കല്ലടിക്കോട്: കല്ലടിക്കോടന്‍ മലയിലെ പ്രധാന വന്യജീവി സങ്കേതമായ പടിഞ്ഞാറന്‍ ദിശയിലെ ആനത്താരകള്‍ കാട്ടുതീയില്‍ അമര്‍ന്നതാണ് കാട്ടാനകൂട്ടം നാട്ടിലിറങ്ങി ആക്രമണം നടത്താന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം കാട്ടാനശല്യം തടയാന്‍ ഫലപ്രദമായ ശാസ്ത്രീയ സംവിധാനങ്ങളില്ലാത്തത് മലയോര വാസികള്‍ക്ക് വിനയാവുകയാണ്.
ഇരുപതേക്കര്‍ പരിസരത്ത് വനം വകുപ്പിന്‍െറ അധീനതയിലുള്ള പ്രദേശത്താണ് കഴിഞ്ഞ വേനലില്‍ അരക്കോടി രൂപയുടെ വന്‍ മരങ്ങള്‍ കത്തിയമര്‍ന്നതായി തെളിവുകള്‍ ലഭിച്ചത്. കാട്ടാനകള്‍ക്ക് തീറ്റക്കായി ഉപയോഗിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍, പനകള്‍, ഈന്ത് എന്നിവ അഗ്നിക്കിരയായി. രണ്ടര മാസക്കാലം നീണ്ട തീപിടിത്തമാണ് വലട്ടി തോടിന്‍െറ പരിസരത്ത് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.
കല്ലടിക്കോട് മലയുടെ വലത്തേയറ്റത്ത് ഫോറസ്റ്റ് റിസര്‍വ് മേഖല പാറക്കെട്ടും കൊടുംകാടും നിറഞ്ഞ വന്യജീവി ആവാസമേഖലയാണ്. വന്യ ജീവികള്‍ സൈ്വര വിഹാരം നടത്തുന്ന ഈ ഭാഗത്തെ കാട്ടരുവി മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ വറ്റിവരണ്ടിരുന്നു. കടുത്ത വേനലിലും മഴയിലും നീരുറവയുടെ സ്ഥിര സാന്നിധ്യമായ വലട്ടി തോടിന്‍െറ ഇരു വശത്തും സ്വകാര്യ റബര്‍ തോട്ടങ്ങള്‍ക്ക് ചുറ്റും പ്രതിരോധ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. ദാഹജലം തേടിവരുന്ന വന്യ മൃഗങ്ങള്‍ ഇതുമൂലം വഴിതെറ്റി നാട്ടിലിറങ്ങുന്നത് പതിവാണ്. രണ്ട് വര്‍ഷം മുമ്പ് ഇതിനടുത്ത തോട്ടത്തിലെ കിണറ്റില്‍ പുലി വീണിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മൂന്ന് വയസ്സ് തോന്നിക്കുന്ന കാട്ടാനയുടെ അസ്ഥികൂടം കണ്ടത്തെിയതും ഇവിടെയാണ്. ചെന്നായ്ക്കളും മറ്റും അരഡസനിലധികം വളര്‍ത്താടുകളെ കടിച്ചു കൊന്നിരുന്നു. വന്യമൃഗ ശല്യം തടയാന്‍ ശാസ്ത്രീയ രീതികള്‍ കണ്ടത്തെുന്നതിന് പകരം വനം വകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്ന് കര്‍ഷക സംരക്ഷണ സമിതി ആരോപിച്ചു. കാട്ടാനകള്‍ക്ക് പ്രകൃതിജന്യമായ ആവാസ മേഖല സൃഷ്ടിക്കുകയും ജനവാസ മേഖലയില്‍ നിന്ന് അകറ്റുകയുമാണ് സുരക്ഷിതമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കല്ലടിക്കോടന്‍ പ്രദേശങ്ങളില്‍ പത്ത് വര്‍ഷത്തിലാദ്യമായി കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കാന്‍ കാരണം റിസര്‍വ് വനമേഖലയോട് ചേര്‍ന്ന സ്ഥലങ്ങളിലെ അനധികൃത കൈയേറ്റങ്ങളാണെന്ന് പഠനങ്ങളില്‍ കണ്ടത്തെിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍