സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദിയുടെ മെഡിക്കല്‍ സഹായം

റിയാദ്: ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥികളായി ജോര്‍ഡനിലെത്തിയ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ചികില്‍സാ സൗകര്യങ്ങളൊരുക്കാന്‍ സൗദി ആഭ്യന്തര മന്ത്രി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് നിര്‍ദേശം നല്‍കി. ഇതിന്‍െറ ഭാഗമായി ജോര്‍ഡനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഹോസ്പിറ്റല്‍, മൊബൈല്‍ ക്ളിനിക്കുകള്‍, ചികില്‍സ ഉപകരണങ്ങള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍ എന്നിവയും മെഡിക്കല്‍- പാരാമെഡിക്കല്‍ സ്റ്റാഫിനെയും സജ്ജീകരിക്കാനാണ് നിര്‍ദേശം. ചികില്‍സാ പദ്ധതിയിലേക്ക് മൊത്തം 21 ദശലക്ഷം റിയാലാണ് വകയിരുത്തിയിട്ടുള്ളത്. അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ കാമ്പയിന്‍െറ ഭാഗമായാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങളൊരുക്കുമെന്ന് ദേശീയ കാമ്പയിന്‍ അധ്യക്ഷന്‍ ഡോ. സാഇദ് അല്‍ ഉറാബി വ്യക്തമാക്കി. സൗദി പ്രഖ്യാപിച്ച ചികില്‍സാപദ്ധതി ഈ രംഗത്ത് പരിചയസമ്പന്നരായ അന്തര്‍ദേശീയ എന്‍.ജി.ഒ കളുടെ സഹകരണത്തോടു കൂടിയാകും പൂര്‍ത്തിയാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സിറിയന്‍ അഭയാര്‍ഥികള്‍ക്കായി അബ്ദുല്ല രാജാവ് നേരത്തെ പ്രഖ്യാപിച്ച ധനശേഖരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പണമായും ഇതര വസ്തുക്കളായും ഫണ്ട് സമാഹരണം തുടര്‍ന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഇതുകൂടാതെ വേള്‍ഡ് അസംബ്ളി ഓഫ് മുസ്ലിം യൂത്തി (വമി)ന്‍െറ നേതൃത്വത്തിലും സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ജോര്‍ഡനുപുറമെ ഇറാഖ്, ലബനാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും സിറിയന്‍ അഭയാര്‍ഥികള്‍ക്കായി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സിറിയയിലെ അലപ്പോയിലും പരിസരപ്രദേശങ്ങളിലും ഗവണ്‍മെന്‍റ് സൈന്യവും വിമതരും തമ്മില്‍ നടക്കുന്ന രൂക്ഷമായ പോരാട്ടം കാരണമായി കഴിഞ്ഞ ഒരാഴ്ചയായി ഈ നാടുകളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചിരിക്കുകയാണെന്ന് യു.എന്‍ അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തരയുദ്ധം രൂക്ഷമായതിനെതുടര്‍ന്ന് രാജ്യം വിടേണ്ടിവന്ന സിറിയക്കാരുടെ എണ്ണം 15 ലക്ഷം വരുമെന്നാണ് സിറിയന്‍ റെഡ്ക്രസന്‍റിന്‍െറയും യു.എന്നിന്‍െറയും കണക്കുകള്‍ സൂചിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus