ന്യൂദല്‍ഹി: 2ജി സ്പെക്ട്രം വിതരണ ക്രമക്കേട് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ വിളിപ്പിക്കണമെന്ന് ബി.ജെ.പി. ചൊവ്വാഴ്ച നടന്ന ജെ.പി.സി യോഗത്തില്‍ ഇതേച്ചൊല്ലി ചൂടേറിയ വാഗ്വാദമുണ്ടായി.
പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫിസിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിളിപ്പിക്കണമെന്ന ബി.ജെ.പി അംഗങ്ങളുടെ ആവശ്യത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. എന്‍.ഡി.എ ഭരണകാലത്തെ ടെലികോം മന്ത്രിമാരെ സാക്ഷികളാക്കി വിസ്തരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കടുത്ത ഭിന്നതകള്‍ക്കിടയില്‍ ചെയര്‍മാന്‍ പി.സി. ചാക്കോയുടെ അധ്യക്ഷതയില്‍ നടന്ന ജെ.പി.സി യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. സാക്ഷിവിസ്താരത്തിന് വേണ്ട വിപുല പട്ടിക ചര്‍ച്ചചെയ്യേണ്ട സ്ഥിതിയിലാണിപ്പോള്‍ ജെ.പി.സി.
രണ്ടുവട്ടം കാലാവധി നീട്ടിക്കഴിഞ്ഞ ജെ.പി.സി ഇനിയെങ്കിലും അതിന്റെ റിപ്പോര്‍ട്ട് എഴുതിത്തുടങ്ങണമെന്ന് പി.സി. ചാക്കോ പറഞ്ഞതിനു പിന്നാലെയാണ് ബഹളം. സെപ്റ്റംബര്‍ മുതല്‍ കരടു റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടങ്ങാമെന്ന നിര്‍ദേശമാണ് ചാക്കോ വെച്ചത്. അതിനുമുമ്പ് കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്നായി ബി.ജെ.പിക്കാര്‍. ടെലികോം മുന്‍മന്ത്രി എ. രാജ, ആഭ്യന്തരമന്ത്രി പി. ചിദംബരം, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി എന്നിവരെ വിസ്തരിക്കണമെന്ന് ബി.ജെ.പി അംഗങ്ങള്‍ വാദിച്ചു.
ഇതിനെ കോണ്‍ഗ്രസിലെ ജെ.പി. അഗര്‍വാള്‍ എതിര്‍ത്തു. ജെ.പി.സിയുടെ നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ പരിപാടി. തെരഞ്ഞെടുപ്പിലെ നേട്ടമാണ് ലക്ഷ്യം. അഗര്‍വാളിന്റെ എതിര്‍പ്പോടെ രംഗം ചൂടായി. കൂടുതല്‍ സാക്ഷിവിസ്താരം നടക്കണമെന്ന് ബി.ജെ.പിയിലെ യശ്വന്ത്സിന്‍ഹ ശക്തമായി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിസ്തരിക്കണം. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു, അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍വതി എന്നിവരെയും വിളിപ്പിക്കണം. അങ്ങനെയെങ്കില്‍ എന്‍.ഡി.എ കാലത്തെ ടെലികോം മന്ത്രിമാരായ സുഷമാ സ്വരാജും ജഗ്മോഹനും അരുണ്‍ഷൂരിയും ജെ.പി.സി മുമ്പാകെ വരട്ടെ എന്നായി കോണ്‍ഗ്രസ് അംഗങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍