ആറ് ആഭ്യന്തര വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസിന് അനുമതി

ആറ് ആഭ്യന്തര വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസിന് അനുമതി

ജിദ്ദ: വേനലവധിയിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ ആറ് ആഭ്യന്തര വിമാനത്താവളങ്ങളില്‍ നിന്ന് അന്താരാഷ്ട്രസര്‍വീസ് നടത്തുന്നതിന് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. സിവില്‍ ഏവിയേഷന്‍ വക്താവ് ഖാലിദ് അല്‍ഖൈബരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 11 ഓളം വിദേശ വിമാനകമ്പനികള്‍ക്കാണ് സര്‍വീസിന് അനുമതി നല്‍കിയിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലെ തിരക്ക് കുറക്കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അബ്ഹ, താഇഫ്, തബൂക്ക്, ഖസീം, ഹാഇല്‍, യാമ്പൂ എന്നീ ആഭ്യന്തര എയര്‍പോര്‍ട്ടുകളില്‍നിന്നായി ആഴ്ചയില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് 300 ഓളം വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. എല്ലാ ആഭ്യന്തര എയര്‍പോര്‍ട്ടുകളിലും അന്താരാഷ്ട്ര വിമാനസര്‍വീസ് നടത്താനുള്ള സൗകര്യങ്ങളുണ്ട്. യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കാരണമാണ് ഇപ്പോള്‍ ആഭ്യന്തര വിമാനത്താവളങ്ങളില്‍നിന്ന് വിമാനസര്‍വീസിന് അനുമതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വേനലവധി ആരംഭിച്ച് ഒരാഴ്ചയിലധികം ദിവസങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തെ ആഭ്യന്തര വിദേശ വിമാനറൂട്ടുകളില്‍ യാത്രക്കാരുടെ തിരക്കു തുടരുകയാണ്. സൗദി എയര്‍ലൈന്‍സ് വിവിധ സെക്ടറുകളില്‍ കൂടുതല്‍ വിമാനങ്ങളും ഏര്‍പ്പെടുത്തുകയും സീറ്റുകള്‍ കൂട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും മിക്ക എയര്‍പോര്‍ട്ടുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സ്വദേശികളും വിദേശികളുമടക്കം സീറ്റിനായി നെട്ടോട്ടം ഓടുന്നവര്‍ നിരവധിയാണ്. തിരക്കേറിയതോടെ വിമാനകമ്പനികള്‍ ടിക്കറ്റ് ചാര്‍ജും കൂട്ടിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus