തിരുവനന്തപുരം: വിലക്കയറ്റം ഇല്ലെന്നോ, ജനങ്ങളെ ബാധിച്ചിട്ടില്ലെന്നോ പറയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, വിലക്കയറ്റം നേരിടാന്‍ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രം കൂടുതല്‍ അരി അനുവദിച്ചിട്ടുണ്ട്. ചര്‍ച്ചയല്ല നടപടിയാണ് വേണ്ടതെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. മുന്‍ ഭക്ഷ്യമന്ത്രി കൂടിയായ സി.പി.ഐ നേതാവ് സി.ദിവാകരനാണ് അടിയന്തരപ്രമേയ ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയത്.
രാഷ്ട്രീയ അതിപ്രസരമില്ലാതെ സാമൂഹിക പ്രശ്നമെന്ന നിലയില്‍ സമഗ്രമായി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 30 മുതല്‍ 147 വരെ ശതമാനം വിലക്കയറ്റമുണ്ടായി. ലേബര്‍ ഇന്‍ഡക്സ് സര്‍വേ പ്രകാരം വിലക്കയറ്റത്തില്‍ കേരളം മൂന്നാം സ്ഥാനത്താണ്. അവശ്യസാധന നിയന്ത്രണ നിയമപ്രകാരം കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും പിടികൂടി ജയിലില്‍ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ തമിഴ്നാടിലുണ്ടായ കനത്ത ചൂടിനെ തുടര്‍ന്ന് ഉല്‍പാദനം 50 ശതമാനം വരെ കുറഞ്ഞതാണ് പച്ചക്കറിവില വര്‍ധിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് നേരിടാന്‍ നാല് ഏജന്‍സികള്‍ മുഖേന സംസ്ഥാനത്താകെ പച്ചക്കറി വില്‍പന കേന്ദ്രങ്ങള്‍ തുറന്നു.
കൃഷി വകുപ്പിന് കീഴിലുള്ള രണ്ട് ഏജന്‍സികള്‍ മുഖേന 1650 ടണ്‍ പച്ചക്കറി വിതരണം ചെയ്തു. ഇതിന് 1.10 കോടി രൂപ സബ്സിഡി നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബി.പി.എല്‍, എ.പി.എല്‍ അരിവിഹിതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അരിക്ക് ക്ഷാമമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആവശ്യത്തിന് സ്റ്റോക്കുണ്ട്. 16 രൂപക്ക് സപൈ്ളകോയില്‍ നിന്ന് പത്ത് കിലോവരെ അരി നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ അളവ് കൂട്ടാം. പൊതു വിപണിയില്‍ അരി വില വര്‍ധിക്കുന്നത് തടയാന്‍ അരിക്കട ആരംഭിക്കും. വിവിധ ഏജന്‍സികളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ഓണം വരെ തുടരും.
നേരിയ തോതില്‍ വിലക്കയറ്റം അനുഭവപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ വിപണിയില്‍ ഇടപ്പെട്ടതായി മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ദുരിതവും ബുദ്ധിമുട്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഹോട്ടലുകളിലെ തീ വില തടയാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍