Wed, 08/08/2012 - 01:37 ( 41 weeks 1 dayago)
ബോള്‍ട്ട് സെമിയില്‍
(+)(-) Font Size
ബോള്‍ട്ട് സെമിയില്‍
200 മീറ്റര്‍ ഹീറ്റ്സ്: മികവ് കാട്ടി ബ്ളെയ്ക്കും

ലണ്ടന്‍: 100 മീറ്ററില്‍ ഒളിമ്പിക്സ് റെക്കോഡോടെ സ്വര്‍ണം നേടി 48 മണിക്കൂര്‍ പോലും പൂര്‍ത്തിയാവുന്നതിനു മുമ്പേ വീണ്ടും ട്രാക്കിലിറങ്ങിയ ജമൈക്കന്‍ അതിവേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് 200 മീറ്ററിന്‍െറ സെമി ഫൈനലില്‍ കടന്നു. കൂട്ടുകാരനും അദ്ദേഹത്തിന് ഏറ്റവും വലിയ വെല്ലുവിളിയുമായ യൊഹാന്‍ ബ്ളെയ്ക്കും കലാശപ്പോരിനുള്ളവരെ നിശ്ചയിക്കുന്ന റൗണ്ടിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. ഹീറ്റ് ഒന്നില്‍ 20.39 സെക്കന്‍ഡില്‍ ഒന്നാമനായാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ഹീറ്റ് നാലില്‍ ഇറങ്ങിയ ബ്ളെയ്ക് 20.38ന് പൂര്‍ത്തിയാക്കി. സെമി ബുധനാഴ്ചയും മെഡല്‍ മത്സരം വ്യാഴാഴ്ചയും നടക്കും.
200 മീറ്ററില്‍ ലോക ഒളിമ്പിക് ചാമ്പ്യനായ ബോള്‍ട്ട് ബെയ്ജിങ്ങിലെ പ്രകടനം ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഈ ഇനത്തിലെ ലോക റെക്കോഡായ 19.19 സെക്കന്‍ഡ് 2009ലാണ് അദ്ദേഹം കുറിച്ചത്. എന്നാല്‍, 2011ല്‍ തന്‍െറ മികച്ച സമയമായി 19.26 സെക്കന്‍ഡ് സ്വന്തമാക്കാന്‍ ബ്ളെയ്ക്കിനായി. ഏറ്റവും ഒടുവില്‍ ഒരുമാസം മുമ്പ് നടന്ന ജമൈക്കന്‍ ട്രയല്‍സില്‍ ബോള്‍ട്ടിനെ രണ്ടാമനാക്കി 19.80 സെക്കന്‍ഡിലാണ് ബ്ളെയ്ക് സ്വര്‍ണം കൈക്കലാക്കിയത്. ഈ ടൂര്‍ണമെന്‍റില്‍ 9.75ല്‍ ഫിനിഷ് ചെയ്ത് അദ്ദേഹം 100 മീറ്ററിലും ഒന്നാമനായിരുന്നെങ്കിലും 9.63ല്‍ ഓടിയെത്തി വേഗരാജാവ് താന്‍ തന്നെയാണെന്ന് ബോള്‍ട്ട് ഒളിമ്പിക്സില്‍ അടിവരയിട്ടു.
ഏഴ് ഹീറ്റില്‍ നിന്നായി യോഗ്യത നേടിയ 21 പേര്‍ ഇന്നത്തെ സെമിയില്‍ ഇറങ്ങും. ഫ്രാന്‍സിന്‍െറ ക്രിസ്റ്റഫര്‍ ലെമെയ്റ്റര്‍ (20.34 സെക്കന്‍ഡ്) രണ്ടാം ഹീറ്റിലും അമേരിക്കയുടെ മൗറിസ് മിച്ചല്‍ (20.54) മൂന്നിലും ജമൈക്കയുടെ വാരണ്‍ വെയ്ര്‍ (20.29) അഞ്ചിലും ഇക്വഡോറിന്‍െറ അലക്സ് ക്വിനോന്‍സ് (20.28) ആറിലും നെതര്‍ലന്‍ഡ്സുകാരന്‍ ചുരാന്‍ഡി മാര്‍ട്ടിന (20.58) ഏഴിലും ഒന്നാം സ്ഥാനക്കാരായി.
കഴിയുന്നത്ര കാര്യങ്ങള്‍ ലളിതമായി എടുക്കുകയാണ് താനെന്ന് സെമി യോഗ്യത ലഭിച്ച ശേഷം ബോള്‍ട്ട് പ്രതികരിച്ചു. സ്വന്തം കരുത്തില്‍ വിശ്വാസമുള്ളതായി ബ്ളെയ്ക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus