Mon, 07/16/2012 - 10:44 ( 48 weeks 2 daysago)
ചരിത്രം പൂത്ത എല്‍മ് മരച്ചോട്ടില്‍ ഒളിമ്പിക് ദീപവുമായി...
(+)(-) Font Size

ലണ്ടന്‍: ‘സ്റ്റേഡിയത്തിന്‍െറ ഒരറ്റത്തെ എല്‍മ് മരത്തില്‍നിന്നും പടര്‍ന്ന വേരുകള്‍ ഓട്ടക്കാരുടെ സ്പൈക്കിന് കെണിയൊരുക്കി പടര്‍ന്നിരുന്നു. കല്‍ക്കരി ഫാക്ടറിയിലെ ചാരത്തില്‍ പണിത ട്രാക്കും, പരുപരുത്ത ഉപരിതലവും. പ്രതിസന്ധികളോട് പടവെട്ടിയായിരുന്നു അന്ന് ഞങ്ങള്‍ ഓടാനിറങ്ങിയത്’ -ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഇഫ്ലെ ട്രാക്കില്‍ 58 വര്‍ഷം മുമ്പത്തെ ചരിത്ര നിമിഷം വിവരിക്കുമ്പോള്‍ ഇടതുകൈയിലേന്തിയ ഒളിമ്പിക്സ് ദീപജ്വാലയേക്കാള്‍ തിളക്കമായിരുന്നു സര്‍ റോജര്‍ ബാന്നിസ്റ്റര്‍ എന്ന പഴയ ചാമ്പ്യന്. ചരിത്രം വഴിമാറിയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച അതേ മണ്ണിലൂടെ ലണ്ടന്‍ ഒളിമ്പിക്സിന്‍െറ ദീപശിഖയും കൈയിലേന്തി പോരാട്ടവീര്യം ചോരാത്ത പഴയ ഓട്ടക്കാരന്‍ 30 വാര നടന്നു. ലണ്ടന്‍ ഒളിമ്പിക്സിലേക്ക് രണ്ടാഴ്ചമാത്രം ശേഷിക്കെയാണ് ഒളിമ്പിക്സ് ദീപം റോജര്‍ ബെനിസ്റ്റര്‍ ട്രാക്കെന്ന് നാമകരണം ചെയ്യപ്പെട്ട സര്‍വകലാശാല അത്ലറ്റിക് ട്രാക്കില്‍ ചരിത്രത്തിന്‍െറ ഓര്‍മപുതുക്കലായി എത്തിയത്.
കൈയടികള്‍ക്കിടയിലൂടെ ഒളിമ്പിക് ദീപവുമായി 83കാരനായ ബാനിസ്റ്റര്‍ നടന്നു തുടങ്ങിയപ്പോള്‍ പ്രായം മങ്ങലേല്‍പിക്കാത്ത ഓര്‍മയില്‍ വെട്ടിത്തിളങ്ങിയത് 58 വര്‍ഷം മുമ്പത്തെ ചരിത്ര മുഹൂര്‍ത്തം. അത്ലറ്റിക്സിലെ ഗ്ളാമര്‍ ഇനമായ ഒരു മൈല്‍ ഓട്ടമത്സരത്തില്‍ നാഴികല്ല് പിറന്നത് ഇവിടെയായിരുന്നു. മിറാക്കിള്‍ മൈല്‍ എന്ന് വിളിച്ച അതുല്യ നേട്ടം. 1954 മേയ് ആറിന് നടന്ന ബ്രിട്ടീഷ് അമേച്വര്‍ അത്ലറ്റിക് അസോസിയേഷന്‍ മീറ്റില്‍ ഒരു മൈല്‍ ദൂരം നാല് മിനിറ്റിനു താഴെ സമയത്തില്‍ ആദ്യമായി ഓടിയെത്തി 25 കാരനായ ഓക്സ്ഫഡ് താരം റോജര്‍ ബാനിസ്റ്റര്‍ ചരിത്രത്തിലേക്ക് ഫിനിഷ് ചെയ്തു. 3 മിനിറ്റ് 59.4 സെക്കന്‍ഡില്‍ ഓടിയ ബാനിസ്റ്റര്‍ കഴിഞ്ഞ ദിവസം ലണ്ടന്‍ ഒളിമ്പിക്സ് മേളയുടെ ഭാഗമായത് പഴയ എല്‍മ് മരത്തിന്‍െറയും കല്‍ക്കരി ചാരത്തിന്‍െറയും ട്രാക്കുകളുടെ ഓര്‍മ തുളുമ്പുന്ന മണ്ണിലൂടെ.
1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സ് 1500 മീറ്ററില്‍ നാലാമനായി ഫിനിഷ് ചെയ്ത് മെഡല്‍ നഷ്ടമായ ബാനിസ്റ്റര്‍ പുതിയ വെല്ലുവിളിയുമായാണ് പിന്നീട് ട്രാക്കിലെത്തിയത്. ഒക്സ്ഫഡിലെ ചരിത്ര നേട്ടവും കഴിഞ്ഞ് മൂന്നാം മാസത്തില്‍ വാന്‍കൂവറിലെ ബ്രിട്ടീഷ് എംപയര്‍ കോമണ്‍ വെല്‍ത് ഗെയിംസില്‍ ഒരുമൈല്‍ മൂന്ന് മിനിറ്റ് 58.8 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വീണ്ടും റെക്കോഡ് കുറിച്ചു. ചരിത്ര നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പ്രഥമ സ്പോര്‍ട്സ്മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇതേ വര്‍ഷം ബാനിസ്റ്ററെ തേടിയെത്തി. വാന്‍കൂവറില്‍ ഒരു മൈല്‍ ഓട്ടത്തില്‍ സ്വര്‍ണവും 1950 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് 800 മീറ്ററില്‍ വെങ്കലവും 1954ല്‍ 1500 മീറ്ററില്‍ സ്വര്‍ണവും ബാനിസ്റ്ററെ തേടിയെത്തി. മധ്യ ദൂര ഓട്ടത്തിലെ മികച്ച ഓട്ടക്കാരനായി തിളങ്ങുന്നതിനിടെ അത്ലറ്റിക്സില്‍നിന്നും പരിശീലക പദവില്‍നിന്നും വഴിമാറിയ ബാനിസ്റ്റര്‍ പിന്നീട് തന്‍െറ ചികിത്സാ ലോകത്തേക്കായിരുന്നു ശ്രദ്ധ നല്‍കിയത്. ഇന്ന് വിശ്രമ ജീവിതം നയിക്കുമ്പോള്‍ ഓര്‍മകളില്‍ കൂട്ടായി ട്രാക്കിലെ പോരാട്ട കഥകള്‍ ലോകമറിയുന്ന ന്യൂറോളജിസ്റ്റിന് മുതല്‍കൂട്ടാവുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus