വണ്ടിപ്പെരിയാര്‍: മഴക്കാലമാരംഭിച്ചതോടെ വള്ളക്കടവ് സത്രം ഭാഗത്തെ ആദിവാസിക്കുടിയില്‍ ദുരിതകാലമായി. സമൂഹത്തില്‍ നാമമാത്രമുള്ള മലമ്പണ്ടാര വിഭാഗത്തില്‍പെട്ട 13 ആദിവാസി കുടുംബങ്ങളാണിവിടെ താമസിക്കുന്നത്. വനത്തിനുള്ളില്‍ ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മിച്ച ഷെഡുകളിലാണിവര്‍ കഴിയുന്നത്. ഒരു കുടുംബത്തില്‍ എട്ട് അംഗങ്ങള്‍ വരെയുണ്ട്. മൂന്ന് ആഴ്ച മുമ്പ് ഇവരുടെ ഷെഡിന് മുകളില്‍ മരം ഒടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഷെഡ് പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുമില്ല. മഴയത്ത് നനഞ്ഞ് കുതിര്‍ന്ന നിലത്താണ് പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഉറങ്ങുന്നത്. ആഹാരം പാകം ചെയ്യുന്നതിന് ഒരു അലുമിനിയം കലം മാത്രമാണുള്ളത്. കുന്തിരിക്കം, തെള്ളി, തേന്‍ മുതലായ വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. വിപണിയില്‍ ഇവക്ക് നല്ല വിലയുണ്ടെങ്കിലും ഇടനിലക്കാര്‍ ഇവരെ ചൂഷണം ചെയ്യുന്നുമുണ്ട്.
മഴവെള്ളവും നീര്‍ച്ചാലുകളുമാണ് കുടിവെള്ളത്തിന് ഇവര്‍ ആശ്രയിക്കുന്നത്. എന്നാല്‍, മഴ ആരംഭിച്ചതോടെ നീര്‍ച്ചാലുകളില്‍ ചെളി വെള്ളമാണ് ഒഴുകുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരത്തെി ആഴ്ചയിലൊരിക്കല്‍ 10 കിലോ അരി നല്‍കുന്നുണ്ട്. എന്നാല്‍, നല്‍കുന്ന വസ്തുക്കളുടെ അളവോ തൂക്കമോ ആദിവാസികള്‍ക്ക് അജ്ഞാതമാണ്. കേരളത്തിലെ മുഖ്യമന്ത്രിയാരെന്നോ രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാരെന്നോ ഇവര്‍ക്കറിയില്ല്ള. ഒരുദിവസം വെക്കുന്ന കഞ്ഞി അടുത്ത മൂന്ന് ദിവസം വരെ ഉപയോഗിക്കും.
ഷെഡുകളുടെ പരിസരം വൃത്തിഹീനമാണ്. തകര്‍ന്ന ഷെഡുകള്‍ പുന$സ്ഥാപിക്കാന്‍ 150 ഓളം ടിന്‍ ഷീറ്റുകള്‍ എത്തിച്ചുവെങ്കിലും സത്രം ഭാഗത്തെ സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. സത്രത്തെ ആദിവാസികള്‍ക്കായി ശബരിമല എസ്റ്റേറ്റിനോട് ചേര്‍ന്ന് വീടുകള്‍ നിര്‍മിച്ചെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതിനാല്‍ താമസം ആരംഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍