Tue, 07/10/2012 - 08:44 ( 45 weeks 1 dayago)
കനകകാന്തിയിലേക്ക് കാഞ്ചി വലിക്കാന്‍...
(+)(-) Font Size
കനകകാന്തിയിലേക്ക് കാഞ്ചി വലിക്കാന്‍...

ന്യൂദല്‍ഹി: ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണം പിറന്നത് ഷൂട്ടിങ് റേഞ്ചില്‍നിന്നായിരുന്നു. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്രയുടെ കൃത്യതയാണ് ഇന്ത്യക്കുവേണ്ടി ആദ്യ വ്യക്തിഗത സ്വര്‍ണത്തിലേക്ക് കാഞ്ചി വലിച്ചത്. ബെയ്ജിങ്ങില്‍നിന്ന് ലണ്ടനിലെത്തുമ്പോള്‍ ഇന്ത്യക്കുവേണ്ടി ‘കാളക്കണ്ണുകളി’ലേക്ക് ഉന്നം പിടിക്കുന്നവരുടെ എണ്ണവും കൂടി. ഒപ്പം ഇന്ത്യയുടെ മെഡല്‍പ്രതീക്ഷകളുടെ കേന്ദ്രബിന്ദുവായി ഷൂട്ടിങ് മാറുകയും ചെയ്തു. ബെയ്ജിങ്ങില്‍ ഒമ്പതുപേരാണ് 130 കോടി പ്രതീക്ഷകളിലേക്ക് നിറയൊഴിക്കാനുണ്ടായിരുന്നതെങ്കില്‍  ലണ്ടനില്‍ ഇന്ത്യക്കുവേണ്ടി വെടിപൊട്ടിക്കുന്നത് പതിനൊന്ന് പേരാണ്.
ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ അടുത്തകാലത്തായി വിവിധ ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പുറത്തെടുത്ത മികച്ച പ്രകടനം തന്നെയാണ് മറ്റ് ഏതിനങ്ങളേക്കാളും പ്രതീക്ഷയോടെ ഇന്ത്യ ഷൂട്ടിങ് റേഞ്ചിലേക്ക് ഉറ്റുനോക്കാന്‍ കാരണം. ഷൂട്ടിങ്ങില്‍ ലോകത്തെ മുന്‍നിര താരങ്ങളില്‍ പലരുടെയും സാന്നിധ്യവും ഈ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ലോകകപ്പും ലോകചാമ്പ്യന്‍ഷിപ്പും അടക്കമുള്ള വേദികളില്‍ ഇന്ത്യന്‍താരങ്ങള്‍ ഉന്നം പിഴക്കാതെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അഭിനവ് ബിന്ദ്ര ബെയ്ജിങ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷകൂടി ഉയരുമ്പോള്‍ ലണ്ടനില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ വെടിശബ്ദം കനക്കുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍.


അഭിനവ് ബിന്ദ്ര, ഗഗന്‍ നാരംഗ്,  രഞ്ജന്‍ സോധി എന്നീ ലോകോത്തര താരങ്ങളാണ് ഷൂട്ടിങ്ങിലെ ഇന്ത്യന്‍  പ്രതീക്ഷകള്‍. എന്നാല്‍, ടീമിലെ മറ്റു താരങ്ങളും  അവശ്യസമയങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പുള്ളവരാണ്.
ലണ്ടനിലെ റോയല്‍ ആര്‍ട്ടിലറി ബാരക്കില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മെഡല്‍ നേടുമെന്ന് വിശ്വസിക്കുന്നതായി മലയാളിയായ ഷൂട്ടിങ് കോച്ച് സണ്ണി തോമസ് പറഞ്ഞു. ‘ആതന്‍സിലും ബെയ്ജിങ്ങിലും മെഡല്‍  നേടിയതോടെ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്‍െറ ആത്മ വിശ്വാസം വര്‍ധിച്ചിട്ടുണ്ട്. വളരെ നാളായി താരങ്ങള്‍ പരിശീലനത്തിലാണ്. ഒളിമ്പിക്സിന് മുന്നോടിയായി നിരവധി മത്സരങ്ങളില്‍ അവര്‍ പങ്കെടുത്തു. കഠിനമായ പരിശീലനം ഒളിമ്പിക്സിന്‍െറ സമയത്ത് താരങ്ങളെ  മികച്ച ഫോമിലെത്താന്‍ സഹായിക്കും’-സണ്ണി തോമസ് പറഞ്ഞു.
ഇന്ത്യക്കുവേണ്ടി ഷൂട്ടിങ് റേഞ്ചില്‍ ആദ്യ വെടി പൊട്ടിക്കുന്നത് വിജയ്കുമാറാണ്. ജൂലൈ 28ന് 10 മീറ്റര്‍  എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് വിജയ്കുമാര്‍ പങ്കെടുക്കുന്നത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും വിജയ്കുമാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഗ്വാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.
 വിജയ്കുമാറിന് പിന്നാലെ തൊട്ടടുത്ത ദിവസങ്ങളിലായി 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ ഹീന സിദ്ദു, അനുരാജ് സിങ് എന്നിവര്‍ മെഡല്‍വേട്ടക്കിറങ്ങും.
ഇന്ത്യന്‍ കായികലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ജൂലൈ 30ലെ വെടിയൊച്ചകള്‍ക്കാണ്. ഉറച്ച മെഡല്‍പ്രതീക്ഷ പേറുന്ന അഭിനവ് ബിന്ദ്രയും ഗംഗന്‍ നാരംഗും 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് അന്നാണ്.  
മാനസിക സമ്മര്‍ദങ്ങളോ സാങ്കേതിക പിഴവുകളോ ഇല്ലാതെ റോയല്‍ ആര്‍ട്ടിലറി ബാരക്കിലെ തണുത്ത അന്തരീക്ഷത്തെ കീറിമുറിച്ച് പ്രതീക്ഷകളുടെ ഒത്ത നടുക്ക് ഉന്നം വെക്കുകയാണെങ്കില്‍ ലണ്ടനില്‍ രാജ്യത്തിനുവേണ്ടി സ്വര്‍ണവെടി പൊട്ടുമെന്നുതന്നെയാണ് ഇന്ത്യന്‍ ഒളിമ്പിക് ക്യാമ്പിന്‍െറ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus