പരവൂര്‍: നഗരസഭയുടെ അംഗീകാരമുള്ള കടവില്‍നിന്ന് മണല്‍വാരുന്ന തൊഴിലാളികളുടെ വള്ളങ്ങള്‍ കായലില്‍ മുക്കിത്താഴ്ത്തി. പരവൂരിലെ അംഗീകൃത കടവായ കുറുമണ്ടല്‍ പെരുമ്പുഴ ആലുവിള കടവില്‍നിന്ന് മണല്‍വാരാന്‍ പോയവരുടെ 15 വള്ളങ്ങളാണ് വെള്ളിയാഴ്ച രാവിലെ എട്ടോടെ ബോട്ടിലെത്തിയ ഇരവിപുരം പൊലീസ് പരവൂര്‍ കായലില്‍ മുക്കിയത്. വള്ളങ്ങള്‍ മുക്കാന്‍ ആദ്യം പൊലീസ് ആവശ്യപ്പെട്ടു. താഴ്ത്തിയില്ലെങ്കില്‍ വള്ളങ്ങള്‍ വെട്ടിക്കീറുമെന്ന് ഭീഷണിപ്പെടു ത്തിയതോടെ തൊഴിലാളികള്‍ വള്ളങ്ങള്‍ താഴ്ത്തിയശേഷം നീന്തി കരക്കെത്തുകയായിരുന്നു. വള്ളം മുക്കിയ സ്ഥലത്തുനിന്ന് കരയിലെത്താന്‍ മൂന്ന് കിലോമീറ്ററോളം ദൂരമുള്ളതായി തൊഴിലാളികള്‍ പറഞ്ഞു. മുപ്പത്തഞ്ചോളം തൊഴിലാളികളാണ് മുക്കിത്താഴ്ത്തുമ്പോള്‍ വള്ളത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളെയൊഴികെ 11.30 ഓടെ കരക്കെത്തി. പല കരകളിലെത്തിയ ഇവര്‍ അവിടങ്ങളിലെ വീടുകളില്‍ കയറി വിവരം ധരിപ്പിച്ച് വസ്ത്രം വാങ്ങി ധരിച്ചാണ് കടവില്‍ തിരിച്ചെത്തിയത്.
പെരുമ്പുഴ തടത്തില്‍ വീട്ടില്‍ ഭാരതിയുടെ മകന്‍ രാജു (മണികണ്ഠന്‍-40) അപ്പോള്‍ കരക്കെത്തിയിരുന്നില്ല. ഇതോടെ തൊഴിലാളികളും നാട്ടുകാരും സംഘടിച്ച് നഗരസഭാ ഓഫിസിലെത്തി.
ജനക്കൂട്ടം തടിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ ചാത്തന്നൂര്‍ എസ്.സി.പിയുടെ നേതൃത്വത്തില്‍ ആലുവിള കടവിലും പൊലീസ് സംഘം നിലയുറപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ അംബികയും പ്രതിപക്ഷനേതാവ് നെടുങ്ങോലം രഘുവും ഇരവിപുരം പൊലീസ് സ്റ്റേഷനുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും എസ്.ഐ അനു പ്രതികരിക്കാന്‍ തയാറായില്ല.
ഏറെ നേരത്തിനുശേഷം എ.എ. അസീസ് എം.എല്‍.എ ആയും ബന്ധപ്പെട്ടതോടെ രാജു ഇരവിപുരം സ്റ്റേഷനിലുള്ളതായി വിവരം ലഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ കായലില്‍ കണ്ടതിന്‍െറ പേരിലാണ് കേസെടുത്തതെന്നറിഞ്ഞതിനെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറടക്കം ഇടപെട്ട് രാജുവിനെ ജാമ്യത്തിലിറക്കി. അവശനായ ഇയാള്‍ നെടുങ്ങോലം രാമറാവു താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍