ഡമസ്കസ്: ആക്രമണം രൂക്ഷമാകുന്നതിനിടെ സിറയയിലെ നിരീക്ഷണ ദൗത്യം അവസാനിപ്പിക്കാന്‍ യു.എന്‍ തീരുമാനിച്ചു. ബശ്ശാര്‍ ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ഞായറാഴ്ച അര്‍ധ രാത്രിയോടെ ദൗത്യത്തിന് അവസാനമാകുമെന്ന് സമാധാന ദൗത്യത്തിനായുള്ള സമിതിയുടെ അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ എഡ്മണ്ട് മുള്ളറ്റ് പറഞ്ഞു. സിറിയന്‍ സമാധാന ദൗത്യത്തിന്‍െറ യു.എന്‍- അറബ് ലീഗ് പ്രതിനിധി കോഫി അന്നന്‍ രാജിവെച്ച് മൂന്നാഴ്ചക്ക് ശേഷമാണ് യു.എന്‍ നടപടി.
അതേസമയം, സിറിയന്‍ നഗരങ്ങളില്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. പ്രധാന വാണിജ്യ നഗരമായ അലപ്പോയുടെ വടക്കന്‍ ഭാഗങ്ങളില്‍ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തി.
കലാപം 18 മാസം പിന്നിട്ടും ശക്തമായി തുടരുകയാണ്. 17,000ത്തിലധികം ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും സിവിലിയന്മാരാണ്. 23,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ദിവസം രാജ്യത്തിന്‍െറ വിവധഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 180 ഓളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ റഷ്യ യു.എന്‍ അമ്പാസഡര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ യു.എന്‍ നിര്‍ദ്ദേശം വീറ്റോ ചെയ്തതിനെ തുടര്‍ന്ന് റഷ്യയോട് എതിര്‍പ്പ് പുലര്‍ത്തുന്ന പാശ്ചാത്യ രാജ്യങ്ങള്‍ യോഗത്തില്‍ സംബന്ധിക്കുമോ എന്ന് റിപ്പോര്‍ട്ടില്ല. സിറിയന്‍ സര്‍ക്കാര്‍ സേനയും വിമതരും ചെയ്യന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് യു.എന്‍ നിരീക്ഷകര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍