Wed, 07/18/2012 - 09:21 ( 44 weeks 2 daysago)
ട്വിറ്ററുണ്ടെങ്കില്‍ ഒളിമ്പിക്സിലെന്ത് രഹസ്യം?
(+)(-) Font Size
ട്വിറ്ററുണ്ടെങ്കില്‍  ഒളിമ്പിക്സിലെന്ത് രഹസ്യം?

ലണ്ടന്‍: ഒളിമ്പിക് ഗ്രാമത്തിലെ താരജീവിതങ്ങള്‍ ഇനി രഹസ്യമൊന്നുമായിരിക്കില്ല. മാധ്യമങ്ങള്‍ക്കും കാമറകള്‍ക്കും ശക്തമായ വിലക്കേര്‍പ്പെടുത്തി വില്ലേജുകളിലെ വര്‍ത്തമാനങ്ങള്‍ പുറത്തുവരാതെ സൂക്ഷിച്ചിരുന്ന കാലത്തിന്‍െറ ട്രാക്ക് മാറിയിരിക്കുന്നു. ലണ്ടനിലേക്ക് താരങ്ങളെത്തിത്തുടങ്ങിയപ്പോഴേക്കും ട്വിറ്റര്‍ വര്‍ത്തമാനങ്ങളും സജീവമായിരിക്കുന്നു. ലണ്ടനിലെ കുഴഞ്ഞ ട്രാഫിക്കും കനത്ത മഴയും കാരണം മാധ്യമങ്ങള്‍ ഒളിമ്പിക് വില്ലേജിലെ സംഭവങ്ങളില്‍ കാര്യമായി ഇടപെട്ടു തുടങ്ങിയിട്ടില്ലെങ്കിലും വാര്‍ത്തകള്‍ വന്നുതുടങ്ങിയിരിക്കുന്നു. ട്വിറ്റര്‍ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിനെ സമര്‍ഥമായി ഉപയോഗിച്ച് അത്ലറ്റുകള്‍ പരാതികളും പരിഭവങ്ങളും കൊച്ചുവര്‍ത്തമാനങ്ങളുമെല്ലാം പുറംലോകത്തെ തരാതരം അറിയിക്കുന്നുണ്ട്. സ്പോര്‍ട്സ് കിറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ചും ബെഡ്റൂമിലെ കിടക്കയുടെ പോരായ്മയെക്കുറിച്ചും, ഔദ്യാഗിക വാഹനങ്ങള്‍ക്ക് പലപ്പോഴും വഴിതെറ്റിപ്പോവുന്നതിനെക്കുറിച്ചുമെല്ലാം ചിത്രസഹിതം ട്വീറ്റുകള്‍ താരങ്ങള്‍ കൈമാറുന്നുണ്ട്. ഹര്‍ഡില്‍സിലെ അമേരിക്കന്‍ താരം കെരോണ്‍ ക്ളമന്‍റ് നാലുമണിക്കൂറോളം ലണ്ടനില്‍ വഴിതെറ്റി ചുറ്റിത്തിരിഞ്ഞതിന്‍െറ അരിശം തീര്‍ത്തത് ട്വിറ്ററിലാണ്.
ആറടി ഒരിഞ്ച് നീളമുള്ള അര്‍ജന്‍റീനയുടെ മരിയ ഗബ്രിയേല കിടക്കക്ക് നീളം കൂട്ടിത്തരണമെന്ന് അഭ്യര്‍ഥിച്ച വാര്‍ത്തയും ട്വിറ്റര്‍ വഴി പുറത്തായി. ഒളിമ്പിക് വില്ലേജിലെ താരങ്ങളുടെ പരാതിക്കെട്ടുകളും വിവാദങ്ങളുമെല്ലാം പുറത്തുപോവാതെ ശക്തമായി നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന സംഘാടകര്‍ക്ക് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വലിയ പാരയാവുകയാണ്. പലപ്പോഴും ട്രാഫിക് കുരുക്കില്‍ മണിക്കൂറുകളോളം ലണ്ടന്‍ പാതകളില്‍ കെട്ടിക്കിടക്കുകയും ചുറ്റിത്തിരിയുകയും ചെയ്യുന്നതിന്‍െറ അസ്വസ്ഥതകള്‍ മുഴുവന്‍ ട്വിറ്ററിലൂടെയെങ്കിലും അവര്‍ പങ്കുവെച്ചു തീര്‍ക്കട്ടെ എന്ന ന്യായവും ചിലര്‍ പറയുന്നുണ്ട്. മറ്റൊരു അത്ലറ്റായ മരിയ ലോറയുടെ ചെറിയ കിടക്കയുടെ വിവരം പുറത്തുവിട്ടു. ക്ളെമന്‍റിന്‍െറ പുതിയ ട്വീറ്റില്‍ വില്ലേജിലെ ഭക്ഷണ വിശേഷങ്ങളാണ് വിളമ്പുന്നത്. ആഫ്രിക്കന്‍, കരീബിയന്‍, ഹലാല്‍, ഇന്ത്യന്‍, ചൈനീസ് തുടങ്ങിയ രുചിവൈവിധ്യങ്ങള്‍ ആസ്വദിച്ച കഥയും അവര്‍ വിളമ്പി. പുരുഷ-വനിതാ നീന്തല്‍ താരങ്ങളുടെ ചുറ്റിക്കറങ്ങലും അങ്ങാടിപ്പാട്ടായി. ഒളിമ്പിക്സ് ഗ്രാമം ചൂടുപിടിക്കുമ്പോഴേക്കും ട്വിറ്റര്‍ സംവാദങ്ങളും കൊഴുക്കുമെന്ന് ഒളിമ്പിക് അധികൃതര്‍ കണക്കുകൂട്ടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus