സംഭാവന സ്വീകരിക്കാന്‍ ഇലക്ട്രോണിക് സംവിധാനവുമായി ഖത്തര്‍ ചാരിറ്റി

ദോഹ: വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പദ്ധതികളിലായി തങ്ങള്‍ നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ സമാഹരിക്കുന്നതിന് ഖത്തര്‍ ചാരിറ്റി നൂതന ഇലക്ട്രോണിക് സംവിധാനത്തിന് തുടക്കം കുറിച്ചു. സാമൂഹികകാര്യമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹിമാദിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ അഹ്മദ് അല്‍ കുവാരി, ആഭ്യന്തരമന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ അന്‍സാരി തുടങ്ങിയ പ്രമുഖരും ചാരിറ്റിയിലെ വിവിധ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.
താല്‍പര്യമുള്ള രാജ്യവും പദ്ധതിയും തുകയും തെരഞ്ഞെടുത്ത് ഓട്ടോമാറ്റിക് കൂപ്പണ്‍, എസ്.എം.എസ്, ഇ-മെയില്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ വഴി സംഭാവനകള്‍ കൈമാറാം എന്നതാണ് പുതിയ സംവിധാനത്തിന്‍െറ സവിശേഷത. 30 രാജ്യങ്ങളിലെ 64 സന്നദ്ധ സംഘടനകളെ ഈ സംവിധാനത്തില്‍ ഖത്തര്‍ ചാരിറ്റിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സംഭാവന നല്‍കുന്നതിനുള്ള നടപടികള്‍ ലളിതമാണെന്ന് മാത്രമല്ല നല്‍കുന്ന സംഭാവനക്ക് മേലുള്ള തുടര്‍നടപടികളും അവ എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നും നിരീക്ഷിക്കാനും സൗകര്യമുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതല്‍ സുതാര്യമാക്കാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് അല്‍ ഹിമാദി വിശദീകരിച്ചു.
പ്രധാന ഷോപ്പിംഗ് സെന്‍ററുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെ കാഷ് ഡെസ്ക്കുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. വിവിധ പദ്ധതികള്‍ക്ക് വ്യത്യസ്ത തുകകള്‍ ഇതുവഴി സംഭാവനയായി നല്‍കാം. നേരിട്ട് പണമായോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ സംഭാവനകള്‍ സ്വീകരിക്കും. എസ്.എം.സ് വഴിയും സംഭാവന സ്വീകരിക്കും. ഇതിനായി ക്യുടെല്‍ വരിക്കാര്‍ 25 റിയാല്‍ സംഭാവനക്ക് 92133 എന്ന നമ്പറിലേക്കും 50 റിയാല്‍ നല്‍കാന്‍ 92632 എന്ന നമ്പറിലേക്കും 100 റിയാല്‍ നല്‍കാന്‍ 92642 എന്ന നമ്പറിലേക്കും എസ്.എം.എസ് അയക്കണം. വോഡഫോണ്‍ വരിക്കാര്‍ 97790 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാല്‍ പത്ത് റിയാല്‍ സംഭാവന നല്‍കാം. www.qcharity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ‘ഡൊണേറ്റ് ഹിയര്‍’ എന്ന ലിങ്ക് വഴിയും സംഭാവന നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളില്‍ ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്ന പദ്ധതികളുടെയും കാമ്പയിനുകളുടെയും വിശദാംശങ്ങള്‍ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ വേണ്ടിവരുന്ന നടപടിക്രമങ്ങള്‍ മാസങ്ങള്‍ കൊണ്ട് തീര്‍ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ അന്‍സാരി പറഞ്ഞു. മാസങ്ങള്‍ നീണ്ട പഠനങ്ങള്‍ക്ക് ശേഷമാണ് സംവിധാനം നടപ്പാക്കിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus