റമദാന്‍ മുഴുവന്‍ സൗജന്യ നോമ്പുതുറയൊരുക്കി ശംസുദ്ദീന്‍

റിയാദ്: റമദാനിലെ വൈകുന്നേരങ്ങളില്‍ റസ്റ്റോറന്‍റ് തുറന്നുവെക്കുന്നത് നോമ്പുതുറ വിഭവങ്ങളുടെ സൗജന്യ വിതരണത്തിന്. കഴിഞ്ഞ ഏഴുവര്‍ഷമായി ഒരു അനുഷ്ഠാനം പോലെ അനുവര്‍ത്തിക്കുന്ന നോമ്പുതുറയൊരുക്കത്തില്‍ ധന്യത കണ്ടെത്തുകയാണ് കൊല്ലം ക്ളാപ്പന സ്വദേശി ശംസുദ്ദീന്‍. തന്‍െറ ഉടമസ്ഥതയില്‍ റിയാദിലെ ശുമൈസി കിങ് ഫഹദ് മെഡിക്കല്‍ കോംപ്ളക്സ് ആശുപത്രിയുടെ മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന മദീന റസ്റ്റോറന്‍റിലാണ് എത്തുന്നവര്‍ക്കെല്ലാം സൗജന്യമായി നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്നത്. ഏഴുവര്‍ഷം മുമ്പ് ഒരു റമദാനില്‍ പെട്ടെന്ന് തോന്നിയതാണ് കടയിലെ സ്ഥിരം കക്ഷികള്‍ക്ക് ഇഫ്താര്‍ സൗജന്യമായി ഒരുക്കിയാലോ എന്ന്. പിറ്റേ വര്‍ഷം അത് വിപുലമാക്കി. ദിനംപ്രതി നൂറോളം പേര്‍ക്ക് വിഭവസമൃദ്ധമായ വിരുന്നുതന്നെ കൊടുക്കാന്‍ തുടങ്ങി. പലവിധ പഴവര്‍ഗങ്ങള്‍, തരിക്കഞ്ഞി, വിവിധ തരം ജ്യൂസീകള്‍, ഈത്തപ്പഴം, പൊക്കവട തുടങ്ങിയ എല്ലാ വിഭവങ്ങളുമുണ്ടാകും നോമ്പുതുറക്ക്. വ്യാഴാഴ്ച നൂറ്റമ്പതോളമാവും ആളുകളുടെ എണ്ണം. റിയാദിലെ ഏറ്റവും വലിയ പൊതുമേഖലാ ആശുപത്രികളിലൊന്നായ ശുമൈസിയില്‍ രോഗികളും അവരുടെ കൂട്ടുകാരുമായി ധാരാളം ആളുകള്‍ ദിനംപ്രതി എത്താറുണ്ട്. അത്തരക്കാര്‍ക്കൊരു ആശ്വാസവുമായി മാറുകയാണ് പുണ്യം കാംക്ഷിച്ചുള്ള ശംസുദ്ദീന്‍െറ പ്രവൃത്തി. നോമ്പുതുറക്കാനെത്തുന്നവരില്‍ വിവിധ രാജ്യക്കാരും ഭാഷക്കാരുമായ ആളുകളാണുണ്ടാവുക. പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ നോമ്പുകാരന് നല്‍കുന്ന ഏതു തരത്തിലുള്ള സേവനവും പുണ്യമാണെന്നും കഴിയുന്നിടത്തോളം കാലം ഈ പതിവ് തുടര്‍ന്നുപോരാന്‍ തന്നെയാണ് തീരുമാനമെന്നും ശംസുദ്ദീന്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus