മറയൂര്‍: മറയൂരില്‍ വരള്‍ച്ച ബാധിച്ച് ഏക്കര്‍ കണക്കിന് കരിമ്പിന്‍ പാടങ്ങള്‍ വരണ്ടുണങ്ങി.
മറയൂര്‍,കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി 1500 ഹെക്ടറോളം കരിമ്പിന്‍ പാടങ്ങളാണുള്ളത്. മഴനിഴല്‍ പ്രദേശമായ മറയൂരില്‍ വേനല്‍ മഴ പോലും ലഭിച്ചില്ല. സാധാരണ ജൂണില്‍ മഴ ലഭിക്കാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല.
കൃഷി നശിച്ച കര്‍ഷകര്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിനായി മറയൂര്‍ കൃഷിഭവനില്‍ അപേക്ഷയുമായി എത്തിയെങ്കിലും അപേക്ഷ സ്വീകരിക്കാന്‍ പോലും അധികൃതര്‍ തയാറായില്ല. ലോണെടുത്തും ശര്‍ക്കര മൊത്ത കച്ചവടക്കാരില്‍ നിന്ന് അമിത പലിശക്ക് കടം വാങ്ങിയും കൃഷി ഇറക്കിയ സാധാരണക്കാരായ കര്‍ഷകര്‍ക്കാണ് വരള്‍ച്ച മൂലം കൃഷി നശിച്ചത്. ഇത് വന്‍സാമ്പത്തിക ബാധ്യതയാണ് വരുത്തിയിരിക്കുന്നത്.
മലകളാല്‍ ചുറ്റപ്പെട്ട മറയൂരില്‍ മലമുകളില്‍ നിന്നുള്ള നീരുറവകളാണ് കൃഷിക്കാശ്രയം. എന്നാല്‍,ഈ മലമടക്കുകളില്‍ ഗ്രാന്‍റിസ് കൃഷി വ്യാപകമായത് നീരുറവ നിലക്കാനും കാരണമായി.
കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. ശരാശരി പ്രായമായ ഒരു ഗ്രാന്‍റിസ് മരം ഒരു ദിവസം 60 ലിറ്റര്‍ ജലം ഭൂമിയില്‍ നിന്ന് വലിച്ചെടുക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
ലക്ഷക്കണക്കിന് ഗ്രാന്‍റിസ് മരങ്ങളാണ് ഈ മേഖലയിലുള്ളത്. തലയാര്‍,ഇടതുകര,വലതുകര കനാലുകളിലൂടെയുള്ള വെള്ളം മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസം. എന്നാല്‍, ഗ്രാന്‍റിസിന്‍െറ അമിത ജല ചൂഷണവും മഴയില്ലായ്മയും മൂലം പുഴയില്‍ നീരൊഴുക്ക് കുറഞ്ഞത് കനാലിലൂടെ എത്തുന്ന വെള്ളത്തിലും വന്‍കുറവ് വന്നു.ഇതും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ജലക്ഷാമം പരിഹരിക്കുന്നതിനായി പാമ്പാറിന്‍െറ കൈവരികളില്‍ ജലസേചന വകുപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ച ചെക് ഡാമുകള്‍ക്കെതിരെ തമിഴ്നാട്ടില്‍ വൈക്കോ കുപ്രചാരണം നടത്തുന്നത് ചെക് ഡാമുകളുടെ നിര്‍മാണത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണിപ്പോള്‍ മറയൂരിലെ കര്‍ഷകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍