെ തൃശൂര്‍ സ്വദേശി അഭിലാഷിനെ ആന്‍റിപൈറസിസെല്‍ അറസ്റ്റ് ചെയ്തിരുന്നു. മലയാള സിനിമകള്‍ നിയമവിരുദ്ധമായി പ്രദര്‍ശിപ്പിച്ചിരുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്കെതിരെയും അതിന്‍െറ പ്രവര്‍ത്തകരായ 30ഓളം പേര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതോടെയാണ് സംസ്ഥാനത്ത് വ്യാജസീഡി വേട്ട ശക്തമായത്.
ഇതോടെ വ്യാജ സീഡി രംഗത്തെ വിദേശകണ്ണികള്‍ വരെ വെളിച്ചത്ത് വരികയായിരുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ വിവിധ ഇടങ്ങളില്‍ നിന്നായി 15 ലാപ്ടോപ്പുകളും കമ്പ്യുട്ടറുകളും പിടിച്ചെടുത്തു.
ഇന്‍റര്‍നെറ്റ് ദുരുപയോഗത്തിനെതിരെ പത്ത് കേസുകള്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. പകര്‍പ്പവകാശ ലംഘനതിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി 70 കേസുകള്‍ എടുക്കുകയും നൂറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus