അലനല്ലൂര്‍: മഴ ആരംഭിച്ചതോടെ കാട്ടാന ആക്രമണത്തിന്‍െറ നിഴലിലാണ് മലയോര പ്രദേശങ്ങള്‍. എടത്തനാട്ടുകര, തിരുവിഴാംകുന്ന്, അമ്പലപ്പാറ, കാപ്പ്പറമ്പ്, ഉപ്പുകുളം, ഓലപ്പാറ, പൊന്‍പാറ തുടങ്ങിയ മലയോര കുടിയേറ്റ കാര്‍ഷിക മേഖലകളില്‍ ഒന്നര ആഴ്ചയായി കാട്ടാന അക്രമണം തുടങ്ങിയിട്ട്. കഴിഞ്ഞ വര്‍ഷത്തെ അക്രമങ്ങളുടെ പാശ്ചാത്തലത്തില്‍ സൈലന്‍റ് വാലിയോട് ചേര്‍ന്ന വന മേഖലയില്‍ സോളാര്‍ വേലി സ്ഥാപിച്ചിരുന്നു. വേലി സംരക്ഷണ സമിതികള്‍ക്ക് രൂപം നല്‍കിയതോടെ നാട്ടുകാര്‍ ആശ്വാസത്തിലായിരുന്നു.
എന്നാല്‍ കൃത്യമായ സംരക്ഷണമില്ലാതെ വേലികള്‍ പലയിടത്തും കാട് മൂടി. കാട്ടാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപ്പുകുളം മലയിലെ വനാതിര്‍ത്തികളില്‍ വനപാലകരുടെ തീവ്ര യജ്ഞം കഴിഞ്ഞ ആഴ്ച തുടങ്ങിയിരുന്നു. സോളാര്‍വേലികളുടെ സമീപത്തെ കാട് വെട്ടി തെളിച്ചായിരുന്നു ആദ്യ യജ്ഞം.
കാട്ടാനശല്യം രൂക്ഷമായതോടെ ദ്രുതകര്‍മസേനയും രംഗത്തത്തെി. വേലിസംരക്ഷണ സമിതികള്‍ പുന$സംഘടിപ്പിച്ചു. അമ്പലപ്പാറയില്‍ ചേര്‍ന്ന വേലി സംരക്ഷണ സമിതി യോഗത്തില്‍ സൈലന്‍റ്വാലി റെയ്ഞ്ചര്‍ എം. ജോഷിന്‍ വിശദീകരണം നടത്തി. എന്‍.എസ്.എസ് എസ്റ്റേറ്റ് മുതല്‍ തെയ്യെകുണ്ട് മുകള്‍ ഭാഗം വരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരത്തെ വേലി സംരക്ഷിക്കാന്‍ പ്രദേശത്തെ കര്‍ഷകര്‍ തീരുമാനിച്ചു. വര്‍ഷത്തില്‍ മൂന്ന് തവണയായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട് വെട്ടിത്തെളിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അധ്യക്ഷത വഹിച്ച കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉമ്മര്‍ അറിയിച്ചു.
വനം വകുപ്പ് ഓഫിസര്‍ വാസുദേവന്‍, ഒ. അബ്ദുസമദ്, ഒ. ബഷീര്‍, വട്ടതൊടി മരക്കാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍