കോഴിക്കോട്: അസംസ്കൃതവസ്തുക്കളുടെ വിലവര്‍ധനയും ദൗര്‍ലഭ്യവും ഇഷ്ടികമേഖലയെയും ബാധിക്കുന്നു. വീടുകള്‍ക്കും മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന വയര്‍കട്ട ഇഷ്ടികകളുടെ വിലയില്‍ 25 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
അഞ്ച് മുതല്‍ ഏഴ് രൂപ വരെയായിരുന്നത് ആറ് മുതല്‍ ഒമ്പത് വരെയായി. വെള്ളിയാഴ്ച മുതല്‍ പുതിയ വിലയിടാക്കി തുടങ്ങി. മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളെയാണ് വിലവര്‍ധന ബാധിക്കുക.
മണ്ണ്,വിറക്, മണല്‍ തുടങ്ങി ഇഷ്ടികനിര്‍മാണത്തിനാവശ്യമായ വസ്തുക്കളുടെ ദൗര്‍ലഭ്യവും വിലവര്‍ധനയുമാണ് വില വര്‍ധനക്കിടയാക്കിയത്. കളിമണ്ണിന് ഒരു വര്‍ഷം മുമ്പ് 2,400 ആയിരുന്നത് ഇപ്പോള്‍ 3,500 ആയി. ദൂരം കൂടുന്നതനുസരിച്ച് വില 4,250 രൂപ വരെയാകും.
ഒരു ലോഡില്‍നിന്ന് പരമാവധി 1,500 കട്ടകളാണ് നിര്‍മിക്കാന്‍ സാധിക്കുക. വൈദ്യുതി യൂനിറ്റിന് സര്‍ചാര്‍ജ് അടക്കം പത്ത് രൂപയോളമാകും. മണലിന് പലയിടത്തും പല വിലയാണ്.പഞ്ചായത്തില്‍നിന്ന് ബില്ല് പ്രകാരം 2,400 രൂപക്ക് ലഭിക്കുന്നത് വര്‍ഷത്തില്‍ ആകെ മൂന്ന് ലോഡ് മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇത് ബ്ലാക്കിന് വാങ്ങുമ്പോള്‍ 6,000 രൂപ വരെ നല്‍കണം. ഫറോക്ക്, നല്ലൂര്‍, കോടമ്പുഴ, ഒളവണ്ണ, കൊളത്തറ, പെരുമണ്ണ എന്നിവയാണ് ജില്ലയിലെ പ്രധാന ഇഷ്ടിക നിര്‍മാണ കേന്ദ്രങ്ങള്‍. ഇഷ്ടികവ്യവസായം നിലനില്‍ക്കണമെങ്കില്‍ വിലവര്‍ധന അനിവാര്യമാണെന്ന് മലബാര്‍ വയര്‍കട്ടിങ്സ് മാനുഫാക്ച്ചേര്‍സ് അസോസിയേഷന്‍ ഭാരവാഹി 'മാധ്യമ'ത്തോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍