ജഗതിയുടെ നിലയില്‍ നിര്‍ണായക പുരോഗതി

ജഗതിയുടെ നിലയില്‍ നിര്‍ണായക പുരോഗതി
ഒരു വര്‍ഷത്തിനകം സിനിമയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ

ചെന്നൈ: വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാറിന്‍െറ ആരോഗ്യനിലയില്‍ നിര്‍ണായക പുരോഗതി. സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയില്‍ മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹം കഴിഞ്ഞ മൂന്നുദിവസങ്ങളായി സംസാരിച്ചുതുടങ്ങി. വാക്കുകള്‍ അവ്യക്തമാണെങ്കിലും സംസാരശേഷി വീണ്ടുകിട്ടിയത് ചികിത്സയില്‍ വളരെ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കാലുകള്‍ അനക്കാനാവാതെ വീല്‍ചെയറില്‍ കഴിഞ്ഞിരുന്ന ജഗതിക്ക് ഇപ്പോള്‍ പിടിച്ചുനടക്കാന്‍ കഴിയുന്നുണ്ടെന്നും മകന്‍ രാജ്കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഈ രീതിയില്‍ പുരോഗതിയുണ്ടായാല്‍ സെപ്റ്റംബറിലോ ഒക്ടോബറിലോ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. വീട്ടിലെത്തിയാലും ആറു മാസം വിശ്രമം വേണ്ടിവരും. അതുകഴിഞ്ഞാല്‍ പഴയപടി മലയാള സിനിമയില്‍ ‘അമ്പിളി’ ഉദിച്ചുയരുമെന്നാണ് കുടുംബാംഗങ്ങളുടെയും ഡോക്ടര്‍മാരുടെയും പ്രത്യാശ.എ ബ്ളോക്കിലെ 207ാം നമ്പര്‍ മുറിയില്‍ കഴിയുന്ന ജഗതിയോടൊപ്പം മകനും മകളും 24 മണിക്കൂറും കൂട്ടിരിക്കുന്നു. റിഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് മാറ്റേണ്ട ഘട്ടമെത്തിയെങ്കിലും സന്ദര്‍ശകബാഹുല്യം ഒഴിവാക്കാനാണ് ആശുപത്രി മുറിയില്‍തന്നെ തുടരുന്നത്. റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതര്‍ ഇവിടെത്തന്നെ ചെയ്തുതരുന്നുണ്ടെന്ന് രാജ്കുമാര്‍ പറഞ്ഞു. എല്ലാ ദിവസവും ആശുപത്രിയിലെ ജിംനേഷ്യത്തില്‍ കൊണ്ടുപോയി ഫിസിയോ തെറപ്പി നടത്തുന്നുണ്ട്. മുറിയുടെ വാതില്‍ക്കല്‍ സന്ദര്‍ശകര്‍ക്ക് അനുമതിയില്ലെന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറെ ദിവസങ്ങളായി അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശനത്തിന് അനുവദിക്കുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവി, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജഗതിയെ സന്ദര്‍ശിച്ചിരുന്നു.
വളരെ അടുപ്പമുള്ള വ്യക്തികളെ കാണാന്‍ അനുവദിക്കാമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശകരെ അനുവദിച്ചുതുടങ്ങിയത്. ഫിസിയൊ തെറാപ്പി മേധാവി ഡോ. ജോര്‍ജ് തര്യന്‍െറ നേതൃത്വത്തിലാണ് ചികിത്സ.
കോഴിക്കോട് ‘മിംസ്’ ആശുപത്രിയിലെ ചികിത്സയിലുണ്ടായ പിഴവാണ് ജഗതിയുടെ നില ഗുരുതരമാക്കിയതെന്ന് ചില പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയല്ലെന്ന് രാജ്കുമാര്‍ പറഞ്ഞു. ജഗതിയുടെ ജീവന്‍ ബാക്കിയായത് ‘മിംസി’ലെ ചികിത്സകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus