Mon, 07/30/2012 - 00:52 ( 42 weeks 2 daysago)
ഇടിക്കൂട്ടില്‍ വിജയദിനം
(+)(-) Font Size
ഇടിക്കൂട്ടില്‍ വിജയദിനം

ലണ്ടന്‍: ഒളിമ്പക്സിന്‍െറ രണ്ടാംദിനം ബോക്സിങ് റിങ്ങില്‍ നിന്ന് ലഭിച്ചത് ശുഭവാര്‍ത്ത. ഇന്ത്യന്‍ താരങ്ങളായ വിജേന്ദര്‍ സിങും ജയ് ഭഗവാനും പുരുഷവിഭാഗത്തില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 75 കിലോ ഗ്രാം വിഭാഗത്തില്‍ വിജേന്ദര്‍ കസാഖ്സ്താന്‍െറ ദനബെക് സുഖാനോവിനെയും ജയ് ഭഗവാന്‍ ലൈറ്റ് വെയ്റ്റില്‍ (60 കി.ഗ്രാം) സീഷെല്‍സിന്‍െറ ആന്‍ഡ്രിക് അല്ലിസപിനെയുമാണ് തോല്‍പിച്ചത്.
14-10 എന്ന സ്കോറിനാണ് വിജേന്ദര്‍ സുഖാനോവിനെ ഇടിച്ചിട്ടത്. 26കാരന്‍ ആദ്യറൗണ്ടില്‍ കരുതലോടെയാണ് കളിച്ചത്. തന്‍െറ വജ്രായുധമായ സ്ട്രെയിറ്റ് പഞ്ചുകളുതിര്‍ത്ത് 5-4 എന്ന ലീഡ് നേടി. രണ്ടാംറൗണ്ടില്‍ എതിരാളിക്കു മേല്‍ കൂടുതല്‍ മേല്‍ക്കൈ കാണിച്ച ഈ ഹരിയാനക്കാരന്‍ 4-3ന് മുന്നേറി. മൂന്നാമത്തെയും അവസാനത്തെയും റൗണ്ടില്‍ കസാഖ് താരത്തെ 5-3 എന്ന പോയന്‍റിന് പിന്തള്ളി ഇടിക്കൂട്ടില്‍നിന്ന് ഇന്ത്യക്ക് സന്തോഷവാര്‍ത്ത നല്‍കി. ആഗസ്റ്റ് രണ്ടിന് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജേന്ദര്‍ അമേരിക്കയുടെ ടെറെല്‍ ഗ്വാഷയെ നേരിടും.
‘എതിരാളി ശക്തനായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ കടക്കാനായത് ഏറെ സന്തോഷം പകരുന്നു. ഇത്തവണ മറ്റൊരു നിറമുള്ള മെഡലുമായി നാട്ടിലേക്ക് മടങ്ങണമെന്നാണ് മോഹം’- ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടി രാജ്യത്തിന്‍െറ അഭിമാനമായ വിജേന്ദര്‍ മത്സരശേഷം പറഞ്ഞു.
തന്‍െറ കന്നി ഒളിമ്പിക്സിനെത്തിയ ജയ് ഭഗവാന്‍ വ്യക്തമായ ആധിപത്യത്തോടെയാണ് ആന്‍ഡ്രികിനെ കീഴടക്കിയത്. സ്കോര്‍: 18-8. ഉയരവും സാങ്കേതികത്തികവും ഒത്തിണങ്ങിയ 26കാരനു മുന്നില്‍ എതിരാളി നിഷ്പ്രഭനാവുകയായിരുന്നു. ആദ്യ രണ്ട് റൗണ്ടുകളില്‍ 7-3 എന്ന സ്കോറിനാണ് ജയ് ജയിച്ചുകയറിയത്. അവസാന റൗണ്ടില്‍ ഭഗവാന്‍ കൂടുതല്‍ സൂക്ഷ്മത കാണിച്ചതിനാല്‍ സ്കോര്‍ 4-2 ല്‍ ഒതുങ്ങി. ഇതോടെ മൊത്തം 10 പോയന്‍റിന്‍െറ മുന്‍തൂക്കത്തിലാണ് പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ജയ് ഭഗവാന്‍െറ അടുത്ത എതിരാളി കസാഖിസ്ഥാന്‍െറ ഗനി സെയലോവ് ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus