12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

മോഡിക്ക് രാംദേവിന്‍െറ ക്ളീന്‍ ചിറ്റ്; ഹസാരെ സംഘം വെട്ടില്‍

മോഡിക്ക് രാംദേവിന്‍െറ ക്ളീന്‍ ചിറ്റ്; ഹസാരെ സംഘം വെട്ടില്‍

ന്യൂദല്‍ഹി: അണ്ണാ ഹസാരെ ദല്‍ഹിയില്‍ നിരാഹാരമിരിക്കവെ, അണ്ണായുടെ സമരപങ്കാളി യോഗഗുരു രാംദേവിന്‍െറ വക ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ക്ളീന്‍ ചിറ്റ്. അഹ്മദാബാദില്‍ ഞായറാഴ്ച ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ മോഡിക്കൊപ്പം വേദി പങ്കിട്ടാണ് രാംദേവ് മോഡിയെ പുകഴ്ത്തിയത്. രാംദേവിന്‍െറ സംഘ്പരിവാര്‍ അനുകൂല നടപടി രാഷ്ട്രീയ ചായ്വില്ലെന്ന് വാദിക്കുന്ന അണ്ണാസംഘത്തെ വെട്ടിലാക്കി.
ഗുജറാത്തിലെ അഴിമതിയെക്കുറിച്ച് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍, ഞാന്‍ നോക്കിയിട്ട് ഗുജറാത്തില്‍ അഴിമതിയൊന്നും കാണുന്നില്ലെന്നും രാംദേവ് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ മോഡി തെറ്റായൊന്നും ചെയ്തിട്ടില്ല. യു.പി.എ സര്‍ക്കാറിലെ മന്ത്രിമാര്‍ പലരും അഴിമതിയുടെ പേരില്‍ ജയിലിലായി. ഗുജറാത്ത് മുഖ്യമന്ത്രി അഴിമതി നടത്തിയിരുന്നുവെങ്കില്‍ അദ്ദേഹവും ഇതിനകം ജയിലിലാകേണ്ടതല്ലേയെന്നും രാംദേവ് ചൂണ്ടിക്കാട്ടി.
മോഡിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ രാംദേവ് വിശദീകരണം നല്‍കണമെന്ന് അണ്ണാ സംഘാംഗം സഞ്ജയ് സിങ് ആവശ്യപ്പെട്ടു. ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മോഡി മനുഷ്യത്വത്തിന്‍െറ കൊലയാളിയാണ്. മോഡിയെ പുകഴ്ത്തുന്നത് സ്വീകാര്യമല്ല. ഗുജറാത്തില്‍ ശക്തമായ ലോകായുക്ത നടപ്പാക്കാന്‍ തയാറായിട്ടില്ലാത്ത മോഡിയെക്കുറിച്ച് നല്ല അഭിപ്രായമല്ലെന്ന് അണ്ണാ ഹസാരെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി.
ഹസാരെക്ക് പിന്നാലെ അഴിമതി വിരുദ്ധ സമരവുമായി രംഗത്തുവന്ന രാംദേവുമായി ബന്ധപ്പെട്ട് സാമ്പത്തിക ആരോപണങ്ങള്‍ നിലവിലുണ്ട്. മാത്രമല്ല, രാംദേവിന്‍െറ സംഘ്പരിവാര്‍ ആഭിമുഖ്യത്തെചൊല്ലിയും അണ്ണാസംഘത്തില്‍ അഭിപ്രായ ഭിന്നതയുണ്ട്. എങ്കിലും രാംദേവിനെ ഒപ്പം നിര്‍ത്തുന്ന സമീപനമാണ് ഹസാരെ സ്വീകരിച്ചത്. അതിനാല്‍, മോഡിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയ രാംദേവിന്‍െറ പുതിയ നടപടി ഹസാരെക്ക് തിരിച്ചടിയാണ്. അന്തിമ പോരാട്ടത്തിന് തുടക്കംകുറിച്ച വേളയില്‍ പ്രത്യേകിച്ചും. മോഡിയുടെ ഭരണത്തെ പരോക്ഷമായി പുകഴ്ത്തിയ ഹസാരെയുടെ വാക്കുകള്‍ നേരത്തേ വിവാദമായിരുന്നു. ഗ്രാമീണ വികസനത്തില്‍ മോഡി സര്‍ക്കാര്‍ കൈവരിച്ച നേട്ടം മാത്രമാണ് ചൂണ്ടിക്കാണിച്ചതെന്നും രാഷ്ട്രീയമില്ലെന്നും വിശദീകരിച്ച ഹസാരെ വിവാദത്തില്‍നിന്ന് തടിയൂരുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com