കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ കുറേശ്ശ മനസ്സു തുറന്നുതുടങ്ങി. പൊലീസിനോട് ആദ്യദിനത്തില്‍ പൂര്‍ണമായും നിസ്സഹകരിച്ച ഇദ്ദേഹം മറ്റ് പ്രതികളുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ചില കാര്യങ്ങള്‍ ഭാഗികമായി സമ്മതിച്ചത്. എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിട്ടുമില്ല. ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ചോദ്യംചെയ്യല്‍ തുടരുന്ന മുറക്ക് രണ്ട് ദിവസത്തിനകം ഗൂഢാലോചനയുടെ പൂര്‍ണചിത്രം വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ചന്ദ്രശേഖരന്‍ വധം പൈശാചികവും അതിക്രൂരവുമെന്ന് പറഞ്ഞാണ് കുഞ്ഞനന്തന്‍ തുടങ്ങിയത്. വധത്തില്‍ അതിയായ സങ്കടമുണ്ടെന്നും പറഞ്ഞ ഇയാള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തുടക്കത്തില്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍, കൊടി സുനി, കിര്‍മാനി മനോജ്, എം.സി. അനൂപ് എന്നിവരുടെ സാന്നിധ്യത്തില്‍ പൊലീസ് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇവര്‍ വീട്ടില്‍ വന്നിരുന്നുവെന്ന കാര്യം കുഞ്ഞനന്തന്‍ സമ്മതിച്ചു. എന്നാലത് എന്തിനാണെന്ന് തനിക്കോര്‍മയില്ലെന്നും ഓര്‍ത്തെടുത്ത് പറയാമെന്നും കൂട്ടിച്ചേര്‍ത്തു. പൊലീസിന്റെ ചോദ്യങ്ങളോട് സമയമെടുത്ത് ആലോചിച്ചാണ് ഇയാള്‍ മറുപടി പറയുന്നത്. ഇടക്ക് അസുഖമുള്ളതായി പറയുന്നുണ്ട്. ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് കുഞ്ഞനന്തന് വിദഗ്ധ പരിശീലനം തന്നെ ലഭിച്ചിട്ടുള്ളതായാണ് പൊലീസിന്റെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍