Fri, 06/29/2012 - 23:13 ( 46 weeks 3 daysago)
ഇതെന്റെ കരിയറിലെ മികച്ച രാത്രി -ബലോട്ടെല്ലി
(+)(-) Font Size
ഇതെന്റെ കരിയറിലെ മികച്ച രാത്രി -ബലോട്ടെല്ലി

വാഴ്സോ: ജര്‍മനിക്കെതിരെ ഇരട്ടഗോള്‍ നേടി ഇറ്റലിയെ യൂറോകപ്പ് ഫൈനലിലേക്ക് നയിച്ച പ്രകടനം തന്റെ കരിയറില്‍ ഏറ്റവും 'മികച്ച രാത്രിയാണ് സമ്മാനിച്ചതെന്ന് സ്ട്രൈക്കര്‍ മാറിയോ ബലോട്ടെല്ലി. 21കാരന്‍ ആദ്യപകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് 2-1ന് ഇറ്റലിക്ക് ജയം സമ്മാനിച്ചത്.
'ഇതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രാത്രിയായിരുന്നു. ഞായറാഴ്ചയിലേത് ഇതിലും കേമമായിരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു'-ബലോട്ടെല്ലി പറഞ്ഞു.
മത്സരം കഴിഞ്ഞയുടന്‍ ഗാലറിയില്‍ തന്റെ ബന്ധുക്കളുടെ അരികിലെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി താരം അവര്‍ക്കൊപ്പം ആഹ്ലാദം പങ്കുവെച്ചു. 'മത്സരം കഴിഞ്ഞയുടന്‍ ഗാലറിയില്‍ അമ്മയുടെ അരികിലെത്താനാണ് ഞാന്‍ ആഗ്രഹിച്ചത്. അമ്മയുമൊത്ത് സന്തോഷം പങ്കിട്ട ആ നിമിഷം അവിസ്മരണീയമായിരുന്നു. ഈ ഗോളുകള്‍ അമ്മക്കാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. അമ്മക്ക് പ്രായമേറിയതിനാല്‍ പഴയതുപോലെ ഒരുപാട് യാത്ര ചെയ്യാനൊന്നുമാവില്ല. അതിനാല്‍, ഇത്രയും യാത്രചെയ്ത് ഇവിടെയെത്തിയ അവരെ സന്തോഷിപ്പിക്കേണ്ടതുണ്ടായിരുന്നു. ഫൈനലിന് കിയേവില്‍ പിതാവുമെത്തുന്നുണ്ട്'- മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ബലോട്ടെല്ലി പറഞ്ഞു.
ജര്‍മനിക്കെതിരെ രണ്ടുവട്ടം വല കുലുക്കിയതോടെ മുന്നു ഗോളുമായി സംയുക്ത ടോപ്സ്കോററാണിപ്പോള്‍ ഈ 21കാരന്‍.വിവാദങ്ങളുടെ തോഴനായ ഈ ഘാനാ വംശജന്‍ ഫൈനലിലും വല കുലുക്കി ടോപ്സ്കോററാവുകയെന്ന നേട്ടത്തിലേക്കാണ് കണ്ണെറിയുന്നത്. 'ഫുട്ബാളില്‍ ചിലപ്പോള്‍ നിങ്ങള്‍ ഒരുപാട് ശ്രമിച്ചാലും കാര്യങ്ങള്‍ വഴിക്കുവരണമെന്നില്ല. ചിലപ്പോള്‍ കുറഞ്ഞ ശ്രമങ്ങളില്‍ വിജയം കാണാനുമായേക്കും. അന്റോണിയോ കസാനോ ആദ്യഗോളിലേക്ക് നല്‍കിയ പിന്തുണ ഗംഭീരമായിരുന്നു. രണ്ടാംഗോളിന് റിക്കാര്‍ഡോ മൊണ്ടോലിവോ നല്‍കിയ പാസും ഏറെ മികച്ചതായിരുന്നു'-ബലോടെല്ലി വിശദീകരിക്കുന്നു.
രണ്ടാം ഗോളിനുശേഷം കുപ്പായമൂരി ആഹ്ലാദ പ്രകടനം നടത്തിയ ബലോട്ടെല്ലി മഞ്ഞക്കാര്‍ഡു കണ്ടിരുന്നു. താന്‍ മഞ്ഞക്കാര്‍ഡു കണ്ടതിനാല്‍ എതിരാളികള്‍ക്ക് ദേഷ്യം തോന്നിയിട്ടുണ്ടാവില്ലെന്നു അഭിപ്രായപ്പെട്ട ഇറ്റാലിയന്‍ താരം, തന്റെ ഉറച്ച ശരീരം കണ്ട് അവര്‍ക്ക് അസൂയ തോന്നിയിട്ടുണ്ടാവുമെന്ന് തമാശയായി പറഞ്ഞു.
പരിക്കുകാരണം രണ്ടാം പകുതിയുടെ മധ്യത്തില്‍ ബലോട്ടെല്ലിയെ ഇറ്റലി പിന്‍വലിച്ചിരുന്നു. എന്നാല്‍, തനിക്ക് പരിക്കൊന്നുമില്ലെന്നും ഞായറാഴ്ച സ്പെയിനിനെതിരായ ഫൈനലിന് താന്‍ പൂര്‍ണസജ്ജനാണെന്നും താരം വ്യക്തമാക്കി.
സെമിയില്‍ ഞങ്ങള്‍ ജയിച്ചത് മികച്ച കളി കാഴ്ച വെച്ചതുകൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. ജയം ഞങ്ങള്‍ അര്‍ഹിച്ചിരുന്നു. ഇനി സ്പെയിനുമായാണ് കലാശക്കളി. ഇരുടീമും ടൂര്‍ണമെന്റില്‍ മികച്ച കളി കാഴ്ച വെച്ചവരാണ്. എന്റെ കളിയെക്കുറിച്ചല്ല ഞാന്‍ ശ്രദ്ധിക്കുന്നത്. ടീം ജയിക്കുമെന്ന പ്രതീക്ഷയാണ് കൂടുതല്‍. ഫൈനലിനു മുമ്പ് മതിയായ വിശ്രമമെടുക്കണം. സ്പെയിനിന്റെ ശൈലിയെക്കുറിച്ച് ആധി പിടിക്കുന്നതിനു പകരം ഞങ്ങളുടെ സ്വതസിദ്ധമായ കളി കെട്ടഴിക്കും. സ്പെയിനിനെതിരെ ടൂര്‍ണമെന്റില്‍ ഗോള്‍നേടിയ ഏക ടീം ഇറ്റലിയാണ്. അവര്‍ക്ക് തുല്യമാണ് ഞങ്ങളെന്ന് തെളിയിച്ചിട്ടുണ്ട്'- ബലോട്ടെല്ലി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus