നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് കാടുകള്‍

കാട് ജൈവ വൈവിധ്യത്തിന്‍െറ കലവറയാണ്. കാടെന്നാല്‍ മരങ്ങള്‍ മാത്രമാണെന്നാണ് മിക്ക ആളുകളുടെയും കണക്കുകൂട്ടല്‍. പാരിസ്ഥിതിക, ജൈവ വിഭവ സ്രോതസ്സുകളുടെ പരിരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി വിജ്ഞാപനം ചെയ്യപ്പെട്ടതോ രേഖപ്പെടുത്തപ്പെട്ടതോ ആയ സ്ഥലമാണ് കാട് എന്ന് 1996 ഡിസംബര്‍ 12ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിയില്‍ കാടിനെക്കുറിച്ച് നിര്‍വചിക്കുന്നുണ്ട്. മരമുള്ള സ്ഥലങ്ങള്‍, കുറ്റിക്കാടുകള്‍, പുല്‍മേടുകള്‍, തണ്ണീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍, മരുപ്രദേശങ്ങള്‍, ഹിമപ്പരപ്പുകള്‍, സവിശേഷ ലക്ഷണമുളള ഭൂ രൂപങ്ങള്‍ അല്ലെങ്കില്‍ പാരിസ്ഥിതിക ഭദ്രത നിലനിര്‍ത്തപ്പെടേണ്ട പ്രദേശങ്ങള്‍ എന്നിവ കാടുകളില്‍ ഉള്‍പ്പെട്ടതാണെന്ന നിര്‍വചനവും ഉള്‍ചേര്‍ത്തിട്ടുണ്ട്.
ലോകത്ത് അവശേഷിക്കുന്ന അപൂര്‍വ ജൈവ വൈവിധ്യ മേഖലയായ പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെട്ട പ്രദേശമാണ് പാലക്കാട്ടെ നെല്ലിയാമ്പതി കുന്നുകള്‍. പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ള ഈ പ്രദേശം ‘പാവങ്ങളുടെ ഊട്ടി’ എന്നാണറിയപ്പെട്ടിരുന്നത്. കടുത്ത വേനല്‍ക്കാലത്തുപോലും നെല്ലിയാമ്പതി മഞ്ഞിന്‍െറ കമ്പളം പുതക്കുമായിരുന്നു.
എന്നാല്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ വ്യാപകമായ മരംമുറിയും കാടു വെട്ടിത്തെളിയും ഈ പ്രദേശത്തിന്‍െറ കാലാവസ്ഥയെത്തന്നെ മാറ്റി. 12 മുതല്‍ 15 ഡിഗ്രി വരെ മാത്രം ചൂടനുഭവപ്പെട്ടിരുന്ന നെല്ലിയാമ്പതിയില്‍ കുറച്ചു വര്‍ഷങ്ങളായി 40 ഡിഗ്രി വരെ ചൂടാണ് അനുഭവപ്പെടുന്നത്. വ്യാപകമായ തോതില്‍ മരം വെട്ടിമാറ്റിയത്, നെല്ലിയാമ്പതി കുന്നുകളില്‍നിന്ന് ഉദ്ഭവിക്കുന്ന സീതാര്‍കുണ്ട്, പോത്തുണ്ടി, മീങ്കര, ചുള്ളിയാര്‍, കാരപ്പാറ, തേക്കടി പുഴകളുടെ സര്‍വ നാശത്തിന് വഴിതെളിയിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളില്‍ തടയണകള്‍ നിര്‍മിച്ചതും മരം മുറിച്ചതും പുഴകളുടെ ഒഴുക്ക് തടസ്സപ്പെടാനിടയാക്കിയതായി ഇവിടെ നടന്ന പഠനം വ്യക്തമാക്കുന്നു.
പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ: ശശിധരന്‍, നെല്ലിയാമ്പതി കുന്നുകളിലെ അതീവ ജൈവ പ്രാധാന്യമുള്ള മിന്നാമ്പാറ കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠനത്തില്‍ ലോകത്ത് ഇവിടെ മാത്രം കാണപ്പെടുന്ന 15 സസ്യ വര്‍ഗങ്ങളുള്‍പ്പടെ 72 സസ്യജാലങ്ങളുണ്ടെന്നും കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന വരയാടുകള്‍, സിംഹവാലന്‍ കുരങ്ങുകള്‍, കടുവകള്‍, നീലഗിരി മാര്‍ട്ടൈന്‍, പുള്ളിപ്പുലി, വെരുകുകള്‍, വേഴാമ്പലുകള്‍ തുടങ്ങിയവയുടെ അതിവാസ മേഖലയും കൂടിയാണിത്.
ലോക പൈതൃക സ്വത്തായി പ്രഖ്യാപിക്കപ്പെട്ട നെല്ലിയാമ്പതി കാടുകള്‍, ലോകത്തിലെ 35 അതീവ പ്രാധാന്യമുള്ള ജൈവ വൈവിധ്യമേഖലകളില്‍ ഒന്നാണ്. പറമ്പിക്കുളം വനമേഖലയുമായി ചേര്‍ന്നുകിടക്കുന്നതിനാല്‍ ഇവിടത്തെ എസ്റ്റേറ്റുകളില്‍ വന്യമൃഗസാന്നിധ്യമുണ്ട്. നെല്ലിയാമ്പതി റെയിഞ്ചിലെ 42 ചതുരശ്ര കി.മീറ്റര്‍ വനപ്രദേശം പുതുതായി പ്രഖ്യാപിച്ച കടുവാ സങ്കേതത്തിന്‍െറ കോര്‍ ഏരിയയും 46 സ്ക്വയര്‍ കി. മീറ്റര്‍ ബഫര്‍ ഏരിയയുമാണ്.
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ ശോഷണത്തിന് മുഖ്യകാരണം ആവാസ വ്യവസ്ഥകളുടെ നാശമാണ്. പല സസ്യജനുസ്സുകളും ചില പ്രദേശങ്ങളില്‍ നിന്ന് തീര്‍ത്തും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ലോക വനസംരക്ഷണ വര്‍ഷമാണിത്. കാടുകളൊക്കെ എസ്റ്റേറ്റുകളായി മാറിയ ഇക്കാലത്ത് ആചരണങ്ങള്‍ തകൃതിയായി നടക്കട്ടെ!

എസ്റ്റേറ്റ് വിവാദം കൊഴുക്കുന്ന നെല്ലിയാമ്പതിയുടെ ജൈവകലവറയിലേക്ക് ഒരു എത്തിനോട്ടം.ഞെട്ടിപ്പിക്കുന്ന തോതില്‍ നശീകരണം നടക്കുന്ന
നെല്ലിയാമ്പതിയിലെ കാടുകളില്‍നിന്ന് വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങള്‍



നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus