Thu, 07/19/2012 - 09:49 ( 44 weeks 2 daysago)
വില്ലേജ് താരത്തിളക്കത്തിലേക്ക്
(+)(-) Font Size

ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ഒളിമ്പിക് വില്ലേജിലെത്താന്‍ അമേരിക്കയുടെ ഹര്‍ഡ്ല്‍സ് താരം കെറോണ്‍ ക്ളമന്‍റിന് നാലു മണിക്കൂര്‍ വേണ്ടിവന്നു. എന്നാല്‍, അത്ലറ്റ്സ് വില്ലേജില്‍ കാര്യങ്ങള്‍ ഒളിമ്പിക് ട്രാന്‍സ്ഫര്‍ ബസിനേക്കാള്‍ ഏറെ വേഗത്തിലായിരുന്നെന്ന് ക്ളമന്‍റ് സാക്ഷ്യപ്പെടുത്തുന്നു.
ഒളിമ്പിക്സിന് തിരിതെളിയാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ അത്ലറ്റുകളും ഒഫീഷ്യലുകളുമായി ലണ്ടനില്‍ എത്തിച്ചേരേണ്ട 18,000 അതിഥികളില്‍ 1300 പേരും ഒളിമ്പിക്സ് വില്ലേജില്‍ കൂടണഞ്ഞു കഴിഞ്ഞു. വന്നവരാകട്ടെ, വില്ലേജിന്‍െറ ആതിഥ്യവും മനോഹാരിതയും നുണഞ്ഞ് പോരാട്ടനാളുകള്‍ക്കുമുമ്പ് മതിയായ വിശ്രമം തേടുകയാണ്.
പഴയ ഒളിമ്പിക്സുകളിലേതുപോലെ ഒളിമ്പിക്സ് വില്ലേജുകളുടെ മങ്ങിയ ചിത്രമല്ല പുതുലോകത്തെത്തുന്നത്. ട്വിറ്ററില്‍ താരങ്ങള്‍ സജീവമായതിനാല്‍ വില്ലേജില്‍ കാലുകുത്തിയ നിമിഷം മുതല്‍ ചരിത്രവേദിയിലെ തങ്ങളുടെ ചിത്രം പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ താരങ്ങള്‍ തിടുക്കംകാട്ടുന്നു. ഇതോടെ റൂമിനകത്തും പുറത്തുമുള്ള ദൃശ്യങ്ങളെല്ലാം ലോകത്തിന് പരിചിതമാവുകയാണ്.
ബ്രിട്ടീഷ് ഡൈവിങ് താരം ടോം ഡാലിയും നീന്തല്‍താരം റെബേക്ക ആഡ്ലിങ്ടണുമെല്ലാം വില്ലേജിലെ തങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രമുഖരുടെ നിരയിലുണ്ട്.
‘ഒളിമ്പിക് വില്ലേജിലെ എന്‍െറ മുറി മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ അല്‍പസമയം മാത്രം. സൗത്തെന്‍ഡിലെ പ്രീ ക്യാമ്പിലേക്ക് പോകണം. 25ാം തീയതി വില്ലേജില്‍ മടങ്ങിയെത്തും’ -ട്വിറ്ററിലെ തന്‍െറ രണ്ടര ലക്ഷം പിന്തുടര്‍ച്ചക്കാര്‍ക്കുവേണ്ടി ടോം ഡാലി കുറിച്ചിടുന്നു. ഖത്തര്‍ ഗവണ്‍മെന്‍റ് പണിയിപ്പിച്ചു നല്‍കിയ ഈസ്റ്റ് വില്ലേജിലെ കെട്ടിടങ്ങള്‍ക്ക് ഒരു അപ്പാര്‍ട്ട്മെന്‍റ് കോംപ്ളക്സിന്‍െറ രൂപം തന്നെ. രണ്ടും മൂന്നും നാലും ബെഡ്റൂമുകളുള്ള ഫ്ളാറ്റുകള്‍. താഴെ പച്ചപ്പു വിരിച്ച മുറ്റം.
വില്ലേജിലെത്തിയ ആസ്ട്രേലിയന്‍ സംഘം ആദ്യമേ തങ്ങളുടെ നിയന്ത്രണമേഖലയില്‍ കൊടിപറത്തിക്കഴിഞ്ഞു. ഒമ്പതാം നിലയില്‍ ആസ്ട്രേലിയ എന്ന് വലിയ ഇംഗ്ളീഷ് അക്ഷരങ്ങളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് പച്ചപ്പും സ്വര്‍ണനിറവും ചേര്‍ന്ന കൂറ്റന്‍ പതാകകളിലാണ്. ഒപ്പം അവരുടെ ദേശീയ ചിഹ്നമായ കംഗാരുക്കളുടെ രൂപങ്ങളുമുണ്ട്.
ചെക് റിപ്പബ്ളിക്, ദ. കൊറിയ, ക്യൂബ, മെക്സികോ, സ്ലൊവീനിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്മാര്‍ക് ടീമുകളൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ഏതെങ്കിലുമൊരു റൂമിലാകും വിഖ്യാത ടെന്നിസ് താരം റോജര്‍ ഫെഡറര്‍ കൂടുകൂട്ടുന്നത്. റ്യാന്‍ ഗിഗ്സ്, ക്രെയ്ഗ് ബെല്ലാമി എന്നിവരുള്‍പ്പെട്ട ബ്രിട്ടീഷ് ഫുട്ബാള്‍ ടീം തിങ്കളാഴ്ച വില്ലേജില്‍ അന്തിയുറങ്ങി. പിറ്റേദിവസം അവര്‍ മിഡില്‍സ്ബറോയില്‍ ബ്രസീലുമായുള്ള സൗഹൃദ മത്സരത്തിന് പുറപ്പെടുകയും ചെയ്തു.
ഇസ്രായേലും ഇറാനും വില്ലേജിലെ വിഭിന്ന ധ്രുവങ്ങളിലായിരിക്കും. ബ്രിട്ടീഷ് ടീമും അര്‍ജന്‍റീനക്കാരും തമ്മിലും അകലമേറെയുണ്ട്. അതുപോലെയാണ് ജര്‍മന്‍, ഗ്രീക്ക് ടീമുകളുടെയും സ്ഥാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus