Fri, 07/13/2012 - 23:45 ( 45 weeks 22 hoursago)
കോടതി കടന്ന കല്‍മാഡിക്ക് മുള്ളുവേലി
(+)(-) Font Size
കോടതി കടന്ന കല്‍മാഡിക്ക് മുള്ളുവേലി
ഒളിമ്പിക്സ് വേദിയില്‍ തടയണമെന്ന് ക്ളീന്‍ സ്പോര്‍ട്സ് ഇന്ത്യ

ന്യൂദല്‍ഹി: കോടതി വിധി സമ്പാദിച്ച് ലണ്ടന്‍ ഒളിമ്പിക്സിലേക്ക് പറക്കാനൊരുങ്ങുന്ന സുരേഷ് കല്‍മാഡിയെ കാത്തിരിക്കുന്നത് എതിര്‍പ്പുകളുടെ മുള്ളുവേലി. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായിരുന്നു സുരേഷ് കല്‍മാഡിക്ക് ദല്‍ഹി സ്പെഷല്‍ സി.ബി.ഐ കോടതിയാണ് ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, അഴിമതി കേസില്‍ കുരുങ്ങി ഇന്ത്യന്‍ കായിക ലോകത്തെ അപമാനിച്ച വ്യക്തി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് വ്യക്തമാക്കി കായിക മന്ത്രി അജയ് മാക്കന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ കല്‍മാഡിയുടെ ഒളിമ്പിക്സ് യാത്ര വിവാദങ്ങള്‍ക്കു നടുവിലായി.
ഇന്‍ര്‍നാഷനല്‍ അത്ലറ്റിക് ഫെഡറേഷന്‍ അംഗമെന്ന നിലയില്‍ ലണ്ടന്‍ ഒളിമ്പിക്സിലേക്ക് ക്ഷണം ലഭിച്ച കല്‍മാഡിയെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം അയക്കില്ലെന്ന് അജയ് മാക്കന്‍ ഉറപ്പു നല്‍കി. കളങ്കിതനായ വ്യക്തി ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടാവില്ലെന്ന് കായിക മന്ത്രിയെന്ന നിലയില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായികഇന്ത്യയെ അഴിമതി മുക്തമാക്കാന്‍ പൊരുതുന്ന ക്ളീന്‍ സ്പോര്‍ട്സ് ഇന്ത്യ (സി.എസ്.ഐ) ശക്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. 'കായികഇന്ത്യക്ക് ഏറ്റവും ദുഃഖകരമായ വാര്‍ത്തയാണിത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരും പ്രധാനപ്രതികളും ഒളിമ്പിക്സിനെത്തുന്നത് അപമാനമാണ്. കായിക സംഘാടകരുടെ കൂടി വീഴ്ചയാണ് കല്‍മാഡിയുടെ നീക്കം' -സി.എസ്.ഐ കണ്‍വീനര്‍ ബി.വി.പി റാവു പറഞ്ഞു. കല്‍മാഡിയെ ഒളിമ്പിക് വേദിയില്‍ കണ്ടാല്‍ ശക്തമായ പ്രതിഷേധവുമായി നേരിടണമെന്ന് ലണ്ടനിലെ ഇന്ത്യക്കാരോട് ക്ളീന്‍ സ്പോര്‍ട്സ് ഇന്ത്യ അപേക്ഷിക്കുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ ഹോക്കി ഒളിമ്പ്യന്‍ പര്‍ഗത് സിങ്, മുന്‍ അത്ലറ്റ് അശ്വിനി നച്ചപ്പ തുടങ്ങിയവരും കല്‍മാഡിയുടെ ലണ്ടന്‍ യാത്രാ ശ്രമത്തിനെതിരെ രംഗത്തെതി.
ഏറെ രൂക്ഷമായാണ് കല്‍മാഡിയുടെ നീക്കത്തിനെതിരെ അജയ് മാക്കന്‍ പ്രതികരിച്ചത്. 'മെഡല്‍ വിജയങ്ങളുടേത് മാത്രമല്ല ഒളിമ്പിക്സ്, ധാര്‍മികതയും സുതാര്യതയുമെല്ലാം ഒളിമ്പിക്സിന്റെ ഭാഗമാണ്. ആരോപണ വിധേയരെ ഒളിമ്പിക്സില്‍ മത്സരത്തില്‍ നിന്ന് വിലക്കുമ്പോള്‍ അഴിമതിക്കാരായ സംഘാടകര്‍ ഒളിമ്പിക്സിനെത്തുന്നത് കായിക സ്പിരിറ്റിനെ കൊലചെയ്യുന്നതിന് തുല്യമാണ്' -അജയ് മാക്കന്‍ തുറന്നടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus