Sun, 06/24/2012 - 23:03 ( 47 weeks 4 daysago)
പാകിസ്താന് തകര്‍ച്ചതന്നെ
(+)(-) Font Size
പാകിസ്താന് തകര്‍ച്ചതന്നെ

ഗല്ലേ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ തകര്‍ച്ച നേരിടുന്ന പാകിസ്താന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യ ഇന്നിങ്സില്‍ കേവലം 100 റണ്‍സിന് പാകിസ്താനെ ചുരുട്ടിക്കെട്ടിയ ലങ്ക എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ മൂന്ന് മണിക്കൂറോളം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്ത് ലങ്ക ഡിക്ളയര്‍ ചെയ്തു. ജയിക്കാന്‍ 510 റണ്‍സ് എന്ന ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ രണ്ടാം ഇന്നിങ്സിലും തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന പരിതാപകരമായ നിലയിലാണ്. ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 472 റണ്‍സ് എടുത്തിരുന്നു.
ഒന്നാം ഇന്നിങ്സില്‍ 372 റണ്‍സ് ലീഡും അടുത്ത രണ്ട് ദിവസം മഴയായിരിക്കുമെന്ന പ്രവചനവും മികച്ച ബൗളിങ് ആക്രമണവുമുണ്ടായിട്ടും നായകന്‍ മഹേള ജയവര്‍ധനെ പാകിസ്താനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 500 റണ്‍സിലേറെ ലീഡ് നേടിയതിന്റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തത്.
29 റണ്‍സെടുത്ത യൂനുസ് ഖാനാണ് ഒന്നാം ഇന്നിങ്സില്‍ പാകിസ്താന്റെ ടോപ് സ്കോറര്‍. സംശയകരമായ എല്‍.ബി.ഡബ്ല്യൂ തീരുമാനത്തിലൂടെയാണ് അദ്ദേഹം പുറത്തായത്. മുഹമ്മദ് ഹഫീസ് 20ഉം മുഹമ്മദ് അയൂബ് 25ഉം റണ്‍സ് എടുത്തപ്പോള്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. നാല് വിക്കറ്റെടുത്ത സൂരജ് രണ്‍ദീവും മൂന്ന് വിക്കറ്റെടുത്ത ഹെരാത്തുമാണ് പാക് നിരയെ അടിച്ചമര്‍ത്താന്‍ മുന്നില്‍നിന്നത്. നുവാന്‍ കുലശേഖര രണ്ട് വിക്കറ്റെടുത്തു. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സില്‍ ഓപണര്‍ തിലകരത്നെ ദില്‍ഷന്‍ 56 റണ്‍സെടുത്ത് ടോപ് സ്കോററായി. തരംഗ പരനവിതാന 25 റണ്‍സുമെടുത്തു. പാകിസ്താനുവേണ്ടി ജുനൈദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സഈദ് അജ്മല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus