രേഖകള്‍ ലഭിച്ചു; നാരായണനും നാട്ടിലേക്ക് പറന്നു

മനാമ: സ്പോണ്‍സറുടെ വീട്ടില്‍ പീഢനം ഏല്‍ക്കേണ്ടി വന്നതായി പരാതിപ്പെട്ട് എംബസിയില്‍ അഭയം തേടിയ മലയാളി ഹൗസ് ഡ്രൈവര്‍ മലപ്പുറം കാളികാവ് സ്വദേശി നാരായണന്‍ (32) നാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാത്രിയുള്ള ബഹ്റൈന്‍ എയറിനാണ് യുവാവ് യാത്രയായത്. നേരത്തെ ഉറപ്പ് നല്‍കിയ പ്രകാരം പാസ്പോര്‍ട്ടും നാരായണന്‍െറ പണം കൊടുത്ത് വാങ്ങിയ ടിക്കറ്റും സ്പോണ്‍സര്‍ എത്തിച്ചതാണ് ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ നാരായണന് നാട്ടിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശികളായ യുവാക്കളും തടഞ്ഞുവെച്ച പാസ്പോര്‍ട്ട് തിരിച്ചു കിട്ടിയപ്പോള്‍ നാട്ടിലേക്ക് യാത്രയായിരുന്നു.
കുറച്ചു ദിവസം മുമ്പ് സ്പോണ്‍സറുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് നാരായണന്‍ എംബസിയില്‍ എത്തിയത്. എംബസി അധികൃതരുടെ നിര്‍ദേശ പ്രകാരം പിന്നീട് ഹമദ് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സ്പോണ്‍സര്‍ക്കെതിരെ പരാതി നല്‍കാന്‍ പോയ യുവാവിനെ രേഖകളൊന്നുമില്ലാത്തതിനാല്‍ അവിടെ പിടിച്ചുവെച്ചു. പിന്നീട് വൈകീട്ട് സ്പോണ്‍സര്‍ സ്റ്റേഷനില്‍ എത്തി വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും നാരായണന്‍ പോകാന്‍ തയ്യാറായില്ല. എത്ര മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാലും ഇനി അങ്ങോട്ട് പോകില്ലെന്ന നിലപാടില്‍ യുവാവ് ഉറച്ചുനിന്നു. രാത്രിയോടെ പൊലീസ് ഇയാളെ സുഹൃത്തിന്‍െറ കൂടെ പറഞ്ഞുവിട്ടു.
സ്വന്തം ചെലവില്‍ ടിക്കറ്റ് എടുക്കുകയാണെങ്കില്‍ പാസ്പോര്‍ട്ട് തിരിച്ചു നല്‍കാമെന്ന സ്പോണ്‍സറുടെ വാക്ക് വിശ്വാസത്തിലെടുത്ത് ടിക്കറ്റ് എടുക്കാനുള്ള 140 ദിനാര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് നാരായണന്‍ സ്പോണ്‍സറെ ഏല്‍പിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയുള്ള ഫൈ്ളറ്റില്‍ ടിക്കറ്റ് എടുത്ത് നല്‍കുമെന്ന് പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ നാരായണന്‍ കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായി മുന്‍കൈയ്യെടുത്താണ് പിന്നീട് രേഖകള്‍ സ്പോണ്‍സറുടെ പക്കല്‍നിന്ന് ലഭിക്കാന്‍ നടപടി സ്വീകരിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus