Thu, 07/26/2012 - 15:05 ( 42 weeks 5 daysago)
മലയാളത്തിന് ആറു മുഖം
(+)(-) Font Size

ഇന്ത്യയുടെ ജംബോസംഘത്തില്‍ ഇത്തവണ മലയാളം പറയാന്‍ ആറുപേര്‍. 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ അഞ്ച് കേരളീയരുണ്ടായിരുന്നു. 2000ല്‍ ഏഴു മലയാളികള്‍
സിഡ്നിയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും വലിയ മലയാളി പ്രാതിനിധ്യം.രണ്ടാമതും രഞ്ജിത്

ബെയ്ജിങ്ങില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത രഞ്ജിത് മഹേശ്വരിക്ക് ഇത് രണ്ടാമൂഴം. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്ള്‍ ജമ്പില്‍ നേടിയ വെങ്കലം രഞ്ജിത്തിനെ ദേശീയ റെക്കോഡിന് (17.07 മീറ്റര്‍) ഉടമയാക്കി. പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ലറ്റിക്സില്‍ 16.85 മീറ്റര്‍ ചാടിയാണ് ഇദ്ദേഹം ലണ്ടനിലേക്ക് ടിക്കറ്റെടുത്തത്.
2006ലെ ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രഞ്ജിത് മഹേശ്വരി, 2007ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2012 ലെ ഏഷ്യന്‍ ഗ്രാന്‍റ് പ്രീയിലും സ്വര്‍ണ ജേതാവായി. 2007ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഫൈനലിലെത്താനായില്ല. ലണ്ടനില്‍ മെഡല്‍ പ്രതീക്ഷക്കപ്പുറം മികച്ച പ്രകടനം നടത്താനാണ് രഞ്ജിത്തിന്‍െറ പദ്ധതി.

മായാ മയൂഖം

ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ട്രിപ്ള്‍ ജമ്പറായ മയൂഖ ജോണി അറിയപ്പെടുന്ന ലോങ് ജമ്പ് താരവുമാണ്. ലോങ്ജമ്പില്‍ തലനാരിഴക്ക് ഒളിമ്പിക് യോഗ്യത നഷ്ടമായ അവര്‍ക്ക് പക്ഷേ, 14.10 മീറ്റര്‍ ചാടി ട്രിപ്ള്‍ ജമ്പിലൂടെ ലണ്ടനിലെത്താന്‍ ഭാഗ്യം ലഭിച്ചു. സ്വന്തം ദേശീയ റെക്കോഡ് (14.11 മീറ്റര്‍) പുതുക്കിയായിരുന്നു മയൂഖയുടെ പ്രകടനം.
2011ലെ ദേഗു ലോകചാമ്പ്യന്‍ഷിപ് ഫൈനലില്‍ കടന്ന് ചരിത്രം സൃഷ്ടിച്ചെങ്കിലും ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ട്രിപ്ളില്‍ 14 മീറ്റര്‍ എന്ന നേട്ടം പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിതയായ മയൂഖ ഒളിമ്പിക്സില്‍ തന്നാലാവുന്നത് ചെയ്യാനൊരുങ്ങിക്കഴിഞ്ഞു.

ഓടും ടിന്‍റു

പി.ടി. ഉഷയുടെ ശിഷ്യക്കിത് ആദ്യ ഒളിമ്പിക്സ്. 2010ലെ ഗാങ്ഷൂ ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ വെങ്കലം നേടി ശ്രദ്ധേയയായ ടിന്‍റു ലൂക്ക 2011ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലൂടെ ഒളിമ്പിക്സ് പ്രവേശം കൈക്കലാക്കി. 800 മീറ്ററിലെ ദേശീയ റെക്കോഡിന് (1:59.17 മിനിറ്റ്) ഉടമയും മറ്റാരുമല്ല.
2008ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്സില്‍ വെള്ളി മെഡല്‍ നേടിയാണ് ടിന്‍റു വരവറിയിച്ചത്. 2010ലെ ഏഷ്യന്‍ ഗ്രാന്‍റ് പ്രീയിലും ഇതേവര്‍ഷം നടന്ന ഏഷ്യന്‍ ഓള്‍ സ്റ്റാര്‍സ് അത്ലറ്റിക് മീറ്റിലും മികവുകാട്ടാന്‍ കൊയിലാണ്ടി ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ താരത്തിനായി.

മിക്സഡ് ഡ്രീംസ്

ബാഡ്മിന്‍റണ്‍ മിക്സഡ് ഡബ്ള്‍സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ജോടിയുടെ ഭാഗമാണ് വലിയ വീട്ടില്‍ ദിജു എന്ന വി. ദിജു. പങ്കാളി ജ്വാലഗുട്ടയുമൊത്ത് നേട്ടങ്ങള്‍ കൊയ്ത് ലോക റാങ്കിങ്ങില്‍ ആദ്യ 10ല്‍ സ്ഥാനം പിടിക്കാനായ താരത്തിന് അര്‍ഹിക്കുന്ന അംഗീകാരമായി ഒളിമ്പിക്സ് യോഗ്യതയും ലഭിച്ചു.
ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ ചരിത്രത്തില്‍ ആദ്യത്തെ ഗ്രാന്‍റ് പ്രീ കിരീടം ദിജു-ജ്വാല സഖ്യത്തിന്‍െറതാണ്. 2006ലെ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദിജു വെങ്കലം നേടി. 2009ല്‍ മലേഷ്യയില്‍ നടന്ന ലോക സൂപ്പര്‍ സീരീസ് മാസ്റ്റേഴ്സിന്‍െറ ഫൈനലിലെത്തിയ ദിജു-ജ്വാല സഖ്യത്തിന് ഒളിമ്പിക്സില്‍ ശുഭപ്രതീക്ഷയാണുള്ളത്.

നടന്നു നടന്ന്

ഏതാനും മാസം മുമ്പ് മോസ്കോയില്‍ നടന്ന ലോകകപ്പ് നടത്ത മത്സരത്തില്‍ പങ്കെടുത്ത് ഒളിമ്പിക്സ് യോഗ്യത നേടുന്നതുവരെ കെ.ടി. ഇര്‍ഫാന്‍ കേരളത്തിനുപോലും അപരിചിതനായിരുന്നു. ഒരു മണിക്കൂര്‍ 22 മിനിറ്റ് എട്ട് സെക്കന്‍ഡില്‍ 10ാമനായി അവസാന വര കടന്ന് ലണ്ടനില്‍ സീറ്റുറപ്പിക്കുമ്പോള്‍ ഒളിമ്പിക്സ് നടത്തത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ മലയാളിയാവുകയായിരുന്നു ഈ യുവാവ്.
ഊട്ടിയിലെ മദ്രാസ് റെജിമെന്‍റ് ആര്‍മിയില്‍ ജോലിചെയ്യുന്ന ഇര്‍ഫാന്‍ നടത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പങ്കെടുത്ത ആദ്യ സൗത് സോണ്‍ മീറ്റില്‍തന്നെ മീറ്റ് റെക്കോഡോടെ 10 മീറ്ററില്‍ സ്വര്‍ണം നേടി. പിന്നീട് ദേശീയ മീറ്റിലും ജേതാവായ ഇര്‍ഫാന്‍ ലണ്ടനില്‍ മെഡല്‍ നേടിയാല്‍ അദ്ഭുതപ്പെടാനില്ല.

ഹോക്കിയില്‍ ഹരിശ്രീ

ദേശീയ വിനോദമായ ഹോക്കിയുടെ ഒളിമ്പിക്സ് ടീമിലെത്തുന്ന ആദ്യ മലയാളി എന്ന ഖ്യാതി പി.ആര്‍ ശ്രീജേഷിന് സ്വന്തം. 2011ലെ പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയശില്‍പിയായി ഇന്ത്യയുടെ അഭിമാനം കാത്ത ഈ ഗോള്‍കീപ്പറുടെ കളി മിടുക്കില്‍ അന്താരാഷ്ട്ര തലത്തില്‍ ടീം നേടിയ വിജയങ്ങളേറെ.
2010ല്‍ ദല്‍ഹിയില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ വേള്‍ഡ് കപ്പ് ഓപണര്‍ സ്വന്തമാക്കിയപ്പോള്‍ ശ്രീജേഷായിരുന്നു മികവില്‍ മുമ്പന്‍. തുടര്‍ന്ന് ഇതേവര്‍ഷം ഇന്ത്യക്ക് മറ്റൊരു കിരീടം നേടിത്തന്ന അസ്ലന്‍ഷാ ഹോക്കിയിലും ജഴ്സിയണിയാനായി. ക്യാപ്റ്റന്‍ ഭരത് ഛേത്രിയും ഗോള്‍കീപ്പറാണെങ്കിലും ടീം മാനേജ്മെന്‍റിന് തന്നിലുള്ള വിശ്വാസം ശ്രീജേഷിന് ഒളിമ്പിക്സില്‍ ഇന്ത്യയുടെ വലകാക്കാന്‍ അവസരം നല്‍കിയേക്കും.
l

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus